/indian-express-malayalam/media/media_files/gHcOeIVkb5ttBiPPftbu.jpg)
ആമിറിനൊപ്പം ഷാരൂഖ്
സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ തുടങ്ങിയ പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത പരസ്യ സംവിധായകനാണ് പ്രഹ്ളാദ് കക്കർ. ഈ സെലബ്രിറ്റികൾക്കൊപ്പമുള്ള പരസ്യചിത്രീകരണ അനുഭവങ്ങളെ കുറിച്ച് പ്രഹ്ളാദ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വർഷങ്ങൾക്കു മുമ്പ് ചിത്രീകരിച്ച പെപ്സി പരസ്യത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയായിരുന്നു പ്രഹ്ളാദ്. ആമിർ ഖാൻ, ഐശ്വര്യ റായ് ബച്ചൻ, മഹിമ ചൗധരി തുടങ്ങിയവരായിരുന്നു അന്ന് ആ പരസ്യത്തിന്റെ ഭാഗമായത്. പരസ്യത്തിനായി അഭിനേതാക്കളെ തേടുമ്പോഴാണ് ആമിർ ഖാന്റെ പേര് പ്രഹ്ളാദ് കക്കറിന്റെ മുൻപിൽ എത്തുന്നത്.
ഖയാമത്ത് സേ ഖയാമത്ത് തക് (1988) എന്ന ആദ്യ ചിത്രത്തിലൂടെ ആമിർ ഖാൻ ശ്രദ്ധ നേടി വരുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ പരസ്യത്തിൽ ആമിർ ഖാനെ അഭിനയിപ്പിക്കാമെന്ന തീരുമാനത്തിൽ അണിയറ പ്രവർത്തകർ എത്തി. ആമിറിനോട് പരസ്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, തനിക്ക് 25 ലക്ഷം രൂപ പ്രതിഫലമായി വേണമെന്ന് താരം ആവശ്യപ്പെട്ടു. എന്നാൽ ഇതേ പരസ്യത്തിനായി ഷാരൂഖ് ഖാനെ സമീപിച്ചപ്പോൾ അദ്ദേഹം വെറും ആറ് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കാരണം ആ സമയം ഷാരൂഖ് ഒരു വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്വന്തമായി ഒരു വീടു വാങ്ങാൻ ഷാരൂഖിന് പണത്തിന്റെ ആവശ്യമുണ്ടായിരുന്ന സമയമായിരുന്നു അത്.
എന്നാൽ പ്രഹ്ളാദിന്റെ നിർബന്ധത്തിനു വഴങ്ങി ആമിർ ഖാനെ തന്നെ പരസ്യത്തിനായി കാസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ആ സമയം ആമിർ പരസ്യത്തിൽ അഭിനയിക്കാൻ വിമുഖത കാണിച്ചിരുന്നു. കാരണം ആ കാലഘട്ടത്തിൽ സിനിമയിലെ മോശം സമയങ്ങളിൽ മാത്രമായിരുന്നു താരങ്ങൾ പരസ്യങ്ങളിൽ അഭിനയിച്ചിരുന്നത്, അതുതന്നെയാണ് ആമിർ ഖാനെയും പരസ്യത്തോട് വിമുഖത കാണിക്കാൻ ഇടവരുത്തിയത്. എന്നാൽ താൻ ആമിറിനെ പരസ്യത്തിൽ അഭിനയിക്കാൻ സമ്മതിപ്പിച്ചെടുക്കുകയായിരുന്നെന്നും 25 ലക്ഷം എന്ന പ്രതിഫലത്തിൽ നിന്ന് മാറ്റം ഒന്നും ഉണ്ടായില്ല എന്നും പ്രഹ്ളാദ് കക്കർ പറയുന്നു.
മഹിമ ചൗധരിയും ഐശ്വര്യ റായിയുമായിരുന്നു ആമിറിനോപ്പം സക്രീനിലെത്തിയത്. ഐശ്വര്യയുടെ ഒറ്റ ഷോട്ടിലെ പ്രകടനം തന്നെ അവരെ വളരെയധികം പ്രശസ്തിയിലേക്ക് എത്തിച്ചിരുന്നുവെന്നും പ്രഹ്ളാദ് ഓർക്കുന്നു. പരസ്യത്തിൽ ഐശ്വര്യ അഭിനയിച്ച കഥാപാത്രത്തിന്റെ പേര് സഞ്ജു എന്നായിരുന്നു. ഒറ്റരാത്രി കൊണ്ട് തന്നെ ഐശ്വര്യ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ ഒറ്റ ദിവസം തന്നെ എനിക്ക് ആയിരത്തോളം ഫോൺ കോളുകൾ പരസ്യത്തിലെ സഞ്ജു ആരാണെന്ന് ചോദിച്ച് എത്തിയിരുന്നുവെന്നും പ്രഹ്ളാദ് കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.