/indian-express-malayalam/media/media_files/uploads/2023/07/amrutha-subhash.jpg)
അമൃത സുഭാഷ്
നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ച 'ലസ്റ്റ് സ്റ്റോറീസ് 2' ആണ് നടി അമൃത സുഭാഷിന്റെ ഏറ്റവും പുതിയ റിലീസ്. 'ലസ്റ്റ് സ്റ്റോറീസ് 2' എന്ന ആന്തോളജിയിൽ കൊങ്കണ സെൻ ശർമ്മ സംവിധാനം ചെയ്ത 'ദ മിററി'ലെ അമൃതയുടെ കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.
രണ്ടു സ്ത്രീകളുടെ ലൈംഗിക കാമനകളെ വേറിട്ടൊരു രീതിയിൽ സമീപിക്കുന്ന ചിത്രമാണ് 'ദ മിറർ'. ജീവിതം കൊണ്ടും സാമൂഹികാവസ്ഥ കൊണ്ടും ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു സ്ത്രീകൾ, ഒരാൾ കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഇഷിത (തിലോത്തമ ഷോം), ഇഷിതയ്ക്ക് ഒപ്പം വർഷങ്ങളായുള്ള വീട്ടു ജോലിക്കാരി (അമൃതാ സുഭാഷ്). പുറമെയുള്ള വ്യത്യസ്തകൾക്കെല്ലാമപ്പുറം ആ രണ്ടു സ്ത്രീകൾക്കും അവരുടെ ആന്തരികലോകത്ത് ഒരു സമാനതയുണ്ടെന്നും അതവരുടെ ലൈംഗിക കാമനകളാണെന്നും പരസ്പരം തിരിച്ചറിയപ്പെടുന്നതിനെ കുറിച്ചാണ് ദി മിറർ സംസാരിക്കുന്നത്.
വളരെ ബോൾഡായാണ് അമൃത സുരേഷ് ചിത്രത്തിലെ സെക്സ് രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സെക്സ് രംഗങ്ങളിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട തന്റെ അനുഭവവും സ്ത്രീ-പുരുഷ സംവിധായകർ അത്തരം രംഗങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള വ്യത്യാസത്തെ കുറിച്ചും സംസാരിക്കുകയാണ് അമൃത സുഭാഷ്. സംവിധായകൻ അനുരാഗ് കശ്യപിനൊപ്പം തന്റെ ആദ്യ സെക്‌സ് രംഗം ചിത്രീകരിച്ചതിനെ കുറിച്ചും അമൃത പറയുന്നു, അനുരാഗ് വളരെ സെൻസിറ്റീവായാണ് പെരുമാറിയതെന്നും അമൃത കൂട്ടിച്ചേർത്തു.
സേക്രഡ് ഗെയിംസ് 2 ചിത്രീകരണത്തിനു മുൻപു തന്നെ അനുരാഗ് തന്റെ ആർത്തവ തീയതികളെക്കുറിച്ച് ചോദിച്ചറിയുകയും തനിക്ക് ബുദ്ധിമുട്ടില്ലാത്ത സമയം നോക്കി വേണം സെക്സ് രംഗങ്ങൾ ഷെഡ്യൂൾ ചെയ്യേണ്ടതെന്ന് ടീമിനു നിർദ്ദേശം നൽകിയതും അമൃത ഓർത്തെടുത്തു. “സേക്രഡ് ഗെയിംസ് 2ൽ അനുരാഗിനൊപ്പമാണ് ഞാൻ എന്റെ ആദ്യ സെക്‌സ് സീൻ ചെയ്തത്. അനുരാഗ് അങ്ങേയറ്റം സെൻസിറ്റീവായിരുന്നു. അദ്ദേഹം ഡയറക്ഷൻ ടീമിനെ വിളിച്ചു. അവരെന്നോട് എന്റെ ആർത്തവ തീയതികൾ എന്നാണെന്ന് തിരക്കി. ആർത്തവ സമയത്ത് നിങ്ങൾക്കത് ചെയ്യാൻ ബുദ്ധിമുട്ടാവില്ലേ എന്നു ചോദിച്ചു. അതിന് അനുസരിച്ച് എനിക്കു ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് സെക്സ് സീനുകൾ ഷെഡ്യൂൾ ചെയ്തത്."
സെൻസിറ്റീവ് ആകുക എന്നതിനെ ഒരാളുടെ ലിംഗഭേദം കൊണ്ട് നിർവചിക്കരുതെന്നും അമൃത പറയുന്നു, “ ആണോ പെണ്ണോ എന്നതല്ല ഇവിടെ പ്രധാനം. അനുരാഗ് വളരെ സെൻസിറ്റീവായിരുന്നു. ” സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണിൽ അമൃത ഒരു റോ ഏജന്റായാണ് അഭിനയിച്ചത്. അതിൽ അവളുടെ കഥാപാത്രം നവാസുദ്ദീൻ സിദ്ദിഖിയുടെ ഗണേഷ് ഗൈതോണ്ടെയെന്ന കഥാപാത്രത്തെ രഹസ്യാന്വേഷണ ഏജൻസിയുടെ ചാരനാക്കി മാറ്റുകയാണ്.
കൊങ്കണ സംവിധാനം ചെയ്ത 'ദ മിററി'ൽ തിലോത്തമ ഷോമിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും അമൃത സംസാരിച്ചു. കഥ ആദ്യം കേട്ടപ്പോൾ തന്റെ കഥാപാത്രത്തിന്റെ സ്വഭാവം മനസ്സിലായിരുന്നില്ലെന്നും അമൃത ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു, “ചിലപ്പോൾ നിങ്ങളുടെ കഥാപാത്രങ്ങളെ പൂർണ്ണമായി മനസ്സിലാക്കാതിരിക്കുന്നതാണ് നല്ലത്. അപ്പോൾ മാത്രമേ നിങ്ങൾക്ക് ഒരു വ്യക്തിയായി വികസിപ്പിക്കാൻ കഴിയൂ. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ - മുജെ മസാ ആ രഹാ ഹേ (ഞാൻ ആസ്വദിക്കുന്നു) എന്ന വരി നിങ്ങൾ പറയുകയാണെങ്കിൽപ്പോലും, അത് നടനെയും സ്വതന്ത്രനാക്കുന്നു. അത്തരത്തിലുള്ള ഒരു വികാരമാണ് എനിക്കുണ്ടായത്.”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.