52nd Kerala State Film Award Winners: 2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകിട്ടാണ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജോജു ജോർജും ബിജു മേനോനുമാണ് മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോൻ പുരസ്കാരം നേടിയത്. നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം, മധുരം എന്നീ ചിത്രങ്ങളിലെ അഭിനയം കണക്കിലെടുത്താണ് ജോജുവിന് പുരസ്കാരം.
ഇതാദ്യമായാണ് ബിജു മേനോന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. “ചെയ്തൊരു ജോലിക്കുള്ള അംഗീകാരം കിട്ടുമ്പോൾ വളരെ സന്തോഷം. സംവിധായകൻ കഥ പറയുമ്പോൾ ഏത് കഥാപാത്രമാണെന്ന് എനിക്ക് ഡൗട്ട് ഉണ്ടായിരുന്നു. ഷറഫുദ്ദീൻ ചെയ്ത കഥാപാത്രമാവും എന്നാണ് ഞാനോർത്തത്. പിന്നീട് പ്രായമായ കഥാപാത്രമാണെന്ന് കേട്ടപ്പോൾ ടെൻഷനുണ്ടായിരുന്നു. എല്ലാവരുടെയും പിന്തുണയോടെ ചെയ്തു, ഒരു ടീം വർക്കിന്റെ ഫലമാണിത്,” ബിജു മേനോൻ പറഞ്ഞു.
‘ആർക്കറിയാം’ എന്ന ചിത്രത്തിനായി ബിജു മേനോനെ എഴുപതുകാരനാക്കി മാറ്റിയ രഞ്ജിത് അമ്പാടിയ്ക്കാണ് മികച്ച ചമയത്തിനുള്ള പുരസ്കാരം.
മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയത് ഉണ്ണിമായ പ്രസാദ് ആണ്. ജോജിയിലെ അഭിനയത്തിനാണ് ഉണ്ണിമായയെ തേടി പുരസ്കാരമെത്തിയത്. “ഒരുപാട് സന്തോഷമുണ്ട്. ബിജു ചേട്ടൻ പറഞ്ഞതുപോലെ തന്നെ ഇത് ടീം വർക്കിന്റെ വിജയമാണ്,” ഉണ്ണിമായ പറഞ്ഞു. ഇതാദ്യമായാണ് ഉണ്ണിമായയ്ക്ക് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.
ഉണ്ണിമായയ്ക്ക് ഒപ്പം തന്നെ ഭർത്താവ് ശ്യാം പുഷ്കരനും ഇത്തവണ അവാർഡുണ്ട്. മികച്ച അവലംബിതം തിരക്കഥ എന്ന വിഭാഗത്തിലാണ് ശ്യാം പുഷ്കരൻ അവാർഡ് നേടിയിരിക്കുന്നത്. ജോജി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിനാണ് അവാർഡ്. 2016ൽ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കും ശ്യാം പുഷ്കരന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
ജോജിയിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തൻ സ്വന്തമാക്കിയപ്പോൾ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള അവാർഡ് നേടിയത് ജസ്റ്റിൻ വർഗീസ് ആണ്. നാലു പുരസ്കാരങ്ങളാണ് ഇത്തവണ ജോജിയ്ക്ക് ലഭിച്ചത്.
Read more: അനുസരണയുള്ള നടിയാണ്, 40 വർഷമായി സിനിമയിൽ; അവാർഡിൽ സന്തോഷമെന്ന് രേവതി