scorecardresearch
Latest News

‘മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു’; വികസനങ്ങൾ​ എണ്ണിപ്പറഞ്ഞ് ഉമ്മൻചാണ്ടി

ഈ കഴിഞ്ഞ അഞ്ചു വർഷം ഒന്നും അവകാശപ്പെടാനില്ലാതെ വലിയ തോതില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ രണ്ടു സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കുമിളപോലെ പൊട്ടും എന്നും ഉമ്മൻചാണ്ടി

Chief Minister,Oommen Chandy,Pinarayi Vijayan,cm pinarayi,ഉമ്മൻ ചാണ്ടി,മുഖ്യമന്ത്രി,challenge

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ വികസനവും ക്ഷേമവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനവും താരതമ്യം ചെയ്യട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി.

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന് തലക്കെട്ടിലുള്ള ഉമ്മൻചാണ്ടിയുടെ കുറിപ്പിൽ വിവിധ ക്ഷേമ പെൻഷനുകളിലടക്കമുള്ള സർക്കാരുകളുടെ താരതമ്യമാണ് പറയുന്നത്. “അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നു. ഈ കഴിഞ്ഞ അഞ്ചു വർഷം ഒന്നും അവകാശപ്പെടാനില്ലാതെ വലിയ തോതില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ രണ്ടു സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കുമിളപോലെ പൊട്ടും,” എന്നും ഉമ്മൻചാണ്ടി പറയുന്നു.

ഉമ്മൻചാണ്ടിയുടെ കുറിപ്പിന്റെ പൂർണരൂപം:

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു.
അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നു. ഈ കഴിഞ്ഞ അഞ്ചു വർഷം ഒന്നും അവകാശപ്പെടാനില്ലാതെ വലിയ തോതില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ രണ്ടു സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കുമിളപോലെ പൊട്ടും.

1. ക്ഷേമപെന്‍ഷന്‍
യുഡിഎഫ്
————–
800 രൂപ മുതല്‍ 1500 രൂപ വരെ നൽകി. മുന്‍സര്‍ക്കാര്‍ 14 ലക്ഷം പേർക്ക് നല്കിയിരുന്നത് 34.43 ലക്ഷമാക്കി. ഇരട്ടപെന്‍ഷന്‍ അനുവദിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അത് 3000 രൂപയാക്കും. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.
എല്‍ഡിഎഫ്
—————-
1000 മുതല്‍ 1500 രൂപ വരെ. യുഡിഎഫിന്റെ അവസാന വര്‍ഷം ബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണം സിപിഎം മുടക്കി. ഇരട്ടപെന്‍ഷന്‍ അവസാനിപ്പിച്ച് സാമൂഹ്യക്ഷേമപെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ഒന്നാക്കിയപ്പോഴാണ് പെന്‍ഷന്‍കാരുടെ എണ്ണം 59 ലക്ഷമായത്. കോവിഡ് കാലത്തു മാത്രമാണ് എല്‍ഡിഎഫ് ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും നല്കിയത്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് വാഗ്ദാനം.
2. സൗജന്യ അരി
യുഡിഎഫ്
————-
യുഡിഎഫ് എപിഎല്‍ ഒഴികെ എല്ലാവര്‍ക്കും അരി സൗജന്യമാക്കി. എപിഎല്‍കാര്‍ക്ക് 8.90 രൂപ. ഓണത്തിനും ക്രിസ്മസിനും റംസാനും ഭക്ഷ്യക്കിറ്റ്.
എല്‍ഡിഎഫ്
—————-
സൗജന്യ അരി നിര്‍ത്തലാക്കി. ബിപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപയും എപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വര്‍ഷത്തില്‍ 3 തവണ നല്കിയിരുന്ന ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കി.
3. മെഡിക്കല്‍ കോളജ്
യുഡിഎഫ്
————-
40 വര്‍ഷമായി 5 മെഡിക്കല്‍ കോളജുകളുണ്ടായിരുന്നത് യുഡിഎഫ് 8 ആക്കി വർധിപ്പിച്ചു. മഞ്ചേരി, ഇടുക്കി, പാലക്കാട് എന്നിവയാണവ. 16 ആക്കാന്‍ ലക്ഷ്യമിട്ടു, പക്ഷെ ഇടതു സർക്കാർ അവ നിർത്തലാക്കി. 30 വര്‍ഷത്തിനുശേഷം തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 2 പുതിയ ഡെന്റല്‍ കോളജുകള്‍ തുടങ്ങി.
എല്‍ഡിഎഫ്
—————-
യുഡിഎഫ് വിഭാവനം ചെയ്ത തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ്, കോന്നി, കാസര്‍കോഡ്, വയനാട്, ഹരിപ്പാട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് തടസം സൃഷ്ടിച്ചു. കേരളത്തിന് പ്രതിവര്‍ഷം 500 എംബിബിഎസ് സര്‍ക്കാര്‍ സീറ്റ് നഷ്ടപ്പെട്ടു. മെഡിക്കല്‍ സ്വാശ്രയഫീസ് ഇപ്പോള്‍ 7 ലക്ഷമായി. ഇത് 20 ലക്ഷമാക്കാനാണ് നീക്കം നടക്കുന്നത്.
4. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍
യുഡിഎഫ്. -652
എല്‍ഡിഎഫ് – 391
5. കാരുണ്യ പദ്ധതി
യുഡിഎഫ്
————–
കാരുണ്യയില്‍ 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കി. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നല്‍കി.
എല്‍ഡിഎഫ്
—————-
എല്‍ഡിഎഫ് കാരുണ്യ പദ്ധതി ഇന്‍ഷ്വറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.
6. ആരോഗ്യകിരണം
യുഡിഎഫ്
————-
ആശ്വാസകിരണം, സമാശ്വാസം, സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക സുരക്ഷാമിഷന്‍ മുഖേന ധനസഹായം.
എല്‍ഡിഎഫ്
—————–
ഈ വിഭാഗത്തിന് ധനസഹായം നിഷേധിച്ചു. ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണശയ്യാവലംബരായ 1,14,188 ഗുണഭോക്താക്കള്‍ക്ക് 13 മാസമായി 89 കോടി രൂപ കുടിശിക. സമാശ്വാസം പദ്ധതികളില്‍ കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്കും അവിവാഹിതരായ അമ്മമാര്‍ക്കും മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കും നല്കുന്ന ധനസഹായം നിലച്ചു.
7. മൃതസഞ്ജീവനി അവയവമാറ്റം പദ്ധതി
യുഡിഎഫ് – 683
എല്‍ഡിഎഫ് – 269
8. വന്‍കിട പദ്ധതികള്‍
യുഡിഎഫ്
————–
കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ 90% പൂര്‍ത്തിയാക്കി.
വിഴിഞ്ഞം പദ്ധതി 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമായിരുന്നു.
സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി.
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പ്രഖ്യാപിച്ചു.
സ്പീഡ് റെയിലിനു പകരം സബര്‍ബന്‍ ട്രെയിന്‍ പദ്ധതി.
എല്‍ഡിഎഫ്
—————-
യുഡിഎഫിന്റേതല്ലാതെ മറ്റൊരു പദ്ധതിയില്ല.
വിഴിഞ്ഞം പദ്ധതി ഇപ്പോഴും ഇഴയുന്നു.
സ്മാര്‍ട്ട് സിറ്റി ഒരടിപോലും മുന്നോട്ടുപോയില്ല.
ലൈറ്റ് മെട്രോ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍.
9. രാഷ്ട്രീയകൊലപാതകം
യുഡിഎഫ്
————–
പതിനൊന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍.
എല്‍ഡിഎഫ്
—————–
38 രാഷ്ട്രീയകൊലപാതകങ്ങള്‍. 6 രാഷ്ട്രീയകൊലക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നു. സിബിഐ അന്വേഷണം തടയാന്‍ 2 കോടി രൂപ ഖജനാവില്‍ നിന്നു ചെലവഴിച്ചു.
10. പിഎസ് സി നിയമനം
യുഡിഎഫ്
————–
1,76,547 നിയമനങ്ങള്‍. ഇതില്‍ പിഎസ് സി നിയമനം മാത്രം 1,58,680. റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.
എല്‍ഡിഎഫ്
—————-
പിഎസ് സി അഡൈ്വസ് – 1,55,544. ഭരണത്തിന്റെ അവസാന നാളില്‍ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ് നീട്ടി. പിഎസ് സി പരീക്ഷയില്‍ കോപ്പിയടിയും നൂറുകണക്കിന് ആളുകള്‍ക്ക് പുറംവാതില്‍ നിയമനവും.
11. റബര്‍ സബ്‌സിഡി
യുഡിഎഫ്
————–
റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാല്‍ 70 രൂപ വരെ സബ്‌സിഡി നല്കി. ഇനി താങ്ങുവില 250 രൂപ.
എല്‍ഡിഎഫ്
—————-
2021 ലെ ബജറ്റില്‍ റബറിന്റെ തറവില 175 രൂപയാക്കി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. 5 രൂപ സബ്‌സിഡി നല്കിയാല്‍ മതി. ഇനി താങ്ങുവില 250 രൂപ.
12. ബൈപാസുകള്‍
യുഡിഎഫ്
————–
കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിര്‍മാണോദ്ഘാടനം നടത്തി. ഇവയുടെ നിര്‍മാണത്തിന് 50 ശതമാനം ഫണ്ട് നല്കി. കരമന- കളയിക്കാവിള, കഴക്കൂട്ടം- കാരോട് ബൈപാസുകളുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ്
—————-
2021 ജനുവരി 21നാണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കിയത്. കൊല്ലം ബൈപാസ് തുറന്നത് 2019 ജനുവരി 15നും.
13. പാലങ്ങള്‍
യുഡിഎഫ്
————–
1600 കോടി ചെലവിട്ട് 227 പാലങ്ങള്‍ പൂര്‍ത്തിയാക്കി.
എല്‍ഡിഎഫ്
—————–
ഏതാനും പാലങ്ങള്‍ തുറന്ന് വന്‍ ആഘോഷം നടത്തി
14. എല്ലാവര്‍ക്കും പാര്‍പ്പിടം
യുഡിഎഫ് – 4.4 ലക്ഷം വീടുകള്‍ നിര്‍മിച്ചു.
എല്‍ഡിഎഫ് – 2.5 ലക്ഷം വീടുകള്‍ നിർമിച്ചു.
15. ജനസമ്പര്‍ക്കം
യുഡിഎഫ്
————–
മൂന്നു ജനസമ്പര്‍ക്കപരിപാടികളില്‍ 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ജനസമ്പര്‍ക്ക പരിപാടിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തി 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഈ പരിപാടിക്ക് യുഎന്‍ അവാര്‍ഡ് ലഭിച്ചു.
എല്‍ഡിഎഫ്
—————-
ജനസമ്പര്‍ക്ക പരിപാടി പൊളിക്കാന്‍ പലയിടത്തും ഉപരോധിച്ചു. ക്ലര്‍ക്ക് ചെയ്യേണ്ട പണിയാണിതെന്ന് അധിക്ഷേപിച്ചു. ഭരണത്തിന്റെ അവസാന നാളുകളില്‍ മന്ത്രിമാരെ വച്ച് താലൂക്ക് അടിസ്ഥാനത്തില്‍ ഇതേപരിപാടി പേരുമാറ്റി ചെയ്തു.
16. പട്ടയവിതരണം
യുഡിഎഫ് 1.79 ലക്ഷം
എല്‍ഡിഎഫ് 1.76 ലക്ഷം
17. ശബരിമല
യുഡിഎഫ്
—————
ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് നല്കി.
എല്‍ഡിഎഫ്
—————-
യുഡിഎഫ് നിലപാട് തള്ളി യുവതികളെ കയറ്റണം എന്ന നിലപാട് സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായി.
18. പൊതുമേഖലാ സ്ഥാപനങ്ങള്‍
യുഡിഎഫ്
————–
യുഡിഎഫ് കാലത്ത് 5 വര്‍ഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം
എല്‍ഡിഎഫ്
—————-
പൊതുമേഖലാസ്ഥാപനങ്ങളുടെ 2019-20ലെ മാത്രം നഷ്ടം 3148.18 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം.
19. പ്രവാസകാര്യം
യുഡിഎഫ്
————–
ആഭ്യന്തര സംഘര്‍ഷം ഉണ്ടായ ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് 3865 മലയാളികളെ സുരക്ഷിതരായി തിരികെയെത്തിച്ചു.
എല്‍ഡിഎഫ്
—————-
കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ നാട്ടില്‍ എത്താതിരിക്കാന്‍ തടസം സൃഷ്ടിച്ചു. ഗള്‍ഫിലും മറ്റും അനേകം മലയാളികള്‍ കോവിഡ് മൂലം മരിച്ചുവീണു.
20. പൊതുകടം
യുഡിഫ് കാലത്തു പൊതുകടം വെറും 1,57,370 കോടി രൂപ ആയിരുന്നു. എൽ ഡി എഫ് അത് 3,27,655 കോടി രൂപയായി ഉയർത്തി. 1,72,85 കോടി രൂപ ഈ സര്‍ക്കാര്‍ മാത്രം കടംവാങ്ങി. കടവര്‍ധന 108% വര്‍ധന.
21. സാമ്പത്തിക വളര്‍ച്ചാ നിരക്ക്
യുഡിഎഫ്
————–
5 വര്‍ഷം 2011-16
ശരാശരി വളര്‍ച്ചാ നിരക്ക് 6.42 %
എല്‍ഡിഎഫ്
—————-
5 വര്‍ഷം 2016- 21
ശരാശരി വളര്‍ച്ചാ നിരക്ക് 5.28%
എല്ലാം ശരിയാക്കും എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു അധികാരത്തിൽ വന്ന ഇടതു സർക്കാർ സ്വന്തമായി അവകാശപ്പെടാൻ ഒരു വൻകിട പദ്ധതി പോലുമില്ലാതെ യുഡിഎഫ് കാലത്തെ വികസനങ്ങളുടെ മറവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Takes up cms challenge oommen chandy enumerated the developments