മലയാളികളുടെ എവർഗ്രീൻ നായികമാരിൽ ഒരാളാണ് ശാരി. ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പു’കളിലെ സോഫിയയേയും ‘പൊൻമുട്ടയിടുന്ന താറാവി’ലെ ഡാൻസ് ടീച്ചറേയും ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലെ സാലിയേയുമൊന്നും മലയാളികൾക്ക് മറക്കാനാവില്ല. അഭിനയത്തിൽ പഴയ പോലെ അത്ര സജീവമല്ലെങ്കിലും അടുത്തിടെയിറങ്ങിയ ഏതാനും മലയാളചിത്രങ്ങളിലും ശാരി അഭിനയിച്ചിരുന്നു. ‘ജനഗണമന,’ ‘സാറ്റർഡേ നൈറ്റ്സ്’ തുടങ്ങിയ ചിത്രങ്ങളിലെ ശാരിയുടെ അമ്മവേഷങ്ങൾ ശ്രദ്ധ നേടിയിരുന്നു.
ശാരിയുടെയും മകൾ കല്യാണിയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശാരിയുടെയും ബിസിനസ്സുകാരനായ കുമാറിന്റെയും ഏക മകളാണ് കല്യാണി. ബ്രൈഡൽ വേഷത്തിലുള്ള കല്യാണിയുടെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത് മേക്കപ്പ് ആർട്ടിസ്റ്റായ സ്നേഹയാണ്. വധുവിന്റെ അമ്മ, റിസപ്ഷൻ മേക്കപ്പ്, ഹൽദി എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെയാണ് സ്നേഹ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. കല്യാണിയുടെ വിവാഹമായിരുന്നോ അതോ ഫോട്ടോഷൂട്ടോ എന്നാണ് ആരാധകർ തിരക്കുന്നത്. അതേസമയം, മഹാബലിപുരത്തു വച്ചായിരുന്നു താരപുത്രിയുടെ വിവാഹമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ശാരിയോ കുടുംബമോ വിവാഹവാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ആന്ധ്രാപ്രദേശിലാണ് ശാരിയുടെ ജനനം. യഥാർത്ഥ പേര് സാധന. പ്രശസ്ത കന്നഡ ചലച്ചിത്ര നടി ബി രമാദേവിയുടെ കൊച്ചു മകളാണ് ശാരി. കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിക്കുന്ന ശാരി പത്മ സുബ്രഹ്മണ്യത്തിന്റെയും വെമ്പട്ടി ചിന്നസത്യത്തിന്റെയും ശിഷ്യയാണ്. 1982-ൽ ശിവാജിഗണേശൻ നായകനായ ‘ഹിറ്റ്ലർ ഉമനാഥ്’ എന്ന തമിഴ് ചിത്രത്തിൽ സപ്പോർട്ടിങ്ങ് റോൾ അഭിനയിച്ചുകൊണ്ടാണ് ശാരി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1984-ൽ ഇറങ്ങിയ ‘നെഞ്ചത്തെ അള്ളിത്താ’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്.
1984-ൽ ‘നിങ്ങളിൽ ഒരു സ്ത്രീ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. പദ്മരാജൻ സംവിധാനം ചെയ്ത ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986),’ ‘ദേശാടനക്കിളി കരയാറില്ല (1986)’, ‘ഒരു മേയ്‌മാസ പുലരിയിൽ (1987)’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശാരി മലയാളത്തിലെ മുൻനിര നായികയായി മാറി.
‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ശാരി നേടി. എഴുപതിലധികം മലയാളചിത്രങ്ങളിലും മുപ്പതിലധികം തമിഴ് ചിത്രങ്ങളിലും ഏതാനും തെലുങ്കു, കന്നഡ സിനിമകളിലും ശാരി അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്കൊപ്പം തന്നെ സീരിയലിലും സജീവമാണ് ശാരി.