വെള്ളിയാഴ്ച വൈകിട്ടാണ് 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിനും ദക്ഷിണേന്ത്യൻ സിനിമയ്ക്കും ഏറെ അഭിമാനം സമ്മാനിക്കുന്നതായിരുന്നു പുരസ്കാര പ്രഖ്യാപനം. എന്നാൽ, ദേശീയ ചലച്ചിത്ര പുരസ്കാരം നിർണയിച്ചതിൽ വന്നൊരു പിഴവ് ചൂണ്ടി കാണിക്കുകയാണ് സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്.
കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം ലഭിച്ചത്. ജോബിൻ ജയന്റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. പക്ഷേ ഈ ചിത്രം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണെന്നാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് പറയുന്നത്.
“ദേശീയ അവാർഡ് തെരഞ്ഞെടുപ്പിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, അതിന്റെ നടപടിക്രമങ്ങളും. ഒരു ഡബ്ബും ഒരു സമന്വയ സൗണ്ട് ഫിലിമും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത ജൂറിയുടെ വിധിയിൽ ഞാൻ ഖേദിക്കുന്നു,” എന്നാണ് ജൂറിയുടെ തെറ്റ് ചൂണ്ടികാട്ടി നിതിൽ ട്വീറ്റ് ചെയ്തത്.
“ജൂറി സിനിമ കണ്ടിട്ട് തന്നെയാണോ അവാർഡ് കൊടുത്തതെന്ന് അറിയില്ല. ഈ രംഗത്തെ വിദഗ്ധർ എന്ന് അവകാശപ്പെടുന്നവർക്ക് ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ല എന്നത് കഷ്ടമാണ്. ജൂറിക്ക് ഇക്കാര്യത്തിൽ തെറ്റുപറ്റിയിട്ടുണ്ട്. ജൂറിയുടെ തീരുമാനം അന്തിമമാണ് എന്നു പറഞ്ഞാലും തെറ്റ് തിരുത്താൻ അവർ തയ്യാറാവണം. കാരണം യഥാർത്ഥത്തിൽ പുരസ്കാരം ലഭിക്കേണ്ട ഒരാളുടെ അവസരവും അവരുടെ കഷ്ടപ്പാടുമാണ് ഇവിടെ വ്യർത്ഥമായി പോവുന്നത്,” നിതിൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.