/indian-express-malayalam/media/media_files/uploads/2023/10/Darsheel-Safary.jpg)
ദർശീൽ സഫാരി
10 വയസ്സ് തികയുന്നതിന് മുമ്പു തന്നെ ആഗോളതലത്തിൽ ശ്രദ്ധ നേടിയ താരമായി മാറുന്നു! ജീവിതത്തിൽ എല്ലാവർക്കും സംഭവിക്കുന്ന ഒരു കാര്യമല്ല അത്. എന്നാൽ 'താരേ സമീൻ പർ' എന്ന ചിത്രത്തിലൂടെ ദർശീൽ സഫാരി എന്ന ബാലനെ തേടിയെത്തിയത് അപൂർവ്വമായ അത്തരമൊരു അവസരമായിരുന്നു. സ്വപ്നസമാനമായ ആ തുടക്കവും പിന്നീട് വന്ന പ്രശസ്തിയും ആ ബാലന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. മുന്നോട്ടുള്ള യാത്രയിൽ ഏറെ മാനസിക പ്രശ്നങ്ങളാണ് ദർശീലിന് നേരിടേണ്ടി വന്നത്. സമ്മർദ്ദങ്ങളെയും അപരിചിതരായ മനുഷ്യർ പോലും തന്നോട് കാണിക്കുന്ന അമിതമായ സ്നേഹത്തെയും നേരിടാൻ ആവാതെ എങ്ങനെയാണ് താൻ ക്ലസ്ട്രോഫോബിക് ആയി മാറിയതെന്നു തുറന്നു പറയുകയാണ് ഇപ്പോൾ 26 വയസ്സുള്ള ദർശീൽ സഫാരി.
ബാഹ്യശക്തികളിൽ നിന്നുള്ള സമ്മർദ്ദം മാത്രമല്ല, സ്വയം തെളിയിക്കാനുള്ള ആന്തരിക സമ്മർദ്ദവും തനിക്കുണ്ടായിരുന്നുവെന്ന് ദർശീൽ പറയുന്നു. ചുറ്റുമുള്ള എല്ലാവരും താൻ അത്ഭുതങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിച്ചപ്പോൾ, ആ പ്രതീക്ഷകൾക്ക് ഒപ്പം ഉയരാൻ കഴിയുമോ എന്ന ആശങ്കയാണ് തന്നെ പിടികൂടിയതെന്ന് ദർശീൽ പറയുന്നു.
“ഞാൻ പഠനം ബാലൻസ് ചെയ്യാനുള്ള ശ്രമങ്ങളിലായിരുന്നു, അതിനാൽ തന്നെ സെലക്ടീവായിരുന്നു. സാധ്യമായ ഏറ്റവും മികച്ച തീരുമാനം എടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. സ്കൂൾ പഠനം പൂർത്തിയായപ്പോൾ, ജീവിതത്തിൽ നിന്ന് എനിക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാനും ആത്മപരിശോധന നടത്താനും ഒരു ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചു, ” സിദ്ധാർത്ഥ് കാനനോട് സംസാരിക്കവെ ദർശീൽ പറഞ്ഞു.
ഒടുവിൽ തിയേറ്ററാണ് തന്റെ തട്ടകം എന്നു കണ്ടെത്തിയ ദർശീൽ 7-8 വർഷക്കാലം ലീവെടുത്ത് സ്റ്റേജിൽ മാത്രം പെർഫോം ചെയ്തു. തന്റെയുള്ളിലെ നടനെ കണ്ടെത്തിയതിനു ശേഷം തിരക്കഥകൾക്കായി അലയാൻ തുടങ്ങി.
'ഹുകൂസ് ബുക്കസ്' എന്ന തന്റെ സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് ദർശിലാണ് ഇപ്പോൾ. സച്ചിൻ ടെണ്ടുൽക്കറെ ആരാധിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എഴുത്തിൽ ഒരു 'പാഷൻ' കണ്ടെത്തിയതെങ്ങനെയെന്നും ആ കഥാപാത്രത്തിന് തന്നോട് സമാനമായ ഒരു ആർക്ക് ഉണ്ടെന്നും ദർശീൽ പറയുന്നു.
/indian-express-malayalam/media/media_files/uploads/2023/10/image-3.png)
ചെറുപ്രായത്തിൽ തന്നെ ലഭിച്ച പ്രശസ്തിയും സ്നേഹവും എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന അവതാരകന്റെ ചോദ്യത്തിന് തനിക്ക് ആദ്യം അത് മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്നാണ് ദർശീൽ മറുപടി നൽകിയത്. തനിക്ക് 10 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ആളുകൾ തന്നെ സ്‌നേഹത്തോടെ സമീപിക്കുമ്പോൾ താനാകെ വീർപ്പുമുട്ടിയിരുന്നുവെന്നും ദർശീൽ പറയുന്നു. “എല്ലാ ദിവസവും ഞാൻ വീട്ടിൽ പോയി കരയും. എന്റെ അച്ഛനമ്മമാരുടെയും മുത്തശ്ശിമാരുടെയും പ്രായത്തിലുള്ളവരൊക്കെ നിത്യേന വന്ന് എന്നോട് വളരെയധികം സ്നേഹം കാണിക്കും. എല്ലാം എന്റെ മനസ്സിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടായിരുന്നു, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എന്താണ് ഈ ഹൈപ്പിനു പിന്നിലെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല," ദർശീൽ പറയുന്നു.
താൻ ഒന്നിലധികം തവണ സിനിമ കണ്ടുവെന്നും ഒന്നുരണ്ട് തവണ പ്രദർശനത്തിനിടയിൽ ഉറങ്ങിപ്പോയെന്നും ദർശീൽ ഓർത്തെടുത്തു. സിനിമയുണ്ടാക്കിയ ആ ഓളം അവസാനിച്ചതിനുശേഷമാണ് തനിക്ക് സമ്മർദ്ദം തോന്നി തുടങ്ങിയതെന്ന് ദർശീൽ ഓർക്കുന്നു. ആമിർ ഖാൻ നായകനായ 'താരേ സമീൻ പർ' സംസാരിച്ചത് ഡിസ്‌ലെക്സിയ ബാധിച്ച ഒരു കുട്ടിയെ കുറിച്ചായിരുന്നു. കുട്ടിയുടെ പ്രശ്നം മാതാപിതാക്കൾക്ക് മനസ്സിലാക്കാത്തതിനാൽ, അവർ അവനെ ഒരു ബോർഡിംഗ് സ്കൂളിൽ കൊണ്ടുവിടുന്നു. അവിടെ അവൻ കണ്ടുമുട്ടുന്ന അധ്യാപകന്റെ സ്നേഹവും വാത്സല്യവും പ്രത്യേക കോച്ചിംഗും ആ കുട്ടിയെ സുഖപ്പെടുത്തുന്നതുമാണ് ചിത്രം പറഞ്ഞത്.
മാതാപിതാക്കളോട് തന്റെ പ്രശ്നം തുറന്നു പറയുന്നതുവരെ, ഏകദേശം ഒരു വർഷത്തോളം താൻ വീട്ടിൽ പോയി നിരന്തരം കരയുമായിരുന്നുവെന്ന് ദർശീൽ പറയുന്നു. ആ ചിത്രത്തെ വൈകാരികമായി സമീപിച്ച ആളുകൾ പങ്കെടുത്ത പല പരിപാടികളിലും തനിക്കു പങ്കെടുക്കേണ്ടി വന്നുവെന്നും ദർശീൽ പറഞ്ഞു. അതൊന്നും മനസ്സിലാക്കാനുള്ള പ്രായം തനിക്ക് ഇല്ലാതിരുന്നതിനാൽ അമിതമായി തളർന്നു പോവുകയാണ് ചെയ്തതെന്നും ദർശീൽ പറഞ്ഞു. “ഞാൻ അത് മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ, ഞാൻ വികാരങ്ങളെ എന്റെ തൊഴിലുമായി ബന്ധിപ്പിക്കുകയും എന്റെ ജീവിതത്തിലേക്ക് അതെടുക്കുകയും ചെയ്തു. അത് വിട്ടുകളയാൻ പഠിച്ചാൽ മാത്രമേ നിങ്ങൾക്ക് ഒരു നല്ല നടനാകാൻ കഴിയൂ," അനുഭവങ്ങളിൽ നിന്നും ദർശീൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us