സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് രക്തസമ്മർദ്ദത്തിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന വ്യതിയാനം മൂലം താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തു ദിവസത്തോളമായി ഹൈദരാബാദിൽ തന്റെ പുതിയ ചിത്രമായ ‘അണ്ണാതെ’യുടെ ഷൂട്ടിംഗിലായിരുന്നു താരം. കഴിഞ്ഞ ദിവസങ്ങളിൽ ‘അണ്ണാതെ’യുടെ ലൊക്കഷനിൽ അണിയറപ്രവർത്തകരിൽ നാലു പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെ തുടർന്ന് രജനീകാന്തിനെയും ഡിസംബർ 22ന് കോവിഡ് ടെസ്റ്റിന് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. എന്നിരുന്നാലും സ്വയം നിരീക്ഷണത്തിലായിരുന്നു താരം. താരത്തിന് കോവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും രക്തസമ്മർദ്ദത്തിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന വ്യതിയാനം കണക്കിലെടുത്താണ് കൂടുതൽ നിരീക്ഷണത്തിനായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
മറ്റു ആരോഗ്യപ്രശ്നങ്ങളോ കോവിഡ് ലക്ഷണങ്ങളോ താരത്തിന് നിലവിൽ ഇല്ലെന്നും രക്തസമ്മർദ്ദം പൂർവ്വസ്ഥിതിയായാൽ താരത്തെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സുരക്ഷയെ കരുതി ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ. ഡിസംബർ 12ന് തന്റെ പിറന്നാൾ ദിനത്തിലാണ് പ്രത്യേക വിമാനത്തിൽ രജനി ഹൈദരാബാദിലേക്ക് തിരിച്ചത്. അണ്ണാതെയില് നായികയായി അഭിനയിക്കുന്ന നയന്‍താരയും രജനിയുടെ മകള്‍ ഐശ്വര്യ ധനുഷും ഒപ്പമുണ്ടായിരുന്നു. രജനിയുടെ ആരോഗ്യസ്ഥി കൂടി പരിഗണിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ലൊക്കേഷനിലും ഏർപ്പെടുത്തിയിരുന്നു.
തമിഴകത്തെ ഹിറ്റ് സിനിമകളുടെ സംവിധായകന് ശിവയാണ് അണ്ണാതെയുടെ സംവിധായകന്. മീന, ഖുശ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തിൽ.