/indian-express-malayalam/media/media_files/uploads/2020/07/actor-karnataka-mp-sumalatha-shares-her-covid-experience-399994.jpg)
ജൂലൈ ആദ്യ ആഴ്ചയിൽ ആയിരുന്നു നടിയും എംപിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തയായ സുമലത തന്റെ കോവിഡ് കാല അനുഭവങ്ങൾ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പങ്കു വച്ചു. ബാംഗ്ലൂരിലെ വസതിയില്‍ നിന്നും സൂം വഴി നടത്തിയ വീഡിയോ അഭിമുഖത്തില്‍ അവര്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രതിനിധി റാല്‍ഫ് അറയ്ക്കലിനോട് പറഞ്ഞതിങ്ങനെ.
“രാജ്യത്തിനു വേണ്ടി പോരാടുന്ന സൈനികരുടെ മനോവീര്യത്തിനു സമമായിരുന്നു കോവിഡിനെതിരെയുള്ള എന്റെ പോരാട്ടവും. കോവിഡിൽ നിന്നും മുക്തയാവാനുള്ള എന്റെ ശ്രമങ്ങൾ സ്വന്തം ജീവിതത്തിനായുള്ള പോരാട്ടം തന്നെയായിരുന്നു. ഹോം ഐസൊലേഷനിൽ കഴിയുമ്പോഴും ആ വീര്യമാണ് എന്നെ പ്രചോദിപ്പിച്ചത്."
ആശുപത്രിയിൽ അഡ്മിറ്റ് ആവാതെ വീട്ടിൽ തന്നെ ഒറ്റപ്പെട്ട രീതിയിൽ രോഗകാലം കഴിഞ്ഞു കൂടുകയായിരുന്നു താരം. “ആശുപത്രിയിൽ പ്രവേശിക്കുക എന്നതെനിക്ക് വളരെ എളുപ്പമായിരുന്നു, പക്ഷേ അങ്ങനെ വേണ്ടെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു." കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിരവധി പേർ ചികിത്സാസൗകര്യം കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലായിരുന്നു തന്റെ ആ തീരുമാനമെന്നും സുമലത കൂട്ടിച്ചേർത്തു.
Read Here: Have recovered, now waiting for doctor’s nod to donate plasma: Karnataka MP Sumalatha
ശുഭാപ്തിവിശ്വാസം ഉണ്ടാക്കിയെടുക്കാനായി ആ നാളുകളിൽ താൻ തന്നോടു തന്നെ സംസാരിച്ചിരുന്നുവെന്നും അവർ പറയുന്നു.
"വീട്ടിലെ ഒരു മുറിയിൽ അടച്ചിരുന്ന് പകർച്ചവ്യാധിയോട് തനിയെ പോരാടുന്നത് എളുപ്പമായിരുന്നില്ല. രോഗാവസ്ഥയിൽ ഭയം, ആശയക്കുഴപ്പം തുടങ്ങിയ അവസ്ഥകളിലൂടെയൊക്കെയാണ് ഓരോരുത്തരും കടന്നു പോവുന്നത്. കോവിഡ് ഒരിക്കലും തോൽപ്പിക്കാനാവാത്ത ഒരു രാക്ഷസനല്ല. ഒന്നിച്ച്, നമുക്ക് അതിനെ തോൽപ്പിക്കാൻ കഴിയും. ഐസൊലേഷനിൽ കഴിയുന്ന കോവിഡ് രോഗികളെ ഒറ്റപ്പെടുത്തുന്നതിനു പകരം അവരെ മാനസികമായി പിന്തുണ നൽകുകയാണ് വേണ്ടത്," കോവിഡ് രോഗികളുടെ കുടുംബാംഗങ്ങളോട് സുമലത അഭ്യർത്ഥിച്ചു.
ജൂലൈ 6 നാണ് സുമലതയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്.
“ഞാൻ എന്റെ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തിയിരുന്നു, അതുകൊണ്ടുതന്നെ രോഗവിവരം രഹസ്യമായി സൂക്ഷിക്കുന്നത് അന്യായമാണെന്ന് തോന്നി. കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം തുറന്നു പറയരുതെന്ന് ചിലർ ഉപദേശിച്ചിട്ടും, ആളുകളോട് പറയണമെന്നാണ് എനിക്ക് തോന്നിയത്. "
Read in English: Have recovered, now waiting for doctor’s nod to donate plasma: Karnataka MP Sumalatha
പൂർണമായി സുഖം പ്രാപിച്ച സുമലത ഇപ്പോൾ തന്റെ പ്ലാസ്മ ദാനം ചെയ്യാൻ ഡോക്ടർമാരുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. ജൂലൈ 22ന് നടത്തിയ പുനർപരിശോധനയിൽ താരത്തിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവാണെന്നു കണ്ടെത്തിയിരുന്നു.
"സുഖം പ്രാപിച്ച് 29 ദിവസങ്ങൾ കൂടി കാത്തിരിക്കണം. ശേഷം ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിർണയിക്കുന്ന ഒരു ആന്റിജൻ പരിശോധന കൂടെ നടത്തേണ്ടതുണ്ട്. എല്ലാം ഓകെയാണെങ്കിൽ ഞാൻ തീർച്ചയായും പ്ലാസ്മ ദാനം ചെയ്യും," സുമലത ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read more: സത്യം ജയിക്കും; പ്രതീക്ഷയോടെ സുശാന്തിന്റെ സഹോദരിയും മുൻകാമുകിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.