/indian-express-malayalam/media/media_files/uploads/2021/12/Asha-Sharath-1.jpg)
ഇന്ന് അന്തരിച്ച മുതിർന്ന നടൻ ജി.കെ.പിള്ളയെ അനുസ്മരിച്ച് നടിയും നർത്തകിയുമായി ആശ ശരത്. സിനിമകളിൽ നിന്നും ഇടവേളയെടുത്ത് സീരിയലുകളിൽ സജീവമായിരുന്ന കാലത്ത് ജികെ പിള്ളയ്ക്ക് ഏറെ പ്രേക്ഷകപ്രീതി കൊടുത്ത വേഷങ്ങളിൽ ഒന്നായിരുന്നു 'കുങ്കുമപ്പൂവ്' എന്ന സീരിയലിലെ അച്ഛൻ വേഷം. 'കുങ്കുമപ്പൂവി'ൽ ആശ ശരത് അവതരിപ്പിച്ച പ്രൊഫസർ ജയന്തിയെന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് ജികെ പിള്ള അഭിനയിച്ചത്.
"അച്ഛൻ എന്ന് മാത്രമേ ഞാൻ വിളിച്ചിട്ടുള്ളൂ. തനിക്ക് പിറക്കാതെ പോയ മകൾ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്നേഹിച്ചത്. കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ എനിക്ക് സ്വന്തം അച്ഛൻ തന്നെയാണ്. അദ്ദേഹത്തിന്റെ വേർപാട്, അതു കൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായ നഷ്ടവും വേദനയുമാകുന്നു, പ്രണാമം," ആശ ശരത് കുറിച്ചതിങ്ങനെ.
Read more: നടൻ ജി.കെ.പിള്ള അന്തരിച്ചു
1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി ജനിച്ച ജി.കെ.പിള്ള തന്റെ പതിഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴാണ് ജി.കെ.പിള്ളയുടെയും നാട്. പ്രേംനസീറുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്.
പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം 1954-ൽ 'സ്നേഹ സീമ' എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം വില്ലൻ മുഖമായിരുന്നു അദ്ദേഹം. സത്യൻ, നസീർ, കൊട്ടാരക്കര, കെ പി ഉമ്മർ, മധു, രാഘവൻ, വിൻസന്റ്, സുധീർ, സുകുമാരൻ, സോമൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ച ജി.കെ.പിള്ള 350- ഓളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ദിലീപിന്റെ 'കാര്യസ്ഥൻ' എന്ന ചിത്രത്തിൽ മധുവിനൊപ്പമുള്ള കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' എന്ന ചിത്രത്തിൽ സഹസംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി.കെ.പിള്ള പ്രവർത്തിച്ചു. 2005 ഓടെ ജി.കെ.പിള്ള ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു തുടങ്ങി. 'കടമറ്റത്തു കത്തനാർ' ആയിരുന്നു ആദ്യ സീരിയൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'കുങ്കുമപ്പൂവ്' എന്ന സീരിയലിലെ കഥാപാത്രമാണ് കുടുംബപ്രേക്ഷകർക്കിടയിൽ ജി.കെ.പിള്ളയെ ഏറെ പ്രിയങ്കരനാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us