ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെ കമ്മീഷനെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജി. ലോക്സഭാ തെരഞ്ഞെടുപ്പ് മികച്ച രീതിയിലാണ് കമീഷൻ സംഘടിപ്പിച്ചതെന്ന് പ്രണബ് മുഖർജി അഭിപ്രായപ്പെട്ടു. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് സംഘാടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
‘ഈ സ്ഥാപനങ്ങള്‍ വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പല വര്‍ഷങ്ങളായി നിര്‍മ്മിച്ചവയാണ് ഇവ. ഒരു മോശം തൊഴിലാളി മാത്രമാണ് തന്റെ ഉപകരണത്തെ കുറ്റം പറയുക. നല്ല തൊഴിലാളിക്ക് ഈ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം,’ പ്രണബ് മുഖര്‍ജി പറഞ്ഞു.
‘ആദ്യ തെരഞ്ഞെടുപ്പ് കമീഷണറായ സുകുമാർ സെന മുതൽ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് കമീഷണർമാർ മികച്ച രീതിയിലാണ് പ്രവർത്തിച്ചത്. മൂന്ന് തെരഞ്ഞെടുപ്പ് കമീഷണർമാരേയും നിയമിച്ചത് എക്സിക്യൂട്ടീവ് ആണ്. അവർ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്.മികച്ച രീതിയിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചതെന്നും അവരെ വിമർശിക്കാനാവില്ലെന്നും പ്രണബ് മുഖർജി കൂട്ടിച്ചേർത്തു.
‘രാജ്യത്തിന്റെ മൂന്നിൽ രണ്ട് ജനങ്ങളും പങ്കെടുത്ത തെരഞ്ഞെടുപ്പായിരുന്നു ഇത്. വളരെ കാലത്തിന് ശേഷം സാധാരണക്കാരനായി താൻ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ, സ്ഥാപനങ്ങൾ മികച്ച രീതിയിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തുകയുണ്ടായെന്നും കൂട്ടിച്ചേർത്തു.
മോദിക്കും അമിത് ഷാക്കും തുടർച്ചായി ക്ലീൻ ചിറ്റ് നൽകിയതും, തെരഞ്ഞെടുപ്പ് ഷെഡ്യൂൾ മാറ്റം വരുത്തിയതും നമോ ടിവി വിഷയത്തിലുമുൾപ്പടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി അടങ്ങുന്ന പ്രതിപക്ഷം രംഗത്ത് വന്നതിനിടെയാണ് കമ്മീഷനെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കൂടിയായ പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍.