രജനികാന്തിന്റെ മൂത്തമകളും സംവിധായികയും നിർമാതാവുമായ ഐശ്വര്യ രജനികാന്തിന്റെ ചെന്നൈ വസതിയിൽ നിന്ന് 60 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടമായെന്ന് പരാതി. തൈനാംപെറ്റ് പൊലീസിലാണ് ഐശ്വര്യ പരാതി നൽകിയത്. മൂന്നര ലക്ഷം രൂപ വരുന്ന സ്വർണം രത്നകല്ലുകൾ എന്നിവ കാണാനില്ലെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2019ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിനായാണ് ഐശ്വര്യ ആഭരണങ്ങൾ അവസാനമായി ഉപയോഗിച്ചത്.
വീട്ടിലെ മൂന്നു ജോലിക്കാരെ ഐശ്വര്യയ്ക്ക് ഇതുമായി ബന്ധപ്പെട്ട് സംശയമുണ്ട്. ആഭരണങ്ങൾ ലോക്കറിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഇവർക്ക് അറിയാമായിരുന്നെന്ന് ഐശ്വര്യ പറഞ്ഞു. ഫെബ്രുവരിയിലാണ് കളവ് നടന്നതായി ഐശ്വര്യയുടെ ശ്രദ്ധയിൽപ്പെട്ടത്. 2019 ൽ സഹോദരിയുടെ വിവാഹ ശേഷം ആഭരണങ്ങൾ ലോക്കറിൽ തിരികെവച്ചതായി ഐശ്വര്യ പരാതിയിൽ പറയുന്നു.
2021ൽ ലോക്കർ മൂന്നു സ്ഥലങ്ങളിലേക്ക് കൊണ്ടു പോയിരുന്നു. ആഗസ്റ്റ് മാസം 21 ന് മുൻ ഭർത്താവ് ധനുഷിന്റെ ഫ്ലാറ്റിലേക്കാണ് ആദ്യം കൊണ്ടുപോയത്. 2021 സെപ്തംബറിൽ ചെന്നൈയിലുള്ള അപ്പാർട്മെന്റിലേക്കും പിന്നീട് 2022 ഏപ്രിലിൽ ഗാർഡൻ റെസിഡൻസിലേക്കും. എന്നാൽ ലോക്കറിന്റെ താക്കോൽ അപ്പോഴും ചെന്നൈയിലെ തന്റെ അപാർട്ട്മെന്റിലായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. 2023 ഫെബ്രുവരി 10 ന് ലോക്കർ തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി ഐശ്വര്യ അറിഞ്ഞത്.
മൂന്നര ലക്ഷം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് പറയുമ്പോഴും അതിൽ വിലയുള്ളവയാണ് നഷ്ടമായതെന്ന് പറയപ്പെടുന്നു. ഡയമണ്ട് സെറ്റ്, ടെംബിൾ ജ്വല്ലറി, നവരത്നം, ആന്റിക്ക് ഗോർഡ്, അൺകട്ട് ഡയമണ്ട് സെറ്റ് അടങ്ങിയതാണ് 60 പവന്റെ ആഭരണങ്ങൾ.