/indian-express-malayalam/media/media_files/uploads/2019/05/Priyanka-Gandhi.jpg)
Lok Sabha elections 2019: ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ മിര്‍ജാപൂരില്‍ റോഡ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ജനങ്ങള്‍ ലോകത്തെ ഏറ്റവും വലിയ നടനെയാണ് പ്രധാനമന്ത്രി ആക്കിയതെന്ന് പ്രിയങ്ക പറഞ്ഞു. മോദിക്ക് പകരം അമിതാഭ് ബച്ചനായിരുന്നു നല്ലതെന്നും പ്രിയങ്ക പരിഹസിച്ചു.
'ഇപ്പോഴാണ് നിങ്ങള്‍ മനസ്സിലാക്കുന്നത് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് ലോകത്തെ ഏറ്റവും വലിയ നടനെ ആയിരുന്നെന്ന്. നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ ഇരിക്കുന്നത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് അമിതാഭ് ബച്ചനെ തിരഞ്ഞെടുത്താല്‍ മതിയായിരുന്നു,' പ്രിയങ്ക പരിഹസിച്ചു.
നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെങ്കില്‍ ഗാന്ധിജി ആരാണെന്നും പ്രിയങ്ക ചോദിച്ചു. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കവെയാണ് പ്രിയങ്ക ഈ ചോദ്യം ഉന്നയിച്ചത്.
കൂടാതെ, നിങ്ങളുടെ സ്ഥാനാര്‍ത്ഥികളിൽ നിന്ന് അകലം പാലിച്ചാൽ മാത്രം പോരാ ബിജെപിയിലെ ദേശഭക്തര്‍ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണെമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന് മക്കള്‍ നീതി മയ്യം അദ്ധ്യക്ഷനും നടനുമായ കമൽ ഹാസന് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന് മറുപടിയായിട്ടായിരുന്നു സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രസ്താവന.
2008ല്‍ നടന്ന മാലേഗാവ് സ്ഫോടനത്തിലെ പ്രധാന പ്രതികളില്‍ ഒരാളാണ് ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍. അതേസമയം പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ പ്രഗ്യാ സിങ് തയ്യാറായിട്ടില്ല. ഗാന്ധിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് അവരുടെ നിലപാട്. വിവാദ പരാമര്‍ശത്തില്‍ മാള്‍വാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്കി. കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്കാന് പ്രഗ്യക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഗോഡ്സെ പരാമർശ വിവാദത്തിൽ നേതാക്കളെ തള്ളി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തിയിട്ടുണ്ട്. നേതാക്കളുടെ ഇത്തരം പരാമർശങ്ങളുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഷാ പറഞ്ഞു. ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിംഗ് താക്കൂർ, കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ, എംപി നളിൻ കുമാർ കട്ടീൽ തുടങ്ങിയവരുടെ പരാമർശങ്ങൾ പാർട്ടി അച്ചടക്ക സമിതി പരിശോധിക്കുമെന്നും ഷാ പറഞ്ഞു. സമിതിയോട് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.