/indian-express-malayalam/media/media_files/uploads/2017/10/vishal-1.jpg)
വിശാലിന്റെ ആദ്യ മലയാള ചിത്രമാണ് 'വില്ലൻ'. മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിശാൽ. ലാലേട്ടനെക്കുറിച്ച് വിശാലിന് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഫെയ്സ്ബുക്ക് ലൈവിലായിരുന്നു മോഹൻലാലിനെക്കുറിച്ചും വില്ലനെക്കുറിച്ചും വിശാൽ സംസാരിച്ചത്.
ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താനൊരു മഹാനടനാണെന്ന് മോഹൻലാൽ ഒരിക്കലും കാട്ടില്ലെന്ന് വിശാൽ പറയുന്നു.'' ഷൂട്ടിങ് സെറ്റിൽ എല്ലാവരോടും അവരിൽ ഒരാളെപ്പോലെയാണ് പെരുമാറുക. അദ്ദേഹത്തിന്റെ വീട്ടിലെ ഒരു പയ്യനെപ്പോലെയാണ് എന്നോട് പെരുമാറിയത്. അതിനാൽതന്നെ ഷൂട്ടിങ് സെറ്റ് എനിക്ക് വളരെ കംഫർട്ടബിൾ ആയിരുന്നെന്നും'' വിശാൽ പറയുന്നു. ''മോഹൻലാലിൽനിന്നും പല കാര്യങ്ങളും താൻ പഠിച്ചുവെന്നും വിശാൽ പറഞ്ഞു. ലാൽ സാർ കണ്ണിൽനോക്കി അഭിനയിക്കും. അത് എനിക്ക് ഒരു പുതിയ പാഠമാണ്. 20 ലധികം സിനിമകളിൽ അഭിനയിച്ചുവെങ്കിലും ഇപ്പോഴും കണ്ണിൽ നോക്കി ഡയലോഗ് പറയുമ്പോൾ ചിലപ്പോൾ ഞാൻ വിക്കാറുണ്ട്. റൊമാൻസോ ആക്ഷനോ എന്തുമാകട്ടെ ലാൽ സാർ ഈസിയായി ചെയ്യും. അദ്ദേഹത്തിന്റെ കണ്ണുകളിലും മുഖത്തും ആയിരം ഭാവങ്ങൾ വിരിയും''.
ചിത്രത്തിൽ ലാൽ സാറിനെ ഇടിക്കുന്ന രംഗങ്ങളുണ്ട്. ഓരോ തവണ ഇടിക്കുമ്പോഴും അദ്ദേഹത്തിനോട് സോറി പറയുമായിരുന്നു. ഇതുകേൾക്കുമ്പോൾ നീ എന്തിനാണ് സോറി പറയുന്നതെന്ന് ലാൽ സാർ തിരിച്ച് ചോദിക്കുമെന്നും വിശാൽ.
''വളരെ യങ് ആയ ഒരു വ്യക്തിയാണ് ലാൽ സാറെന്നു തോന്നും. അദ്ദേഹത്തോട് സംസാരിച്ചാൽ ഒരു കോളേജ് സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ തോന്നും. അദ്ദേഹം ചിലപ്പോൾ തമാശ പറയും. അപ്പോഴായിരിക്കും ഷോട്ട് റെഡിയാവുക. ഉടൻ തന്നെ അദ്ദേഹം കഥാപാത്രമായി മാറും. അദ്ദേഹത്തെ ഞാൻ സെറ്റിൽ നോക്കിനിൽക്കുമായിരുന്നു. അദ്ദേഹത്തെ ഞാൻ സൈറ്റടിക്കാൻ തുടങ്ങി''. വിശാൽ പറഞ്ഞു.
ലൈവിൽ മലയാളം സംസാരിക്കാനും വിശാൽ ശ്രമിച്ചു. പക്ഷേ രണ്ടു വാക്കുകളേ വിശാലിന് പറയാൻ സാധിച്ചുളളൂ. ഉദിത് നാരായണൻ തമിഴ് ഗാനം പാടുമ്പോഴുളള അതേ ഫീലിങ് ആയിരിക്കും വിശാൽ മലയാളം പറയുന്നതുകേട്ടാൽ തോന്നുകയെന്നും വിശാൽ പറഞ്ഞു. ഉദിത് നാരായണൻ പാടുമ്പോൾ അദ്ദേഹത്തെ കളിയാക്കുമായിരുന്നു. പക്ഷേ ഇനി ഒരിക്കലും അത് ചെയ്യില്ലെന്നും വിശാൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.