പാലക്കാട്: മെട്രോമാൻ ഇ.ശ്രീധരൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആരംഭം കുറിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായാണ് ഇ.ശ്രീധരൻ ജനവിധി തേടുക. പാലക്കാട് നഗരത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ശ്രീധരന് പറഞ്ഞു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് ശ്രീധരൻ പറഞ്ഞു.
“പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. പ്രായക്കൂടുതല്‍ ഒരു പ്രശ്നമല്ല. കൂടുതല്‍ പ്രായമെന്നാല്‍ കൂടുതല്‍ അനുഭവസമ്പത്താണ്,” ശ്രീധരൻ പറഞ്ഞു. പാലക്കാട് തനിക്ക് ഒരു അന്യപ്രദേശമല്ലെന്ന് ശ്രീധരൻ പറഞ്ഞു. പാലക്കാട് മുൻസിപ്പാലിറ്റി ഇപ്പോൾ ബിജെപിയുടെ കയ്യിലാണ്. നല്ല മിടുക്കന്മാരായ പ്രവര്‍ത്തകരുണ്ട്. താൻ പഠിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണെന്നും ശ്രീധരൻ പറഞ്ഞു.
ഒരു വിവാദത്തിന്റെയും പിന്നാലെ പേകാൻ തനിക്ക് താൽപര്യമില്ലെന്ന് ശ്രീധരൻ പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടുന്നില്ല. രാജ്യത്തെ വികസനമാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തേക്ക് വ്യവസായം വരണം. വ്യവസായം ഇല്ലാതെ രാജ്യത്തേക്ക് സമ്പത്ത് വരില്ല. ഒരുപാട് പേര് തൊഴിലില്ലാതെ ഇരിക്കുകയാണ്. വ്യവസായങ്ങള്‍ കൊണ്ടുവരണമെന്നും അവര്‍ക്ക് ജോലി കൊടുക്കണമെന്നും ഇ.ശ്രീധരന് പറഞ്ഞു.
സംസ്ഥാനത്തുടനീളം ശ്രീധരൻ ബിജെപിയുടെ താരപ്രചാരകനായിരിക്കും. പ്രചാരണത്തിനായി പ്രത്യേക ഹെലികോപ്റ്റർ സൗകര്യം ബിജെപി ഒരുക്കും.