കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗം സമ്മാനിച്ച ഞെട്ടലിൽ നിന്നും ഇനിയും മോചിതരായിട്ടില്ല കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും. ഒരു നടൻ മാത്രമായിരുന്നില്ല ആരാധകർക്കും പ്രിയപ്പെട്ടവർക്കും പുനീത്. നിരവധിയേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയിരുന്ന മനുഷ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം. അച്ഛൻ രാജ്‌കുമാർ തുടങ്ങിവച്ച ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയായിരുന്നു പുനീതും. 45 ഫ്രീ സ്കൂളുകൾ, 26 അനാഥാലയങ്ങൾ, 19 ഗോശാലകൾ, 19 വൃദ്ധസദനങ്ങൾ എന്നിവയെല്ലാം പുനീത് നോക്കി നടത്തിയിരുന്നു. നിർധനരായ 1800 വിദ്യാർത്ഥികളുടെ പഠനച്ചെലവും പുനീത് വഹിച്ചിരുന്നു.
ഇപ്പോഴിതാ, പുനീത് സഹായിച്ചിരുന്ന 1800 വിദ്യാർത്ഥികളുടെയും പഠനച്ചെലവ് ഏറ്റെടുക്കുകയാണ് പ്രശസ്ത തമിഴ് താരം വിശാൽ. വിശാലും ആര്യയും പ്രധാന വേഷത്തിലെത്തുന്ന ‘എനിമി’ എന്ന ചിത്രത്തിന്റെ പ്രീ- റിലീസ് ഇവന്റിനിടെയാണ് വിശാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
“പുനീത് രാജ്കുമാർ നല്ലൊരു നടൻ മാത്രമല്ല, നല്ല സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തെ പോലെ ഇത്രയേറെ ഡൗൺ ടു എർത്ത് ആയൊരു സൂപ്പർ സ്റ്റാറിനെ ഞാൻ കണ്ടിട്ടില്ല. നിരവധി സാമൂഹിക പ്രവർത്തനങ്ങളും അദ്ദേഹം ചെയ്യുന്നുണ്ടായിരുന്നു. പുനീത് രാജ്കുമാർ സൗജന്യ വിദ്യാഭ്യാസം നൽകിയിരുന്ന 1800 വിദ്യാർത്ഥികളെ അടുത്ത വർഷം മുതൽ പരിപാലിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു,” വിശാൽ പറഞ്ഞു.