മലയാള സിനിമയിലെ പ്രശസ്തരായ രണ്ടു നടന്മാരുടെ പത്രസമ്മേളനമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഹെവൻ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ അലൻസിയർ ഡബ്ല്യു.സി.സിയെ പരാമര്‍ശിച്ച് കൊണ്ട് പറഞ്ഞ കമന്റും ‘അടിത്തട്ട്’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിഷയത്തിൽ ഷൈൻ ടോം ചാക്കോ നടത്തിയ പ്രതികരണവും.
പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ
ഏതാനും ദിവസങ്ങൾക്കു മുൻപാണ്, താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തഴഞ്ഞതിന് ഷൈന്‍ ടോം ചാക്കോ ദുല്‍ഖറിന് ഇന്‍സ്റ്റാഗ്രാമില്‍ കത്തെഴുതിയത്.
“എന്റെ പ്രിയപ്പെട്ട ചങ്ങാതിയായ ദുൽഖർ സൽമാന്, ഈ ചിത്രം ഞാനെന്റെ മുഴുവൻ മനസ്സും അർപ്പിച്ചാണ് ചെയ്തത്, ഇത് തിയേറ്ററിൽ കാണാൻ ഞാൻ കാത്തിരിക്കുകയാണ്, അഹാനയുടെയും ധ്രുവന്റെയും മികച്ച പ്രകടനം, രതീഷിന്റെ മികച്ച തിരക്കഥ… നിനക്കറിയാമല്ലോ ഒരു കൂട്ടം പ്രതിഭകളെ അവഗണിക്കുമ്പോഴുള്ള വേദന, കുറുപ്പിനെ സംസ്ഥാന പുരസ്കാര കമ്മിറ്റി ഒഴിവാക്കിയതുപോലെ,” അടി എന്ന ചിത്രത്തിൽ നിന്നുള്ള പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഷൈൻ കുറിച്ചതിങ്ങനെ.
ആ വിഷയത്തിൽ വീണ്ടും പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് ഷൈൻ. ‘അടിത്തട്ട്’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു ഷൈനിന്റെ പ്രതികരണം. “അഞ്ച് ദിവസം കൊണ്ട് ജൂറി എങ്ങനെയാണ് 160 സിനിമകള്‍ കണ്ടത്?” എന്നാണ് ഷൈൻ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചുകൊണ്ട് പ്രതികരിച്ചത്.
“എല്ലാ സിനിമകള്‍ ചെയ്യുമ്പോഴും അവാര്‍ഡ് ആഗ്രഹിക്കാറില്ല. ചില കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഒരു ധാരണയുണ്ടാകും, പക്ഷെ അങ്ങനെ സംഭവിച്ചില്ല,” എന്നും ഷൈൻ കൂട്ടിച്ചേർത്തു.
ഡബ്ല്യു.സി.സിയെ കുറിച്ച് അനാവശ്യ പരാമർശവുമായി അലൻസിയർ
ഹെവന്‍ സിനിമയുടെ റിലീസിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ഡബ്ല്യു.സി.സിയെ പരാമര്‍ശിച്ച് കൊണ്ട് അലൻസിയറുടെ കമന്റ് വന്നത്.
ചിത്രത്തിൽ നടി വിനയ പ്രസാദ് അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ തിരക്കിയപ്പോൾ ആദ്യം ഉത്തരം നൽകിയത് സുരാജ് വെഞ്ഞാറമൂടാണ്. ”വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്റെ അമ്മയായിട്ടാണ് വരുന്നത്. എന്റെ ഭാര്യയെക്കുറിച്ച് സിനിമയില്‍ ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നേ ഉള്ളൂ. ഇതില്‍ ഒരു നായികാ കഥാപാത്രമില്ല,” എന്നാണ് സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്.
സുരാജിന്റെ മറുപടിയ്ക്ക് പിന്നാലെ, ”ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. അതുകൊണ്ടാണ്. താങ്കള്‍ക്കെന്താ, കുറേ നേരമായി ചോദ്യങ്ങള്‍ ചോദിച്ച് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ.സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും കിട്ടിയില്ലെന്ന് നിങ്ങള്‍ എഴുതിക്കോ,” എന്നായിരുന്നു അലൻസിയറുടെ കമന്റ്.
‘ആവശ്യമില്ലാത്ത വിഷയങ്ങളിലേക്ക് പോലും ഡബ്ല്യു.സി.സിയെ വലിച്ചിടുകയാണ്,’ എന്ന രീതിയിൽ അലന്‍സിയറിന്റെ കമന്റിനെതിരെ വിമർശനങ്ങളും ഉയരുകയാണ്.