വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത് തൃണമൂൽ കോൺഗ്രസിനെ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ജനങ്ങളോട് വീണ്ടും അഭ്യർത്ഥിച്ചു. സുവർണ ബംഗാൾ (സോണാർ ബംഗ്ലാ) എന്ന ആശയം യാഥാർത്ഥ്യമാവാൻ തൃണമൂലിനെ ഒഴിവാക്കണമെന്ന വാദവും പ്രധാനമന്ത്രി ആവർത്തിച്ചു. പുരുളിയയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സംസ്ഥാനം ഭരിച്ച തൃണമൂൽ കോൺഗ്രസും മുൻ ഇടതുപക്ഷ സർക്കാരുകളും മേഖലയുടെ വ്യാവസായിക വികസനം അവഗണിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
പുരുലിയയിലെ ജനങ്ങൾ ദുഷ്‌കരമായ ജീവിതം നയിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി സർക്കാർ പുരുലിയയ്ക്ക് ജലപ്രതിസന്ധി, നിർബന്ധിത കുടിയേറ്റം, ദരിദ്രർക്കെതിരെ വിവേചനം കാണിക്കുന്ന ഒരു ഭരണം എന്നിവ മാത്രമാണ് നൽകിയിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും പിന്നോക്ക മേഖലകളിലൊന്നാണെന്ന സ്വത്വമാണ് പുരുളിയക്ക് നൽകിയിട്ടുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read more: ‘സീറ്റെല്ലാം തൃണമൂൽ വിട്ട് വന്നവർക്ക് കൊടുത്തു’; ബംഗാളിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം
പശ്ചിമ ബംഗാളിൽ യഥാർത്ഥ മാറ്റം വരുത്തുമെന്നും സംസ്ഥാനത്തെ “സോനാർ ബംഗ്ലാ” ആക്കുമെന്നും വാഗ്ദാനം ചെയ്ത അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസി സർക്കാരിനെ നിരസിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. ബിജെപി സംസ്ഥാനത്ത് സർക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, 10 വർഷത്തെ മോശം ഭരണത്തിനും പ്രീണന രാഷ്ട്രീയത്തിനും ടിഎംസി ശിക്ഷിക്കപ്പെടുമെന്നും പറഞ്ഞു.
നുഴഞ്ഞുകയറ്റത്തിന് കാരണമായ “പ്രീണിപ്പിക്കൽ, വോട്ട് ബാങ്ക് രാഷ്ട്രീയം” മമത പിന്തുടർന്നുവെന്നും ഒളിവിൽ കഴിയുന്ന മാവോയിസ്റ്റ് വിമതരെ ബാനർജി സർക്കാർ സംരക്ഷിക്കുന്നുണ്ടെന്നും മോദി ആരോപിച്ചു. “നുഴഞ്ഞുകയറ്റത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ദീദിയുടെ സർക്കാർ പിന്തുടരുന്ന പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ്,” എന്നും പ്രധാനമന്ത്രി പറഞ്ഞു.
2008 ലെ ബട്‌ല ഹൗസ് “ഏറ്റുമുട്ടലിനെ ചോദ്യം ചെയ്ത” മമത അതിലൂടെ “തീവ്രവാദിയെ പിന്തുണക്കുകയായിരുന്നു ചെയ്തത് എന്നും പ്രധാനമന്ത്രി ആരോപിച്ചു.
ദളിതരെയും പിന്നോക്കക്കാരെയും ആദിവാസികളെയും തൃണമൂൽ ഒരിക്കലും സ്വന്തം ആളുകളായി കണക്കാക്കിയിട്ടില്ലെന്നും ഭരണകക്ഷിയുടെ കൊള്ളയടിക്കലിന്റെ ഏറ്റവും വലിയ ഇരകളാണ് ഈ വിഭാഗങ്ങളെന്നും മോദി പറഞ്ഞു.
Read more: കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം ഉണ്ടായിട്ടുണ്ട്: ഒ.രാജഗോപാൽ
വോട്ടെണ്ണൽ ദിവസമായ മെയ് 2 മമത ബാനർജിയുടെ ഗെയിം ഓവർ ആയിരിക്കുമെന്നും അന്ന് മുതൽ വികസനം ആരംഭിക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ട.
തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സംസ്ഥാനത്തെ രണ്ടാമത്തെ റാലിയാണിത്.
കലാപകാരികളുടെ പാർട്ടിയാണ് ബിജെപിയെന്ന് മമത
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ടർമാരെ സ്വാധീനിക്കാനും വോട്ടുകൾ കൊള്ളയടിക്കാനും ധാരാളം പണവുമായി പുറത്തുനിന്നുള്ള ബിജെപി നേതാക്കൾ ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും സംസ്ഥാനത്ത് എത്തുന്നുവെന്ന് മമത ബാനർജി ആരോപിച്ചു. പശ്ചിമ മിഡ്‌നാപൂർ ജില്ലയിലെ അംലസുലിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
“ഉംപുന് ശേഷം ഞങ്ങൾ ആയിരക്കണക്കിന് കോടികൾ നൽകി. ബിജെപി, ആ സമയത്ത് നിങ്ങൾ എവിടെയായിരുന്നു? കുതിരക്കച്ചവടത്തിനായി മാത്രമാണ് അവർ പണം വിതരണം ചെയ്യുന്നത്,” മമത ആരോപിച്ചു. കലാപകാരികളുടെ പാർട്ടിയാണ് ബിജെപിയെന്നും മമത പറഞ്ഞു.
Read More: ഐഎസ്എഫുമായുള്ള സഖ്യം: കോൺഗ്രസിനും ഇടതുമുന്നണിക്കും എന്ത് നേട്ടം ലഭിക്കും?
എൻപിആർ നടപ്പാക്കുന്നതിലെ വോട്ടർമാരുടെ പേര് കേന്ദ്രത്തിലെ ബിജെപി സർക്കാർ ഒഴിവാക്കുമെന്നും എന്നാൽ ബംഗാളിൽ ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ രാജ്യത്തെ ഒരു പൗരനും ബംഗാളിൽ നിന്ന് പുറത്താവില്ലെന്നും മമത പറഞ്ഞു.
“സ്ത്രീകളെയും ദലിതരെയും പീഡിപ്പിക്കുന്ന” ബിജെപിയെപ്പോലുള്ള ഒരു പാർട്ടിയെ പിന്തുണയ്ക്കില്ല,” എന്നും അവർ ഉറപ്പിച്ചു പറഞ്ഞു. കലാപകാരികളുടെ പാർട്ടിയാണ് ബിജെപി എന്നും മമത പറഞ്ഞു.