അമല പോളിന്റെ പുതിയ ചിത്രം ‘ആടൈ’യ്ക്ക് എ സർട്ടിഫിക്കറ്റ്. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറപ്രവർത്തകർ. എന്നാൽ സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് നൽകിയത്. രത്‌ന കുമാറാണ് ഈ ത്രില്ലർ ചിത്രത്തിന്റെ സംവിധായകൻ. ധാരാളം വയലൻസ് രംഗങ്ങളും അഡൽറ്റ് കണ്ടന്റുമുള്ളതിനാലാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ നിറഞ്ഞത്. അസ്വസ്ഥതയുണർത്തുന്ന പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ‘Arrogant, Audacious and Artistic’ എന്നീ വാക്കുകളും പോസ്റ്ററിൽ ഹൈലൈറ്റ് ചെയ്തിരുന്നു.
ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.
Read more: എങ്ങനെ ഞെട്ടാതിരിക്കും?: ടോയ്‌ലറ്റ് പേപ്പര്‍ ചുറ്റി, രക്തക്കറയുമായി അമല പോള്‍
അതേസമയം, അഭിനയത്തിനു പുറമെ സിനിമാനിർമ്മാണരംഗത്തേക്കും പ്രവേശിച്ചിരിക്കുകയാണ് അമല പോൾ. പ്രശസ്ത ഫോറൻസ്റ്റിക് സർജൻ ബി ഉമാദത്തന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ‘കഡാവർ’ എന്ന ചിത്രമാണ് അമല നിർമ്മിക്കുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും അമല തന്നെ. ചിത്രത്തിൽ ഫോറൻസ്റ്റിക് പതോളജിസ്റ്റ് ആയാണ് അമലയെത്തുന്നത്.
മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി ഉപയോഗിക്കുന്ന ‘ഡെഡ് ബോഡി’യെയാണ് കഡാവർ എന്നു പറയുന്നത്. തമിഴ് സിനിമ ഇതുവരെ പ്രമേയമാക്കാത്തൊരു വിഷയമാണ് ‘കഡാവർ’ പറയുന്നതെന്ന് അമല പറഞ്ഞു. നവാഗത സംവിധായകനായ അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
“നമ്മൾ കുറ്റാന്വേഷണ സിനിമകളിൽ ഈ കഥാപാത്രത്തെ കണ്ടിട്ടുണ്ടാവും. എന്നാൽ അങ്ങനെയൊരു കഥാപാത്രം കേന്ദ്രകഥാപാത്രമായി വരുന്ന ഒരു മുഴുനീള കഥ ആദ്യമായിട്ടായിരിക്കും. ഒരു ഫോറൻസിക് പതോളജിസ്റ്റിനെ അവതരിപ്പിക്കാൻ നല്ല പക്വതയും വിഷയത്തെ കുറിച്ചുള്ള അറിവും വേണം. പ്രശസ്ത ഫോറൻസ്റ്റിക് സർജനായ ഡോ ഉമാദത്തന്റെ ‘ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് അഭിലാഷ് പിള്ള സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. ആ പുസ്തകം വായിച്ചപ്പോൾ കഥാപാത്രത്തെ കുറിച്ച് എനിക്ക് കൂടുതൽ ഉൾക്കാഴ്ചകൾ ലഭിച്ചു. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു,” ടൈംസ് ഒാഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അമല പോൾ പറഞ്ഞു.
Read more: അമല പോൾ നിർമ്മാതാവാകുന്നു
‘കഡാവറി’ന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അതുല്യ, ഹരിഷ് ഉത്തമൻ, രമേഷ് ഖന്ന എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയും ഛായാഗ്രഹണം അരവിന്ദ് സിംഗും എഡിറ്റിംഗ് സാൻ ലോകേഷും നിർവ്വഹിക്കും. ‘കഡാവറി’ന്റെ തിരക്കഥയിലുള്ള വിശ്വാസമാണ് തന്നെ നിർമ്മാതാവാക്കി മാറ്റിയതെന്നും ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയം നോക്കി കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അമല വ്യക്തമാക്കുന്നു. തമിഴിനൊപ്പം മലയാളത്തിലും ‘കഡാവർ’ റിലീസിനെത്തും.
അരവിന്ദ് സ്വാമിയ്‌ക്കൊപ്പം ‘ഭാസ്‌കര്‍ ഒരു റാസ്‌കലാ’ണ് അമലയുടെ ഏറ്റവുമൊടുവിലത്തെ തമിഴ് ചിത്രം. മലയാളത്തില്‍ മമ്മൂട്ടി നായകനായ ‘ഭാസ്‌കര്‍ ദ റാസ്‌കലി’ന്റെ ഹിന്ദി പതിപ്പായിരുന്നു അത്. മലയാളത്തില്‍ ‘ആടു ജിവിത’മാണ് അമലയുടെ അടുത്ത ചിത്രം.