മുംബൈ: ബോളിവുഡ് നടി പായൽ ഘോഷിന്റെ ലൈംഗിക ആരോപണത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ അനുരാഗ് കശ്യപ്. ഇതിനെതിരെ താൻ നിയമപരമായി മുന്നോട്ട് പോകുമെന്നും തനിക്കാവശ്യമായ എല്ലാ നിയമോപദേശങ്ങളും തന്റെ അഭിഭാഷകനിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും അനുരാഗ് കശ്യപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാർത്താകുറിപ്പിൽ പറയുന്നു.
തനിക്കെതിരെ ഉയർന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച കശ്യപ് തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.
അനുരാഗ് കശ്യപിന്റെ അഭിഭാഷകയായ പ്രിയങ്ക ഖിമാനിയാണ് പ്രസ്താവന പുറത്തിറക്കിയത്. “ലൈംഗിക ദുരുപയോഗം സംബന്ധിച്ച തെറ്റായ ആരോപണങ്ങൾ എന്റെ കക്ഷിക്കിതിരെ ഉയർന്നുവന്നിട്ടുണ്ട്. ആരോപണങ്ങൾ തീർത്തും തെറ്റായതും അടിസ്ഥാനരഹിതവുമാണ്.”
ശനിയാഴ്ചയാണ് ബോളിവുഡ് നടിയായ പായൽ ഘോഷ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ ഗുരുതര ലൈംഗികാരോപണമുന്നയിച്ച് രംഗത്തെത്തുന്നത്. സോഷ്യൽ മീഡിയ വഴിയാണ് പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. ട്വിറ്ററിൽ അനുരാഗിനെതിരെ ഗുരുതര ആരോപണമുന്നയിച്ച നടി അനുരാഗിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ആരോപണമുന്നയിച്ച ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്യുകയായിരുന്നു. തന്റെ സുരക്ഷ അപകടത്തിലാണെന്നും നടി ട്വീറ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു.
പിന്നീട് ബിപി തെലുഗുവിന് നൽകിയ അഭിമുഖത്തിലും അനുരാഗ് കശ്യപ് തന്നെ വീട്ടിൽ വെച്ച് ലൈംഗികതയ്ക്ക് നിർബന്ധിച്ചതായി ആരോപണമുന്നയിച്ചു.
കൊള്ളാം, എന്നെ നിശബ്ദനാക്കാൻ നിങ്ങൾ നിങ്ങൾ ഇത്രയധികം സമയമെടുത്തു. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിൽ മറ്റൊരു സ്ത്രീയെ നിങ്ങൾ ഇതിലേക്ക് വലിച്ചിഴച്ചു. മാഡം ഒരു സ്ത്രീയാണെന്നിരിക്കെ അതിർത്തികൾ പാലിക്കണമെന്ന് പറയാൻ ആഗ്രഹിക്കുകയാണ്. എനിക്ക് പറയാനുള്ളത് എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും കശ്യപ് ട്വിറ്ററിൽ കുറിച്ചു.
സംഭവത്തിൽ അനുരാഗ് കശ്യപിന് പിന്തുണയുമായി നടിമാരായ താപ്സി പന്നു, കങ്കണ റണാവത്ത്, രാധിക ആപ്തെ സംവിധായിക ഹൻസൽ മെഹ്ത എന്നിവരും രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ അനുരാഗ് കശ്യപിന്റെ ആദ്യഭാര്യ ആരതി ബജാജും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. ഇന്നുവരെ കണ്ടതിൽ വെച്ചേറ്റവും വിലകുറഞ്ഞ സ്റ്റണ്ട് എന്നാണ് പായൽ ഘോഷിന്റെ ലൈംഗികാരോപണത്തെ ആരതി വിശേഷിപ്പിച്ചത്. ആദ്യം രോഷം തോന്നിയെങ്കിലും ഇപ്പോൾ ചിരിച്ചുതള്ളാനാണ് തോന്നുന്നതെന്നും ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിങ്ങൾ ചെയ്യുന്നതുപോലെ സ്ത്രീകളെ ശാക്തീകരിക്കുന്നത് തുടരുക. നമ്മുടെ മകൾക്കൊപ്പമാണ് ഞാൻ ഇത് ആദ്യം കാണുന്നതെന്നും അവർ വ്യക്തമാക്കി.
Read More in English: After being accused of sexual misconduct, Anurag Kashyap ‘intends to pursue legal remedies’