അജിതിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷൻ-ത്രില്ലർ ചിത്രം ‘വാലിമൈ’ കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല ഉത്തരേന്ത്യയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും എത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രത്തിന് അതിശയകരമായ ഓപ്പണിംഗ് ലഭിച്ചതായി സിനിമാ തിയേറ്റർ ശൃംഖല കമ്പനിയായ ഐനോക്സ് ലെഷർ ലിമിറ്റഡിന്റെ ചീഫ് പ്രോഗ്രാമിംഗ് ഓഫീസർ രാജേന്ദർ സിംഗ് ജ്യാല വെളിപ്പെടുത്തി.
ബോണി കപൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവചിച്ചിരിക്കുന്നതും എച്ച്. വിനോദാണ്, അജിത്തിനെ കൂടാതെ ഹുമ ഖുറേഷി, ബാനി, സുമിത്ര, അച്യുന്ത് കുമാർ, യോഗി ബാബു, രാജ് അയ്യപ്പ, പുഗജ് എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന് ട്രേഡ് അനലിസ്റ്റ് കൗശിക് എൽഎം ട്വീറ്റ് ചെയ്തു. “വലിയ ഓപ്പണിംഗ് ഡേയ്ക്ക് ശേഷം ചെന്നൈ നഗരത്തിൽ വലിമൈയ്ക്ക് രണ്ടാം ദിനം മികച്ച കളക്ഷൻ ഉണ്ടായിരുന്നു. പ്രവർത്തിദിനങ്ങളിൽ രാവിലെ സാധാരണ കുറയാറുള്ളത് പോലെ കുറഞ്ഞ ശേഷം വൈകുന്നേരവും രാത്രി ഷോകളിലും മികച്ച കളക്ഷൻ രേഖപ്പെടുത്തി. വെള്ളിയാഴ്ച ചെന്നൈയിലെ കളക്ഷൻ 1.06 കോടിയാണ്. രണ്ട് ദിവസത്തെ മൊത്തം കണക്ക് 2.88 കോടി ആണ്.” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Also Read: Valimai: രണ്ടര വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ലെന്ന് പ്രേക്ഷകർ; കയ്യടി നേടി ‘വലിമൈ’
‘വലിമൈ’യുടെ ഛായാഗ്രാഹണം നിര്വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. തമിഴ്നാട്ടിൽ യഥാർത്ഥത്തിൽ നടന്നൊരു സംഭവവുമായി ‘വലിമൈ’യ്ക്ക് ബന്ധമുണ്ടെന്ന് സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു.
അജിത്തിനും എച്ച് വിനോദിനുമൊപ്പം ബോണി കപൂർ രണ്ടാമതായി ഒരുമിക്കുന്ന ചിത്രമാണ് വലിമൈ. നേരത്തെ, ബോളിവുഡ് ചിത്രമായ പിങ്കിന്റെ തമിഴ് റീമേക്കായ നേർകൊണ്ട പാർവൈ എന്ന ചിത്രത്തിനായി മൂവരും സഹകരിച്ചിരുന്നു.