/indian-express-malayalam/media/media_files/uploads/2018/09/nithya.jpg)
വെളളിത്തിരയിൽ ജയലളിതയായി വിസ്മയിപ്പിക്കാൻ നിത്യ മേനോൻ എത്തുന്നു. സംവിധായകൻ മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദർശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്കിലാണ് നിത്യയെ തേടി ഈ അപൂർവ്വ അവസരം എത്തിയിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയടക്കം നിരവധി താരങ്ങൾ മോഹിച്ച വേഷമാണ് ഇപ്പോൾ നിത്യയ്ക്ക് ലഭിച്ചത്. അതേസമയം, സംവിധായകൻ വിജയ് ഒരുക്കുന്ന ജയലളിതയുടെ ബയോപിക്കിൽ നയൻതാരയ്ക്ക് നറുക്കു വീഴുമെന്നും ചില അടക്കം പറച്ചിലുകളുണ്ട്.
പ്രിയദർശിനിയുടെ ബയോപിക്കിന്റെ പേര് 'ദി അയൺ ലേഡി' എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ എ.ആർ.മുരുകദോസ് ആണ് പുറത്തുവിട്ടത്.
ജയലളിതയെ സ്ക്രീനിൽ അവതരിപ്പിക്കാൻ ഒരു നടിയെന്ന വിശേഷണം മാത്രം പോര. അഭിനയത്തിനുപുറമേ ശരീരഘടനയിലും പൊക്കത്തിലും ജയലളിതയ്ക്ക് മാച്ചായിരിക്കണം. നിത്യ മേനോൻ അതിനേറ്റവും യോജിച്ച നടിയാണെന്ന് തോന്നി. ബെംഗളൂരുവിലെത്തി നിത്യ മേനോന് സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചു. നിത്യയ്ക്ക് സ്ക്രിപ്റ്റ് വളരെ ഇഷ്ടമായി. ജയലളിതയുടെ ബയോപിക്ക് ചെയ്യുന്നതിൽ അവർ സന്തുഷ്ടയാണ്, പ്രിയദർശിനി ഡെക്കാൺ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജയലളിതയുടെ സിനിമാ ജീവിതവും രാഷ്ട്രീയ ജീവിതവും മരണവും സിനിമയുടെ ഭാഗമാകുമന്ന് സംവിധായിക വ്യക്തമാക്കി. ചിത്രത്തിലെ മറ്റു താരങ്ങൾ ആരൊക്കെയാണെന്നുളള വിവരം ഇപ്പോൾ പറയാനാകില്ല. ഫെബ്രുവരി 24 ന് ജയലളിതയുടെ ജന്മദിനത്തിൽ സിനിമ റിലീസ് ചെയ്യാനാണ് ശ്രമമെന്നും പ്രിയദർശിനി പറഞ്ഞു.
അതേസമയം, ജയലളിതയുടെ ബയോപിക്കിൽ അഭിനയിക്കുന്നതിനെക്കുറിച്ച് നിത്യ മേനോൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ജയലളിതയുടെ തോഴി ശശികലയുടെ വേഷമാണ് വരലക്ഷ്മി ചെയ്യുന്നതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ജയലളിതയുടെ ജീവിതം ആസ്പദമാക്കി സംവിധായകൻ വിജയ്‌യും സിനിമ ചെയ്യുന്നുണ്ട്. ഇതിലേക്കായി നയൻതാരയെയും വിദ്യാ ബാലനെയും പരിഗണിക്കുന്നുവെന്നായിരുന്നു വാർത്തകൾ. പ്രമുഖ സംവിധായകൻ ഭാരതിരാജയും ജയലളിതയുടെ ബയോപിക്ക് ചെയ്യുന്നുണ്ട്. അമ്മ: പുരട്ച്ചി തലൈവി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതിൽ ഐശ്വര്യ റായിയെയും അനുഷ്ക ഷെട്ടിയെയുമാണ് സംവിധായകൻ പരിഗണിക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, ഈ രണ്ടു ചിത്രത്തിലും ജയലളിതയാവുന്നത് ആരെന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.