ആനകൾക്ക് ഒരു സ്വഭാവമുണ്ട്. ഒരാനക്കൂട്ടത്തെ ആരു നയിക്കണം എന്നറിയാനുള്ള ഒരു പോരാട്ടമായിരിക്കും അത്. ചിലപ്പോൾ ദിവസങ്ങൾ വരെ നീണ്ടു നിൽക്കുന്ന ഈ പോരാട്ടത്തിൽ ഒരാൾ പരാജയപ്പെടുകയും ആ ആന കൂട്ടത്തിൽ നിന്നും പുറത്തു പോകുകയും ചെയ്യുന്നു. എല്ലാ പകയുടെയും ഉഗ്ര രൂപകമായി ഒറ്റയാൻ അങ്ങനെയാണ് സംഭവിക്കുന്നത്.
ചരിത്രത്തിന് അതിന്റെതായ പ്രത്യേകതകളുണ്ട്. എഴുതപ്പെട്ട എല്ലാ ചരിത്രവും അതിന്റെ അടിസ്ഥാനശിലയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് ആണിനെയാണ്. പുരുഷൻ എന്ന പദം എല്ലാ തത്വസംഹിതകളിലും ആവർത്തിക്കുന്നതിന്റെ കാര്യം ബൗദ്ധിക മേന്മയല്ല അതു പലപ്പോഴും കായികമാണ്.
പൊതുബോധമാണല്ലോ സിനിമ. അതിനപ്പുറം പോകുന്ന സിനിമക്ക് കലയുടെ വൈചിത്ര്യങ്ങളുമായി സംഘർഷത്തിൽ ഏർപ്പെടേണ്ടി വരും. ഒരു വാണിജ്യ സിനിമ എപ്പോഴും പൊതുബോധത്തെ സംതൃപ്തിപ്പെടുത്താൻ വേണ്ടിയുള്ളതാണ്. അതിന്റെ എല്ലാ ചേരുവകളും അറിഞ്ഞോ അറിയാതെയോ സംസ്കാരത്തിന്റെ പൊതുബോധത്തിന് വിധേയമായി കിടക്കുകയാണ്. ഡെസ്മണ്ട് മോറിസിനെ പോലുള്ള നരവംശ ശാത്രജ്ഞർ ആണിനെ അതിന്റെ ശാരീരികഘടനകളെ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയത് ലൈംഗികതയേയും അധികാരത്തെയും സൂചിപ്പിക്കുന്ന ശാരീരിക പ്രത്യേകതകളും ചലനങ്ങളും വരെ അവരില്‍ ഉണ്ട് എന്നതാണ്.
മലയാള സിനിമയിൽ ഈ പുരുഷ കേന്ദ്രീകൃതമായ കഥകളുടെ ആധിക്യം ഒരത്ഭുതമല്ല. സ്ത്രീയും പുരുഷനും എന്നതു പോലെ പുരുഷനും മറ്റൊരു പുരുഷനും ചേരുമ്പോൾ, അല്ലെങ്കിൽ ഇടയുമ്പോൾ ഉണ്ടാകുന്ന ചരിത്രപരമായ ഈഗോയുടെ പ്രത്യേകതകൾ അറിഞ്ഞോ അറിയാതെയോ ആ കഥകൾക്കുള്ളിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
Read Here: Ayyapanum Koshiyum Movie Review: ഒരഡാർ സിനിമ: ‘അയ്യപ്പനും കോശിയും’ റിവ്യൂ
‘അയ്യപ്പനും കോശിയും’ എന്ന വാണിജ്യ സിനിമ അതിപ്രാചീനമായ ഈ അടിസ്ഥാന വികാരത്തെ ഉൾക്കൊള്ളുന്നതാണ്. അത് കേവലം ലൈംഗികതയുടെ പ്രശ്നമല്ല, ശരീരത്തിന്റേത് കൂടിയാണ്.
അധികാരത്തിനും അതിൽ ഒരു പങ്കുണ്ട്. ഒരു എസ് ഐ ആയ, വിരമിക്കാൻ രണ്ടു വർഷം സർവീസിൽ ബാക്കിയുള്ള ഒരു സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥൻ തന്റെ അധികാര പരിധിക്ക് അപ്പുറമുള്ള മറ്റൊരു ഉദ്യോഗസ്ഥനെ നേരിടുന്നുവെന്ന പരോക്ഷമായ ഈഗോ അതിലുണ്ട്. ഇന്ത്യൻ മനോഭാവത്തിൽ, തൊഴിലിലുള്ള വർണവ്യവസ്‌ഥ മുൻപ് പറഞ്ഞതു പോലെ സമൂഹസൃഷ്ടിയാണ്. ആരാണ് കൂടുതൽ കരുത്തുള്ളവൻ, അധികാരി എന്ന ഒരു ചോദ്യത്തിന് ഈ രണ്ടു പുരുഷന്മാരും ഉത്തരം തേടുന്നുണ്ട്.
തങ്ങളെത്തന്നെ അതു ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം വന്നു ചേരുമ്പോഴാണ് യഥാർത്ഥത്തിൽ അവിടെ വാശിയും തുടർന്നുള്ള സംഘട്ടനങ്ങളും രൂപപ്പെടുന്നത്. അതാണ് ചെറിയൊരു കഥയിൽ നിന്നും ഈ സിനിമയ്ക്കുള്ള വ്യാപ്തി. അയ്യപ്പൻ നായർക്കും കോശിക്കും ഇടയിലുള്ള ഈഗോ തൊഴിൽപരവും സാമ്പത്തികപരവും അധികാരപരവും ഒരുപക്ഷേ ജാതിപരവുമായിരിക്കാം. സിനിമയുടെ പ്രത്യേകത, അതു നിരൂപകർ പഠന വിധേയമാക്കുമ്പോൾ തങ്ങൾ ആ വിധം ഉദ്ദേശിച്ചിട്ടില്ലെന്ന എഴുത്തുകാരന്റെയോ സംവിധായകന്റെയോ നിരീക്ഷണമാണ്.
യഥാര്‍ത്ഥത്തില്‍ മനശാസ്ത്രപരമായി, ഒരു എഴുത്തുകാരനെയോ സംവിധായകനെയോ അയാളുടെ സമൂഹം അയാളുടെ അറിവില്ലാതെ തന്നെ തങ്ങളെ പൊതുബോധങ്ങളുടെ സൂക്ഷ്മമായ നിയന്ത്രണത്തിൽ വയ്ക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക പ്രത്യേകതകൾ അത്തരം തിരക്കഥളിൽ ഈ ആണാധികാര സ്വഭാവമായി കടന്നുവരുന്നത് അതുകൊണ്ട് തന്നെ സ്വഭാവികമാണ്. ‘അയ്യപ്പനിലും കോശി’യിലും നടക്കുന്ന അന്ത:സംഘർഷങ്ങൾ ‘വില്ലൻ -നായകൻ’ എന്ന ചിന്ത പൊതുജനങ്ങളിൽ ഉണ്ടാക്കുന്നുണ്ട്.
പൊതുവെ പ്രൊഫഷണൽ വേഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ബിജു മേനോന്റെ കഴിവ് ഇവിടെ ഗുണകരമായിട്ടുണ്ട്. അഭിനയ മികവിൽ പൃഥ്വിരാജിനേക്കാൾ ഒരുപടി മുന്നിലാണ് ബിജു മേനോന്റെ സ്ഥാനം. ഒരുപക്ഷേ ഇത്തരം റോളുകൾ ചെയ്തുള്ള പരിചയം അദ്ദേഹത്തെ അനായാസം കഥാപാത്രത്തെ ആവിഷ്‌കരിക്കാൻ സഹായിച്ചിരിക്കാം. പൃഥ്വിരാജ് പ്രേക്ഷകരുടെ മനസ്സിൽ നിർമിക്കുന്നത് വില്ലൻ ഭാവമാണ്. അതിൽ കുറെയേറെ അയാൾ വിജയിച്ചിട്ടുമുണ്ട്. പൂർണമായ അർത്ഥത്തിൽ അല്ലെന്നു മാത്രം.
അട്ടപ്പാടി പോലെയുള്ള ഒരു വരണ്ട ഭൂമികയും, മദ്യവും ലഹരിയും അധികാരവും ഈഗോയും അസാധാരണമായ ഒരു കഥയല്ല പറയുന്നത്. കേരളത്തിന്റെ ഏതൊരു പ്രകൃതിയിലും നടക്കുന്ന സാധാരണമായ ഒരു സംഭവം തന്നെയാണ് അതെല്ലാം. പക്ഷേ രണ്ടു അധികാര കേന്ദ്രങ്ങൾ തങ്ങളിൽ ആരു ജയിക്കും എന്ന് സ്വയം അറിയാനുള്ള ഒരു ശ്രമമായി മറ്റു വ്യവഹാരങ്ങളെ കാണുന്നു. അതു കൊണ്ടു തന്നെ ഒരു ശരാശരി പ്രേക്ഷകൻ ഈ നായകന്മാരിൽ തങ്ങളെ കാണുകയും അതിലെ അധികാര പോരാട്ടങ്ങളിൽ ആത്മരതി അല്ലെങ്കിൽ ഒരു നാർസിസ്റ്റ് സ്വഭാവം കാണിക്കുകയും ചെയ്യും. ഒരു സിനിമയുടെ വിജയം പ്രേക്ഷകനുമായി ഈ രീതിയിലും ബന്ധപ്പെട്ടു കിടക്കുന്നു.
ഒരു വാക്കു തർക്കത്തിനുണ്ടാകുന്ന അനന്തമായ സാധ്യതകളാണ് ഈ സിനിമയുടെ മുഖ്യ ആകർഷണം. സച്ചിയുടെ തിരക്കഥക്ക് അയാളിലെ പ്രതിഭയെ കാണിക്കാൻ തരത്തിലുള്ള വളർച്ചയുണ്ട്. ചില ഘട്ടങ്ങളിൽ രണ്ടു നായകന്മാർക്കും തിരക്കഥയുടെ ഉള്ളിൽ നിന്നും കുതറിപ്പോകാനുള്ള ത്വര ഉണ്ടാകുന്നുണ്ട്. പക്ഷേ സംവിധായകന്റെ മനോധർമ്മം അവരെ യഥാസ്ഥാനത്ത് പിടിച്ചു നിർത്തുകയാണ്. തങ്ങളുടെ കഥാപാത്രങ്ങൾക്ക് അനന്ത സാധ്യതയുണ്ടെന്ന ബോധ്യം പൃഥ്വിരാജിനും ബിജു മേനോനും ഉണ്ടെന്നിരിക്കെ തന്നെ അവർ പരമാവധി അതിനെ ഉൾക്കൊള്ളുന്നുണ്ട്. സ്വാഭാവിക അഭിനയത്തിന്റെ സാധ്യതകൾ അയ്യപ്പൻ തേടുമ്പോൾ കോശിയും അതേ സാധ്യതകൾ തന്നെയാണ് തേടുന്നത്. അതൊരു പാരസ്‌പരിക മത്സരവും തുറന്നിടുന്നുണ്ട്.
സിനിമക്ക് ഉള്ളിൽ കഥാപാത്രങ്ങൾ തമ്മിലാണെങ്കിൽ, വെളിയിൽ അഭിനേതാക്കൾ എന്ന വിപുലമായ ഇടത്തിൽ നിന്നുകൊണ്ട് ‘ആരാണ് മികച്ചത്?’ എന്നൊരു ചർച്ച ഉണ്ടാകുന്നത്. ‘അയ്യപ്പനും കോശി’യിലെയും സ്ത്രീ കഥാപാത്രങ്ങൾ അപ്രസക്തമാകുന്നത് ഇവരുടെ താര പരിവേഷം കൊണ്ടാണ് എന്നുള്ളതും യാഥാർഥ്യമാണ്. ഒരു വാണിജ്യ സിനിമയുടെ സ്പേസിൽ നിന്നു കൊണ്ട് നോക്കുമ്പോൾ വ്യത്യസ്തമായ ഒരുപാട് നിഗമനങ്ങളിലേക്ക് ഈ ചലച്ചിത്രം പ്രേക്ഷകനെ കൊണ്ടു ചെന്നെത്തിക്കുന്നു.