/indian-express-malayalam/media/media_files/uploads/2018/09/aamir-khan-750.jpg)
സാമൂഹിക പ്രശ്നങ്ങളിലെല്ലാം ശക്തമായ അഭിപ്രായം രേഖപ്പെടുത്തുകയും ജലസംരക്ഷണം പോലുള്ള വിഷയങ്ങളിൽ ഗൗരവത്തോടെ ഇടപെടുകയും ചെയ്യുന്ന താരമാണ് ആമിർ ഖാൻ. എന്നാൽ, തനിക്ക് രാഷ്ട്രീയത്തിൽ ചേരാൻ പദ്ധതിയില്ലെന്നും രാഷ്ട്രീയത്തെ തനിക്ക് ഭയമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഇന്നലെ ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
"എനിക്ക് ഒരു രാഷ്ട്രീയക്കാരൻ ആവേണ്ട. ഞാനതാഗ്രഹിക്കുന്നില്ല. ഞാനൊരു കമ്മ്യൂണിക്കേറ്ററാണ്. രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നു മാത്രമല്ല രാഷ്ട്രീയമെന്ന ആശയം പോലും എന്നെ ഭയപ്പെടുത്തുന്നു. രാഷ്ട്രീയത്തിൽ നിന്നും അകന്നു നിൽക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഞാനൊരു ക്രിയേറ്റീവ് വ്യക്തിയാണ്, എനിക്ക് ആളുകളെ എന്റർടെയ്ൻ ചെയ്യാനാണ് ഇഷ്ടം. ഒരു രാഷ്ട്രീയക്കാരനായി ചെലുത്താവുന്നതിലും അധികം സ്വാധീനം എനിക്ക് സിനിമകളിലൂടെ സാധ്യമാണ്", 53 കാരനായ ആമിർ ഖാൻ പറയുന്നു.
പാനി ഫൗണ്ടേഷൻ എന്ന തന്റെ സംഘടനയിലൂടെ കഴിഞ്ഞ മൂന്നു വർഷമായി മഹാരാഷ്ട്ര നേരിടുന്ന ജലദൗർലഭ്യത്തിനെതിരെ പ്രവർത്തിക്കുകയാണ് താരം. ജല സംരക്ഷണത്തിനെ കുറിച്ചും വാട്ടർ ഷെഡ് മാനേജ്മെന്റിനെ കുറിച്ചുമൊക്കെ ഗ്രാസ്സ്റൂട്ട് ലെവലിൽ ബോധവത്കരണങ്ങൾ സംഘടിപ്പിക്കുന്നുമുണ്ട് ആമിർ ഖാന്റെ നേതൃത്വത്തിൽ ഉള്ള പാനി ഫൗണ്ടേഷൻ. സ്വന്തം അനുഭവത്തിൽ വരുമ്പോഴല്ലാതെ ജലത്തിന്റെ അമൂല്യതയെ കുറിച്ച് ആളുകൾ ബോധവാന്മാരാവില്ല എന്നും താരം അഭിപ്രായപ്പെട്ടു.
"ഇന്നു നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ നമ്മുടെ ജീവിതരീതിയ്ക്കും നല്ലൊരു പങ്കുണ്ട്. അതുകൊണ്ടുതന്നെ, പാരിസ്ഥിതിക പ്രശ്നങ്ങളെ അതിജീവിക്കണമെങ്കിൽ ജീവിതരീതികളിലും മാറ്റം ഉണ്ടാവേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ എളുപ്പമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ മഹാരാഷ്ട്ര സർക്കാർ നല്ല രീതിയിൽ തന്നെ പരിശ്രമിക്കുന്നുണ്ട്. പൗരനെന്ന രീതിയിൽ സർക്കാരിനെ ചോദ്യം ചെയ്യാൻ നമുക്ക് അവകാശമുണ്ട്, ഉത്തരം പറയാൻ സർക്കാരും ബാധ്യസ്ഥരാണ്. പക്ഷേ മാറ്റം ഉണ്ടാവണമെങ്കിൽ ആ പരിഹാരത്തിന്റെ ഭാഗമാകാൻ ജനങ്ങൾ കൂടി തയ്യാറാവേണ്ടതുണ്ട്. ജനങ്ങളുടെ കൂടെ സഹകരണമില്ലാതെ ഒന്നും പരിഹരിക്കാനാവില്ല," താരം കൂട്ടിച്ചേർത്തു.
സിനിമകളുടെ തിരഞ്ഞെടുപ്പിൽ വളരെ സൂക്ഷ്മത പുലർത്തുന്ന ആമിർ ഖാന്റെ ഓരോ ചിത്രങ്ങളെയും പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ' പണിപ്പുരയിലാണ് താരമിപ്പോൾ. അമിതാഭ്ബച്ചൻ, കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരും ഈ ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നുണ്ട്. ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും പണം മുടക്കി ചെയ്യുന്ന ചിത്രങ്ങളിലൊന്നു കൂടിയാണ് 'തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ'. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. 'തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ' മെഗാ ആക്ഷന്‍ ചിത്രത്തിന് വേണ്ടി, രണ്ട് ലക്ഷം കിലോ തൂക്കം വരുന്ന രണ്ടു കൂറ്റൻ കപ്പലുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 1000 ജോലിക്കാര്‍ ചേര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷം എടുത്താണ് കപ്പല്ലുകൾ തയ്യാറാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.