നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ദീപിക പദുകോണിന്റെ മാനേജരായ കരിഷ്മ പ്രകാശിനെയും ക്വാൻ ഏജൻസിയുടെ സി ഇഒ ആയ ധ്രുവ് ചിത്ഗോപേക്കറിനെയും ചോദ്യം ചെയ്യാൻ ഒരുങ്ങി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ചൊവ്വാഴ്ച എൻസിബി ഇരുവർക്കുംം സമൻസ് അയച്ചു. ക്വാൻ ടാലന്റ് മാനേജ്മെന്റ് ഏജൻസിയിലെ ജോലിക്കാരിയാണ് കരിഷ്മ.
ബോളിവുഡിന് മയക്കുമരുന്ന് വിതരണം ചെയ്ത ഡ്രഗ് മാഫിയക്ക് എതിരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സിമോൺ ഖമ്പട്ട എന്നിവർക്ക് ഈ ആഴ്ച തന്നെ സമൻസ് അയക്കുമെന്നും എൻസിബി ഡെപ്യൂട്ടി ഡയറക്ടർ കെ പി എസ് മൽഹോത്ര പറഞ്ഞു. മറ്റൊരു നടന് സമൻസ് നൽകാനും സാധ്യതയുണ്ടെന്നും എൻസിബി അധികൃതർ അറിയിച്ചു.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയെ ചോദ്യം ചെയ്യലിനിടയിൽ ഈ മൂന്നു സ്ത്രീകളുടെയും പേരുകൾ ഉയർന്നുവന്നെന്നും എന്നാൽ ഇവർക്ക് റിയയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് വ്യക്തമായിട്ടില്ലെന്നുമാണ് എൻസിബി പറയുന്നത്. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സുശാന്തിന്റെ മുൻ മാനേജരായ ശ്രുതി മോദിയ്ക്കും ടാലന്റ് മാനേജർ ജയ സാഹയ്ക്കും എൻസിബി സമൻസ് അയച്ചിരുന്നു.
ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇതിനകം 19 പേരെയാണ് എൻസിബി അറസ്റ്റ് ചെയ്തത്.
Read in English: NCB summons Deepika Padukone’s manager for questioning in drugs case