മുംബൈ: ജയിലും കോടതിയും നിയമപ്രശ്നങ്ങളുമൊക്കെയായി സങ്കീർണ്ണമായ ഒരു വർഷമാണ് ആര്യൻ ഖാനെ സംബന്ധിച്ച് കടന്നുപോയത്. 2021 ഒക്ടോബറിലാണ് മുംബൈ തീരത്തെ ഒരു ക്രൂയിസ് കപ്പലിൽ നിന്നും മയക്കുമരുന്ന് കടത്ത് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തത്. സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അറസ്റ്റിനു പിന്നിൽ. ജാമ്യം ലഭിക്കുന്നതിന് മുമ്പ് ആര്യൻ ആഴ്ചകളോളം ജയിലിൽ കിടന്നു. നിയമവിരുദ്ധമായി മയക്കുമരുന്ന് കൈവശം വെച്ചത് മുതൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധം വരെയുള്ള ആരോപണങ്ങൾ ആര്യന് നേരെ ഉയർന്നിരുന്നു. എന്നാൽ 2022 മെയ് 28 ന് എൻസിബി ആര്യന് ക്ലീൻ ചിറ്റ് നൽകി. തെളിവുകളുടെ അഭാവം മൂലം ആര്യനെ വെറുതെ വിടുകയും ചെയ്തു.
Read more: എന്റെ പിതാവ് ദരിദ്രനായിരുന്നു, പക്ഷേ ഏറ്റവും വിലപിടിച്ച 5 സമ്മാനങ്ങൾ തന്നത് അദ്ദേഹമാണ്: ഷാരൂഖ് ഖാൻ
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകൾക്കിടയിൽ ആര്യൻ ചോദിച്ച പ്രസക്തമായ ചില ചോദ്യങ്ങളെ കുറിച്ച് എൻ.സി.ബിയുടെ ഡപ്യൂട്ടി ഡയറക്‌ടർ ജനറലായ സഞ്ജയ് സിങിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യാ ടുഡേ മാഗസിനാണ് ആര്യന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ടിരിക്കുന്നത്. നിയമവിരുദ്ധമായ മയക്കുമരുന്നുകളൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ താൻ ‘അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ’ എന്ന് മുദ്രകുത്താൻ യോഗ്യനാണോയെന്ന് ആര്യൻ ഖാൻ എൻസിബി ഉദ്യോഗസ്ഥരോട് ചോദിച്ചതായി റിപ്പോർട്ടിൽ പറയുന്നു?
“സാർ, നിങ്ങൾ എന്നെ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനായി ചിത്രീകരിച്ചു, ഞാൻ മയക്കുമരുന്ന് കടത്തിന് പണം നൽകുന്നു; ഈ ആരോപണങ്ങൾ അസംബന്ധമല്ലേ? അന്നവർ എന്റെ വ്യക്തിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ല, എന്നിട്ടും അവർ എന്നെ പിടികൂടി. സർ, നിങ്ങൾ എന്നോട് വലിയ തെറ്റ് ചെയ്യുകയും എന്റെ പ്രശസ്തി നശിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് എനിക്ക് ഇത്രയധികം ആഴ്ചകൾ ജയിലിൽ കഴിയേണ്ടി വന്നത് – ഞാൻ ശരിക്കും അതിന് അർഹനാണോ?” ആര്യൻ തന്നോട് ചോദിച്ചതായി സഞ്ജയ് സിങ്ങ് പറയുന്നു.
ആര്യന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പ്രതിപക്ഷ പാർട്ടികളും ഷാരൂഖിന്റെ ആരാധകരും ആരോപിച്ചിരുന്നു. എൻസിബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ അന്വേഷണത്തിന്റെ പേരിൽ നടപടിയെടുക്കാൻ സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. കേസ് നടക്കുന്ന സമയത്ത് ഷാരൂഖ് ഖാൻ തന്നോട് സംസാരിച്ചതിനെ കുറിച്ചും സഞ്ജയ് സിങ്ങ് പറയുന്നു. “സമൂഹത്തെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട വലിയ കുറ്റവാളികളായും ക്രൂരന്മാരായും ഞങ്ങളെ ചിത്രീകരിക്കുന്നു, എല്ലാ ദിവസവും ജോലി ചെയ്യുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്,” വൈകാരികമായാണ് ഷാരൂഖ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മാസങ്ങളോളം മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നുമൊക്കെ മാറി നിന്ന ഷാരൂഖ് അടുത്തിടെയാണ് കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയത്. അടുത്ത വർഷം പത്താൻ, ജവാൻ, ഡങ്കി എന്നീ മൂന്ന് ചിത്രങ്ങളിൽ ഷാരൂഖ് അഭിനയിക്കും. ആര്യൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾക്കായി പ്രോജക്‌റ്റുകൾ എഴുതുന്നതായി റിപ്പോർട്ടുണ്ട്. ഷാരൂഖിന്റെ മകൾ സുഹാന ഖാൻ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്‌സ് ചിത്രമായ ‘ദി ആർച്ചീസി’ൽ കൂടി അഭിനയത്തിൽ അരങ്ങറ്റം കുറിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.