വിവാദ ട്വീറ്റുകൾ പങ്കുവച്ചതിന്റെ പശ്ചാത്തലത്തിൽ ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തത് ഇന്നലെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പശ്ചിമ ബംഗാളിൽ നടന്ന അക്രമത്തെ കുറിച്ചും മമത ബാനർജിയുടെ വിജയത്തെ കുറിച്ചും പ്രകോപനപരമായ ട്വീറ്റുകൾ കങ്കണ പങ്കുവച്ചിരുന്നു. ഇതിനെ തുടർന്നാണ് ട്വിറ്ററിന്റെ ഈ നടപടി.
ഇപ്പോഴിതാ, സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ആപ്പ് ഇന്നവേഷന്‍ ചലഞ്ചിലെ വിജയിയായ ‘കൂ’ ആപ്പ് കങ്കണയെ സ്വാഗതം ചെയ്യുകയാണ്. “. കങ്കണാ ജീ, ഇത് നിങ്ങളുടെ വീടാണ്, നിങ്ങൾക്ക് ഇവിടെ നിങ്ങളുടെ അഭിപ്രായങ്ങൾ അഭിമാനത്തോടെ എല്ലാവരുമായി പങ്കുവയ്ക്കാം,” കങ്കണണയെ ‘കൂ’വിന്റെ ലോകത്തേക്ക് ക്ഷണിച്ചുകൊണ്ട് ഫൗണ്ടർ സിഇഒ മാരിൽ ഒരാളായ മായങ്ക് ബിദ്വാഡ്ക പത്രക്കുറിപ്പിൽ പറയുന്നു.
ട്വിറ്റർ തന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്ത വിഷയത്തിൽ ഇന്നലെ കങ്കണ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. “എനിക്ക് അഭിപ്രായം പറയാൻ വേറെയും വേദികളുണ്ട്,” എന്നായിരുന്നു കങ്കണയുടെ പ്രതികരണം.
“അവർ അമേരിക്കക്കാരാണെന്ന് ട്വിറ്റർ തെളിയിച്ചിരിക്കുകയാണ്, തവിട്ട് നിറമുള്ള ആളുകളെ അടിമകളാക്കാൻ അഗ്രഹിക്കുന്നത് വെള്ളക്കാരിൽ ജന്മനാ ഉള്ള കാര്യമാണ്, നമ്മൾ എന്ത് ചിന്തിക്കണമെന്നും എങ്ങനെ സംസാരിക്കണമെന്നും പ്രവൃത്തിക്കണമെന്നും അവർ നമ്മളോട് പറയുന്നു. എന്റെ ശബ്ദം ഉയർത്താൻ എനിക്ക് വേറെയും വേദികളുണ്ട്, എന്റെ സ്വന്തം കലാമേഖലയായ സിനിമ ഉൾപ്പെടെ. “
“പക്ഷേ, ആയിരക്കണക്കിനു വർഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാവുകയും സെൻസർ ചെയ്യപ്പെടുകയും ചെയ്ത ഈ രാജ്യത്തെ ജനതയെ കുറിച്ച് ഞാനോർക്കുന്നു, ഇപ്പോഴും അവരുടെ കഷ്ടപ്പാടുകൾ അവസാനിക്കുന്നില്ല.” എ എൻ ഐയോട് കങ്കണ പ്രതികരിച്ചതിങ്ങനെ.


അതേസമയം, ” സമൂഹത്തിൽ ഉപദ്രവമുണ്ടാകാൻ സാധ്യതയുള്ള പെരുമാറ്റങ്ങൾക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഞങ്ങൾ വ്യക്തമാക്കിയതാണ്. അക്കൗണ്ട് ദുരുപയോഗം ചെയ്യുകയും വിദ്വേഷം പടർത്തുകയും ട്വിറ്റർ നിയമങ്ങൾ പലയാവർത്തി ലംഘിക്കുകയും ചെയ്ത അക്കൗണ്ട് ഞങ്ങൾ ശാശ്വതമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്,” എന്നാണ് ട്വിറ്റർ പ്രതിനിധികൾ വ്യക്തമാക്കുന്നത്.
ഇതാദ്യമായല്ല, ട്വിറ്റർ കങ്കണയെ വിലക്കുന്നത്. ഈ വർഷം ആദ്യത്തിൽ താണ്ഡവ് എന്ന വെബ് സീരിസിനെ കുറിച്ച് അക്രമോത്സുകമായ ട്വീറ്റുകൾ പങ്കുവച്ചതിനെ തുടർന്ന് കങ്കണയുടെ ട്വിറ്റർ അക്കൗണ്ടിന് മണിക്കൂറുകളോളം വിലക്ക് ലഭിച്ചിരുന്നു. പിന്നീട് കങ്കണ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.