പാർവതി നായികായി എത്തുന്ന ‘വർത്തമാനം’ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. തിരക്കഥാകൃത്ത് ആര്യടാൻ ഷൗക്കത്തായതുകൊണ്ടാണ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതെന്ന സെൻസർ ബോർഡ് അംഗവും ബിജെപി നേതാവുമായ അഡ്വ.വി സന്ദീപ് കുമാറിന്റെ ട്വീറ്റും ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. വിവാദമായതോടെ സന്ദീപ് ട്വീറ്റ് പിൻവലിച്ചെങ്കിലും പ്രശ്നത്തിൽ കൂടുതൽ പ്രതികരണങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ, സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. “സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകൾ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തിൽ അത് ഒരു ശീലമായി മാറിയെങ്കിൽ, അതിന്റെ അർഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്. പതിനെട്ട് വയസ്സു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കെട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കിൽ, അവന്/അവൾക്ക് മുന്നിൽ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനിൽക്കും,” ഫെയ്സ്ബുക്ക് കുറിപ്പിൽ മുരളി ഗോപി കുറിക്കുന്നു.
സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി…
Posted by Murali Gopy on Sunday, December 27, 2020
ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കെത്തിയത് 24നാണ്. എന്നാല്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കാതെ മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു.
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പാർവതി, റോഷന് മാത്യു, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന് ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം.
Read more: താരത്തിളക്കത്തോടെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്യാണം- വിഡിയോ