തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വേർപാടിൽ മലയാള സിനിമാലോകം വിതുമ്പുകയാണ്. കഴിവുറ്റ ഒരു കലാകാരൻ എന്നതിലുപരി തങ്ങൾക്കെല്ലാം പ്രിയപ്പെട്ട സുഹൃത്തായിരുന്നു സച്ചിയെന്നാണ് ചലച്ചിത്രപ്രവർത്തകർ ഓർക്കുന്നത്. സച്ചിയുടെ വേർപാട് തന്നെ ഏറെ വേദനിപ്പിച്ചെന്ന് ‘അയ്യപ്പനും കോശിയും’ സിനിമയിൽ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഗൗരി നന്ദ പറയുന്നു.
സച്ചി അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. തിയറ്ററുകളിൽ വൻവിജയനം നേടിയ അയ്യപ്പനും കോശിയും സിനിമയിലെ കണ്ണമ്മ എന്ന കഥാപാത്രം ഗൗരി നന്ദയുടെ കരിയറിലെ സുപ്രധാന വേഷമാണ്.
Read Also: സച്ചിക്ക് അന്ത്യാഞ്ജലി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
മുൻപോട്ടുള്ള യാത്രയിൽ തനിക്ക് ഏറെ കരുത്തും പ്രചോധനവും നൽകിയ വ്യക്തിയായിരുന്നു സച്ചിയെന്ന് ഗൗരി നന്ദയുടെ കുറിപ്പിൽ പറയുന്നു. തന്റെയുള്ളിലെ കലാകാരിയെ ലോകത്തിനു മുൻപിൽ കാണിച്ചുകൊടുക്കാൻ സച്ചി സാർ തന്നെ വേണ്ടിവന്നുവെന്ന് ഗൗരി നന്ദ പറയുന്നു. ‘എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു’ എന്നും സച്ചിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഗൗരി നന്ദ കുറിച്ചു.
സച്ചിയെ കുറിച്ച് ഗൗരി നന്ദ പങ്കുവച്ച കുറിപ്പ്
എന്റെ ലക്ഷ്യത്തിലെത്താനുള്ള ആ വലിയ പടികൾ, ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി, നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ് അതിലൂടെ എന്നെ നടത്തിച്ചു…നിന്റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞിട്ട്?……
എപ്പോഴും പറയുന്ന വാക്കുകൾ “ടാ നീ രക്ഷപെടും “…ശരിയാ, എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു…പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണംവരെ…
ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാനുള്ള കൈകൾ ആയിരുന്നില്ലേ അത്, എന്തിനാ ഇത്ര വേഗത്തിൽ പോയേ?…എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ടമെന്ന്…അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു.
ഇന്നലെ രാത്രിയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടപറഞ്ഞത്. നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നേരിട്ട ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതാണ് സച്ചിയുടെ മരണകാരണം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെന്റിലേറ്ററിൽ ആയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന് ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന് ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വെന്റിലേറ്റര്‍ പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇന്നലെ രാത്രി പനി കൂടി ബാധിച്ചതോടെ സച്ചിയുടെ ആരോഗ്യനില വളരെ മോശമായി. ഇന്നലെ രാത്രി 10.35 നാണ് സച്ചിയുടെ മരണം സ്ഥിരീകരിച്ചത്.
Read Also: നമ്മളൊന്നിച്ച് കുറേ പദ്ധതികൾ തയ്യാറാക്കി, ഒടുവിൽ നിങ്ങൾ യാത്രയായി; സച്ചിയോർമകളിൽ പൃഥ്വി
സച്ചിയുടെ മൃതദേഹം ഇന്നു രാവിലെയാണ് തൃശൂരിൽ നിന്ന് കൊച്ചിയിലെത്തിച്ചത്. തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. മൂന്നരയോടെ തമ്മനത്തെ വീട്ടിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. രവിപുരത്തെ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, സാദിഖ് തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ തമ്മനത്തെ വീട്ടിൽ എത്തി പ്രിയ സുഹൃത്തിനു അന്ത്യാഞ്ജലി അർപ്പിച്ചു.
മരണത്തിൽ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ തിരക്കഥാകൃത്തായാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. കോളേജ് കാലത്ത് തന്നെ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സച്ചി കലാലയജീവിതത്തിനിടെ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിരുന്നു. എറണാകുളം ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ സച്ചി എട്ട് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകന് ആയി പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യകാലത്ത് സേതുവിനൊപ്പം ചേർന്ന് സച്ചി-സേതു എന്ന പേരിലായിരുന്നു തിരക്കഥകൾ എഴുതിയിരുന്നത്. കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും സച്ചി പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ഭരണ സമിതി അംഗമാണ്.