കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി വീണ്ടും പോസ്റ്റര്‍ വിവാദം. കളമശേരിയില്‍ പി.രാജീവിനെതിരെയും മഞ്ചേശ്വരത്ത് ജയാനന്ദയ്ക്കെതിരെയുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘അഴിമതി വീരന് സക്കീറിന്റെ ഗോഡ്ഫാദര് രാജീവിനെ കളമശേരിക്ക് വേണ്ടെ’ന്നാണ് കളമശേരി നഗരസഭാ ഓഫീസിന് മുന്നില്‍ പതിക്കപ്പെട്ട പോസ്റ്ററിലുള്ളത്. പോസ്റ്ററിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
കെ.ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാത്രി ഇവിടെ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമാണ് പി.രാജീവ്. ദേശാഭിമാനി ചീഫ്എഡിറ്ററാണ് തൃശ്ശൂർ ജില്ലയിലെ മേലഡൂർ സ്വദേശിയാണ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ടെന്നാണ് സിപിഎം അനുഭാവികളുടെ പേരിൽ പതിപ്പിച്ച പോസ്റ്ററിലുള്ളത്. ഉപ്പള ടൗണിലും പരിസരത്തുമാണ് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ജയാനന്ദ. സ്ഥാനാർഥിയെ തീരുമാനിക്കാൻ ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. പോസ്റ്ററിനെ കുറിച്ച് പരിശോധിക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു.
അതേസമയം, കുറ്റ്യാടിയിലും പൊന്നാനിയിലും റാന്നിയിലും സിപിഎം അനുനയനീക്കങ്ങൾ തുടങ്ങി. പ്രതിഷേധ പ്രകടനം അച്ചടക്കലംഘനമെന്ന് കുറ്റ്യാടി സിപിഎം നേതാവ് കെ.പി.കുഞ്ഞമ്മദ് കുട്ടി പ്രതികരിച്ചു. തന്റെ പേരില്‍ ഇത്തരത്തില്‍ പ്രതിഷേധം നടത്തരുതെന്നും മുന്നണി തീരുമാനിക്കുന്ന സ്ഥാനാർഥിയെ ആണ് അംഗീകരിക്കേണ്ടതെന്നും സിപിഎം ഏരിയാ കമ്മറ്റി അംഗം കെ.പി.കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കാതെ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നത്.
കുറ്റ്യാടി നിയോജക മണ്ഡലം കേരള കോണ്‍ഗ്രസ് (എം) ന് വിട്ടു നല്കി എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും എന്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും അത്തരം പ്രചാരണങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നില്‍ക്കണമെന്നും കെ.പി.കുഞ്ഞമ്മദ് കുട്ടി ആവശ്യപ്പെട്ടു.
ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കള്‍ വീണു പോകരുതെന്നും സിപിഎം വിരുദ്ധ മാധ്യമ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും ഓര്‍മ്മിപ്പിക്കുന്നു. സിപിഎമ്മിലും സ്ഥാനാർഥി തര്‍ക്കമാണെന്ന് വരുത്തി തീര്‍ക്കാനുള്ള കൗശലപൂര്‍വ്വമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും കെ.പി.കുഞ്ഞമ്മദ് കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.