സ്ത്രീപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയ, ഭര്‍ത്താവ് കിരണ്‍ മര്‍ദിച്ചിരുന്നെന്നും ഭർതൃവീട്ടിൽ താമസിക്കാനാകില്ലെന്നും അച്ഛനോടു കരഞ്ഞുപറയുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആരുടെയും ഉള്ളുലയ്ക്കുന്ന ആ ശബ്ദസന്ദേശത്തെ കുറിച്ച് നടിയും അവതാരകയുമായ ജുവൽ മേരി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. പെൺമക്കളെ അറവുമാടുകളെപ്പോലെയാണ് പലരും കാണുന്നതെന്നും മരിച്ചിട്ടു നീതി കിട്ടിയിട്ട് എന്ത് കാര്യമെന്നുമാണ് ജുവൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്.
“എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം, ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല, എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത് ! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളർത്തി കൊണ്ട് വന്നത് ! ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച് ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആകുമോ?”
“ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത് എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അടിയും നോർമൽ അല്ല! പ്രിയപ്പെട്ട ഒരു സുഹൃത്ത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു, തന്റെ അസ്വസ്ഥ കണ്ടിട്ട് ഭർത്താവ് നിർദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന്! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം! ഒരു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ നമുക്ക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കിൽ എത്തിച്ചു! എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്കെയിൽ ആണ് നിയമത്തിൽ ഉള്ളത്! മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം! നിങ്ങളുടെ പെണ്മക്കളെ കൊല്ലാൻ വിടാതെ! ജീവിക്കാൻ ഇനിയെങ്കിലും പഠിക്ക് പെണ്ണുങ്ങളെ! പ്രിയപ്പെട്ട അച്ഛന്മാർക്ക് ഒരടിയും നിസാരമല്ല! നിങ്ങളുടെ പെണ്മക്കൾ ആണ്! ജീവിതം അങ്ങനെ അല്ല! ഗാർഹികപീഢനം സാധാരണ പ്രശ്നമായി കാണരുത്. നിങ്ങളുടെ കുട്ടികളെ അവർക്കുവേണ്ടി നിലകൊള്ളാൻ പഠിപ്പിക്കുക! വിസ്മയയുടെ ആത്മാവിന് സമാധാനം ലഭിക്കട്ടെ,” ജുവൽ കുറിച്ചു.