“എന്റെ മുന്നിലെത്തുന്ന റോളുകൾ തിരഞ്ഞെടുക്കുമ്പോൾ ആ ചിത്രങ്ങൾ ആരാധ്യയെ അസ്വസ്ഥമാക്കുന്നതോ വിഷമിപ്പിക്കുന്നതോ ലജ്ജാകരമാക്കുന്നതോ ആവരുതെന്ന് ആഗ്രഹിക്കാറുണ്ട്. ആരാധ്യ കണ്ട് തലകുനിക്കേണ്ടി വരുന്ന തരം സിനിമകള്‍ ഞാന്‍ ചെയ്യില്ല,” അഭിഷേക് ബച്ചൻ പറയുന്നു. ജേർണലിസ്റ്റ് മയാങ്ക് ശേഖറുമായുള്ള സംഭാഷണത്തിനിടെയായിരുന്നു അഭിഷേകിന്റെ വെളിപ്പെടുത്തൽ.
“ഞാനും ഐശ്വര്യയും ഒരിക്കലും ഞങ്ങൾക്കിഷ്ടമുള്ള ഒരു പ്രൊഫഷൻ തിരഞ്ഞെടുക്കാൻ ആരാധ്യയെ നിർബന്ധിക്കില്ല. എന്നാൽ, അവളുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ മാത്രമല്ല, ഇനി 20 വർഷം കഴിഞ്ഞാലും ആരാധ്യയുടെ കാര്യത്തിൽ ഇതേ നിലപാടു തന്നെയാവും എനിക്കും ഐശ്വര്യയ്ക്കും. അവളുടെ ഇഷ്ടങ്ങൾക്ക് തന്നെയാവും പ്രാധാന്യം. ഞങ്ങളുടെ മാതാപിതാക്കളും അങ്ങനെയാണ് ഞങ്ങളെ വളർത്തിയത്,” താരം കൂട്ടിച്ചേർത്തു.
“എല്ലാ മാതാപിതാക്കളും മക്കൾക്ക് ഏറ്റവും നല്ലത് തന്നെ വേണമെന്ന് ആഗ്രഹിക്കും. പക്ഷേ കുഞ്ഞുങ്ങൾക്കും അവരുടേതായ ഇഷ്ടങ്ങളും താൽപ്പര്യങ്ങളും ഉണ്ടാകും. ഞങ്ങൾ നിന്നിൽ നിന്നും ഇതാണ് പ്രതീക്ഷിച്ചത് എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തുന്നത് ശരിയല്ല, അവൾ എന്താണോ അതിൽ അഭിമാനിക്കുകയാണ് വേണ്ടത്,” അഭിഷേക് ബച്ചൻ പറയുന്നു.
“തീർത്തും സാധാരണമായൊരു ബാല്യമായിരുന്നു എന്റേത്. ഡാഡ് ഒരിക്കലും ജോലി വീട്ടിലേക്ക് കൊണ്ടുവന്നിട്ടില്ല. ‘ഇൻസാനിയറ്റി’ന്റെ ഷൂട്ടിങ്ങിനിടെ പൊലീസ് ഇൻസ്പെക്ടറുടെ കോസ്റ്റ്യൂമിൽ വീട്ടിലെത്തി ഡാഡ് ലഞ്ച് കഴിച്ചുപോയി. പിന്നീടൊരിക്കലും സിനിമാതാരത്തിന്റെ കോസ്റ്റ്യൂമിൽ അദ്ദേഹം വീട്ടിലേക്ക് വന്നിട്ടില്ല. സിനിമാതാരങ്ങളുടെ മക്കൾ എന്ന രീതിയിലല്ല ഞാനും സഹോദരിയും വളർന്നത്. ഒരു ഫിലിം മാഗസിനുകളും അക്കാലത്ത് വീട്ടിൽ വരുത്തിയിരുന്നില്ല. ഡാഡിന് പ്രസ് വിലക്കു വരെ ഉണ്ടായിരുന്ന സമയമായിരുന്നു അത്. ഫിലിം ഇൻഡസ്ട്രിയെ കുറിച്ച് കുറേക്കാലം ഞങ്ങൾക്ക് യാതൊരു ഐഡിയയും ഇല്ലായിരുന്നു. ഋത്വിക് റോഷൻ, ആദിത്യ, ഉദയ് ചോപ്ര തുടങ്ങി ഫിലിം ഇൻഡസ്ട്രിയിലെ സ്റ്റാർ ചൈൽഡുകളും അതെ, വളരെ സാധാരണ സാഹചര്യത്തിലാണ് അവരും വളർന്നത്. എന്റെ കുട്ടിക്കാലത്ത് ഞാൻ വിചാരിച്ചിരുന്നത് എല്ലാ വീടിനു മുന്നിലും എപ്പോഴും 500 പേർ കാത്തിരിക്കുന്നുണ്ടാകും എന്നാണ്. അതത്രയും സാധാരണമായൊരു കാഴ്ചയായിരുന്നു എനിക്ക്,” അഭിഷേക് അഭിമുഖത്തിൽ പറയുന്നു.