/indian-express-malayalam/media/media_files/uploads/2019/03/suresh-gopi-fff-horz-004.jpg)
കൽപറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. കോണ്‍ഗ്രസ് ഔദ്യോഗിക പ്രഖ്യാപനം നടത്തി ഇക്കാര്യം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വക്താവായ രൺദീപ് സിങ് സുർജേവാല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉൾപ്പെടെയുളള നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അന്തിമ തീരുമാനം.
Read: ‘അവന്‍ വരുന്നു’; രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കും
അതേസമയം, രാഹുലിന്റെ വരവില്‍ ആശങ്കയില്ലെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇരുപതില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ് രാഹുലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. രാഹുലിന്റെ വരവ് പ്രമാണിച്ച് വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാർഥിയെ മാറ്റില്ല. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി പി.പി.സുനീര്‍ ആണ് മത്സരിക്കുന്നത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് മുഖ്യമന്ത്രിയും സൂചന നല്‍കുന്നത്.
എന്നാൽ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാർഥിയെ മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. സുരേഷ് ഗോപിയെ വയനാട്ടില്‍ നിന്നും മത്സരിപ്പിക്കണമെന്നാണ് ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതെന്നാണ് വിവരം. അമേഠിയില്‍ രാഹുലിനെതിരെ സ്മൃതി ഇറാനി മത്സരിക്കുമ്പോള്‍ ഇവിടെയും താരമൂല്യമുളള ആരെയെങ്കിലും നിര്‍ത്താനാണ് നിര്‍ദേശം. സ്മൃതി ഇറാനിയെ തന്നെ കൊണ്ടു വരുന്നത് ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നാല്‍ രാഹുലിനെ പോലെ ശക്തനായ ഒരാളെ കേരളത്തില്‍ നേരിടാന്‍ കരുത്തനായ ഒരാളെ കൊണ്ടുവരണമെന്നാണ് ആവശ്യം. ടെലിവിഷന്‍ താരമായ സ്മൃതി ഇറാനി കേരളത്തില്‍ മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.