/indian-express-malayalam/media/media_files/uploads/2023/06/Paachuvum-Albhudhavilakkum.png)
Entertainment Desk/ IE Malayalam
അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'പാച്ചുവും അത്ഭുതവിളക്കും.' ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിനു മികച്ച പ്രതികരണങ്ങളാണ് നേടിയത്. ചിത്രത്തിലെ ഹംസധ്വനിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജന ജയപ്രകാശിനെ തേടിയും ഒരുപാട് അഭിനന്ദനങ്ങളെത്തി. അൽഫോൺസ് പുത്രൻ ചിത്രം 'പ്രേമ'ത്തിലെ സെലിൻ എന്ന കഥാപാത്രത്തിനായി ആദ്യം കാസ്റ്റ് ചെയ്തതു തന്നെയായിരുന്നെന്ന അഞ്ജനയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ അഞ്ജനയുടെ പിറന്നാൾ ദിവസം സംവിധായകൻ അഖിൽ സത്യൻ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ചിത്രത്തിൽ പ്രശാന്തിനോട് തന്റെ ജീവിതം പറയുന്ന ഹംസധ്വനിയുടെ വാക്കുകൾ ഏതൊരു സിനിമാ പ്രേക്ഷകനെയും പിടിച്ചിരുത്തുന്നതാണ്. സഹോദരനെ നഷ്ടപ്പെട്ട ഹംസധ്വനി അവൻ എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്നു. ഇതേ രംഗം തന്നെയാണ് ഓഡിഷന്റെ ഭാഗമായി ചെയ്യാൻ അഞ്ജനയ്ക്ക് സംവിധായകൻ നൽകിയത്. ഓഡിഷന്റെ വീഡിയോ അഖിൽ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. അഞ്ജന എങ്ങനെ തന്റെ ചിത്രത്തിലേക്ക് എത്തിയെന്നും ഹംസധ്വനി എന്ന കഥാപാത്രത്തിന് അവർ എത്ര അനുയോജ്യയാണെന്നും പറഞ്ഞു കൊണ്ട് അഖിൽ ഒരു കുറിപ്പും ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
"2019ൽ എന്റെ കാസ്റ്റിങ്ങ് ഡയറക്ടറായ ഗായത്രി സ്മിത ഒരു ഈമെയിൽ അയക്കുന്നത്. അതുവരെ എന്റെ മനസ്സിലുണ്ടായിരുന്നു ഹംസധ്വനിയുടെ ഓപ്ഷൻസെല്ലാം ഒറ്റ ദിവസം കൊണ്ടു മാറി. ഇതു തന്നെ പാച്ചുവിന്റെ ഹംസ എന്നു ഞാനുറപ്പിച്ചു. അവർ സെറ്റിലെത്തുന്നത് 2022ലാണ്, കാരണം കോവിഡ് കാരണം ചിത്രത്തിന്റെ ഷെഡ്യൂൾ വളരെയധികം നീണ്ടു പോയിരുന്നു. ഓഡിഷന്റെ ഭാഗമായി അയച്ച ഈ ഓഡിയോ ക്ലിപ്പ് ഹംസധ്വനിയും അവളുടെ ആഴത്തിലുള്ള വൈകാരിക തലങ്ങളിലേക്കും സഞ്ചരിക്കാൻ എന്നെ സഹായിച്ചു. അതെ, ചിത്രത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട രംഗമായിരുന്നത്.
2023 ജൂൺ മാസമാകുമ്പോൾ എന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ഹംസധ്വനിയുമായി ചുറ്റിപ്പറ്റിയുള്ള ഒരുപാട് പോസ്റ്റികൾ നിറയുന്നു. ഹംസയ്ക്ക് ഒരുപാട് ആരാധകർ ഇന്നുണ്ട്, അഞ്ജന എന്ന നടി അത് അർഹിക്കുന്നുമുണ്ട്."
ചിത്രത്തിലെ ആ രംഗത്തിനു നൽകിയ പശ്ചാത്തല സംഗീതത്തെ കുറിച്ചും അഖിൽ കുറിപ്പിൽ പറയുന്നത്. ജസ്റ്റിൻ പ്രഭാകർ ആണ് തന്റെ ഗിറ്റാറിലൂടെ ആ മാന്ത്രികം തീർത്തതെന്നും അഖിൽ പറയുന്നു. വിജി വെങ്കടേഷ്,അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മെയ് 26 മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.