ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള അഭിനേത്രിമാരിൽ ഒരാളാണ് ഐശ്വര്യ റായ് ബച്ചൻ. ബോളിവുഡിലും കോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന കോടികൾ പ്രതിഫലം വാങ്ങുന്ന താരം. പൊന്നിയിൻ സെൽവൻ എന്ന ചിത്രമാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ഐശ്വര്യ ചിത്രം. ചിത്രത്തിൽ നന്ദിനി, ഉമൈ റാണി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. പൊന്നിയിൻ സെൽവനായി 10 കോടി രൂപയാണ് ഐശ്വര്യ കൈപ്പറ്റിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഷൂട്ടിംഗ് ലൊക്കേഷനുകളിലും മറ്റും സഹതാരങ്ങളോടും അണിയറപ്രവർത്തകരോടും താരജാഡകളില്ലാതെ പെരുമാറുന്ന ഒരാൾ കൂടിയാണ് ഐശ്വര്യ. ജൂനിയർ ആർട്ടിസ്റ്റുകളോട് വരെ സ്നേഹത്തോടെയും അനുതാപത്തോടെയും പെരുമാറുന്ന ഐശ്വര്യയെ കുറിച്ച് പൊന്നിയിൻ സെൽവനിൽ ഐശ്വര്യയ്ക്ക് ഒപ്പം വർക്ക് ചെയ്ത നടി വിനോദിനി വൈദ്യനാഥൻ.
ഐശ്വര്യയുടെ അഭിമുഖമൊക്കെ കണ്ട് അവരൊരു സ്വീറ്റ് പേഴ്സൺ ആണെന്ന് മുൻപു തന്നെ തനിക്കു ഉള്ളിൽ തോന്നിയിരുന്നുവെന്നും എന്നാൽ പൊന്നിയിൻ സെൽവൻ ലൊക്കേഷനിൽ ഒന്നിച്ച് അഭിനയിച്ചപ്പോൾ ആ കാര്യം നേരിൽ ബോധ്യപ്പെട്ടു എന്നുമാണ് വിനോദിനി പറയുന്നത്.
“ഷൂട്ടിനിടയിൽ സെറ്റിൽ ഒരു പെൺകുട്ടിയുടെ കാതിൽ വലിയ കമ്മലിട്ടതു കാരണം കാതുപൊട്ടി രക്തം വരാൻ തുടങ്ങി. അതുകണ്ട് ഐശ്വര്യ കോസ്റ്റ്യൂം ടീമിൽ സംസാരിച്ച് കമ്മൽ നീക്കം ചെയ്ത്, കാതു മറക്കുന്ന രീതിയിലുള്ള ഹെയർ സ്റ്റൈൽ ആ കുട്ടിയ്ക്ക് കൊടുക്കാൻ നിർദ്ദേശിച്ചു. രണ്ടു ദിവസം ആ രീതിയിൽ കമ്മൽ ഇടാതെ തന്നെ മുടി കൊണ്ട് മറച്ച് അഡ്ജസ്റ്റ് ചെയ്ത് അഭിനയിക്കാൻ ആ കുട്ടിയ്ക്കു സാധിച്ചു. അവരത്രയും സ്വീറ്റായൊരു വ്യക്തിയാണ്,” വിനോദിനി കൂട്ടിച്ചേർത്തു.
മോഡലിങ്ങിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 1994 ൽ ലോകസുന്ദരി പട്ടം നേടിയതോടെയാണ് ഐശ്വര്യ പ്രശസ്തയാവുന്നത്. 1997ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 1998 ൽ പുറത്തിറങ്ങിയ ‘ജീൻസ്’ ആണ് ഐശ്വര്യയെ ശ്രദ്ധേമാക്കിയ മറ്റൊരു ചിത്രം. ‘ഓർ പ്യാർ ഹോ ഗെയാ’ ആണ് ഐശ്വര്യയുടെ ആദ്യ ബോളിവുഡ് ചിത്രം. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സഞ്ജയ് ലീല ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ബോളിവുഡിൽ ശ്രദ്ധ നേടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് വലുതും ചെറുതുമായ നിരവധിയേറെ ചിത്രങ്ങളിലൂടെ ഐശ്വര്യ ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
സഞ്ജയ് ലീലാ ബൻസാലിയുടെ ‘ദേവദാസ്’ആണ് അന്തർദ്ദേശീയ തലത്തിൽ ഐശ്വര്യയെ ശ്രദ്ധേയയാക്കിയ ചിത്രങ്ങളിലൊന്ന്. 2002 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ‘ദേവദാസി’നെ മില്ലേനിയത്തിലെ മികച്ച പത്ത് ചിത്രങ്ങളായി ടൈം മാഗസിൻ തിരഞ്ഞെടുത്തിരുന്നു. ‘ചോക്കർ ബാലി’, ‘ബ്രൈഡ് & പ്രെജ്യുഡിസ്’, ‘റെയിൻകോട്ട്’, ‘ശബ്ദ്’, ‘ദ മിസ്ട്രസ് ഓഫ് സ്പൈസസ്’, ‘ഉമ്റാവോ ജാൻ’, ‘ഗുരു’, ‘ജോധാ അക്ബർ’, ‘ഗുസാരിഷ്’, ‘രാവൺ’, ‘എന്തിരൻ’ തുടങ്ങി നിരവധിയേറെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. അഴക് മാത്രമേയുള്ളൂ, അഭിനയമികവില്ലെന്ന് ആദ്യകാലത്ത് വിമർശിച്ചവർക്ക് തന്റെ സിനിമകളിലൂടെ തന്നെ ഐശ്വര്യ ഉത്തരം കൊടുക്കുകയായിരുന്നു.
ബോളിവുഡിൽ തിരക്കിലായിരിക്കുമ്പോഴും തമിഴ്, ബംഗാളി സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. തമിഴിൽ 2010 ൽ പുറത്തിറങ്ങിയ ‘രാവണ’നും ‘യന്തിര’നും ഐശ്വര്യയുടെ വിജയ ചിത്രങ്ങളാണ്. ‘ബ്രൈഡ് ആൻ പ്രിജുഡിസ്’ (2003), ‘മിസ്‌ട്രസ് ഓഫ് സ്പൈസസ്’ (2005), ‘ലാസ്റ്റ് ലിജിയൻ(2007) എന്നിവ ഐശ്വര്യയെ അന്തർദ്ദേശീയ തലത്തിൽ പ്രശസ്തയാക്കിയ ചിത്രങ്ങളാണ്.

2007ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും തൽക്കാലികമായി വിട്ടു നിന്ന ഐശ്വര്യ, മകൾ ആരാധ്യയുടെ ജനനശേഷമാണ് വീണ്ടും ബോളിവുഡിൽ സജീവയായത്. കരിയറും കുടുംബവും പാരന്റിംഗുമെല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകുന്ന ഐശ്വര്യ ഏറെ പേർക്ക് മാതൃകയായൊരു വ്യക്തിത്വമാണ്. തന്റെ എല്ലാ ഉത്തരവാദിത്വങ്ങളും മനോഹരമായി നിർവ്വഹിക്കുകയും അതേ സമയം തന്നെ ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ സെലിബ്രിറ്റിയെന്ന തന്റെ റോളിന് യാതൊരു ഇളക്കവും തട്ടാതെ മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്ന ഐശ്വര്യ പലപ്പോഴും ബി ടൗണിന് ഒരു അത്ഭുതമാണ്.