അഭിനേത്രിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന് ഏറ്റവുമടുത്ത് ലഭിച്ച പുരസ്കാരമാണ് വിമൺ ഇന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ (WIFT) ഇന്ത്യാ ഏര്‍പ്പെടുത്തിയ മെറില്‍ സ്ട്രീപ് അവാര്‍ഡ് ഫോര്‍ എക്സെലന്‍സ്. അമേരിക്കയിലെ വാഷിങ്ടൺ ഡിസിയില്‍ നടന്ന ചടങ്ങില്‍ ഐശ്വര്യ സ്വീകരിച്ച പുരസ്കാരത്തിന് ഇരട്ടി മധുരം പകരാന്‍ മകള്‍ ആരാധ്യയും അമ്മ വൃന്ദയുമെത്തിയിരുന്നു.
വേദിയിലെത്തി അമ്മയെ കെട്ടിപ്പിടിച്ചാണ് ആറു വയസ്സുകാരി ആരാധ്യ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ഈ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഐശ്വര്യ റായും ഭര്‍ത്താവ് അഭിഷേക് ബച്ചനും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ‘യൂ കംപ്ലീറ്റ് മീ ആരാധ്യ’ എന്ന് ഐശ്വര്യ കുറിച്ചപ്പോള്‍ താന്‍ ഒരു ‘പ്രൗഡ് ഹസ്ബന്‍ഡ്’ ആണെന്നാണ് അഭിഷേക് പറഞ്ഞത്.
ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രി, റെഡ് കാര്‍പെറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യ ബിംബം, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍, അസൂയാവഹമായ രീതിയില്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ബ്യൂട്ടി ക്വീന്‍-വിശേഷണങ്ങള്‍ ഏറെയാണ് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട ബ്യൂട്ടി ഐക്കണിന്. എന്നാല്‍ ഈ കാണുന്ന സൗന്ദര്യമോ ഫിറ്റ്‌നസോ ഒന്നും അനായാസേന നേടാവുന്നതോ പരിപാലിക്കാവുന്നതോ ആയ കാര്യങ്ങളല്ല എന്നാണ് ഐശ്വര്യ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്.
“ജോലി ചെയ്യുന്ന സ്ത്രീകളെയും അമ്മമാരെയുമെല്ലാം സംബന്ധിച്ച്, ശരീരവും സൗന്ദര്യവുമെല്ലാം പരിപാലിക്കുക എന്നത് കൂടുതല്‍ അധ്വാനം വേണ്ടി വരുന്ന കാര്യമാണ്. പക്ഷേ, എല്ലാ കാര്യങ്ങളുടെയും വിജയം അതിനെ നമ്മള്‍ എങ്ങനെ നോക്കി കാണുന്നു എന്നതിനെ അനുസരിച്ചാണ്. ആരോഗ്യപരിപാലനവും സൗന്ദര്യപരിപാലനവുമൊക്കെ ഞാനേറെ ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ്, ജോലിയില്‍ ആനന്ദം കണ്ടെത്തുന്നതും. അമ്മ എന്ന റോളിലും ഞാനേറെ സന്തോഷവതിയാണ്. മകളുമെന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. പ്ലാനിങ്ങും ചെയ്യുന്ന കാര്യങ്ങളോടുള്ള പോസിറ്റീവ് മനോഭാവവുമാണ് ഏതു കാര്യത്തെയും സാധ്യമാക്കുന്നത്”, ഇന്ത്യന്‍ എക്സ്പ്രസ്സ് പരിപാടിയായ എക്സ്പ്രസ്സോയില്‍ പങ്കെടുത്ത ഐശ്വര്യ റായ് ബച്ചന്‍ പറഞ്ഞു.
Read More: സൗന്ദര്യസംരക്ഷണം, അഭിനയം, ജീവിതവിജയം, ഒന്നും എളുപ്പം കിട്ടുന്നതല്ല: ഐശ്വര്യ റായ് ബച്ചന്‍
‘ഫന്നെ ഖാൻ’ എന്ന സിനിമയായിരുന്നു ഐശ്വര്യ റായുടെ ഏറ്റവുമൊടുവിലത്തെ റിലീസ്. പോപ് സ്റ്റാറുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തിയത്. തന്റെ മകളെ ഒരു ഗായിക ആക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി പിതാവ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അതുല്‍ മഞ്ജറെക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഭര്‍ത്താവ് അഭിഷേകുമായി ചേര്‍ന്ന് അഭിനയിക്കുന്ന ‘ഗുലാബ് ജാമുന്‍’ ആണ് ഐശ്വര്യയുടെ അടുത്ത ചിത്രം.
ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്ക്രീനില്‍ ഒന്നിച്ചത്. മണിരത്നം സംവിധാനം ചെയ്ത ‘രാവണ്‍’ എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്‍’ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ആ ചിത്രം.
“എ ബിയും (അഭിഷേക് ബച്ചനും) ഞാനും ‘ഗുലാബ് ജാമുന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടുണ്ട്. ‘മന്‍മര്‍സിയാ’ എന്ന ചിത്രത്തിന് ശേഷം എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഞാന്‍ എ ബിയോട് ആവശ്യപ്പെട്ടിരുന്നു”, ഐശ്വര്യ റായ് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒന്നര വര്‍ഷം മുന്‍പാണ് ‘ഗുലാബ് ജാമുനി’ല്‍ അഭിനയിക്കാനുള്ള ക്ഷണം കിട്ടിയത് എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
“ആശയപരമായുള്ള യോജിപ്പ് അന്ന് തന്നെ പ്രകടിപ്പിച്ചിരുന്നു ഞങ്ങള്‍. പക്ഷേ ഏതാണ്ട് അതേ സമയത്താണ് അഭിനയത്തില്‍ നിന്നും കുറച്ചു കാലം മാറി നില്‍കാന്‍ എ ബി തീരുമാനിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ‘മന്‍മര്‍സിയാ’ ചെയ്തു. യാദൃശ്ചികമെന്നോണം അതും അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തന്നെയായിരുന്നു. അപ്പോഴാണ് ‘ഗുലാബ് ജാമുനെ’ക്കുറിച്ച് വീണ്ടും സംസാരിച്ചു തുടങ്ങിയതും ചെയ്യാം എന്ന് തീരുമാനം ഉറപ്പിച്ചതും. മനോഹരമായ ഒരു തിരക്കഥയാണത്. ഞങ്ങള്‍ക്ക് ചേര്‍ന്നതും”.
Read More: എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്ന ‘ഗുലാബ് ജാമുന്‍’