കണ്ണൂര്‍: ക്യാപ്റ്റന്‍ വിശേഷണത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് പി.ജയരാജന്‍. ക്യാപ്റ്റനെന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പമൊന്നും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജയരാജന്റെ ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം. ”കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. കോടിയേരി പറഞ്ഞതുപോലെ പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണ്,” ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും, ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അണികള്‍ പി.ജയരാജന്റെ പേരില്‍ പാട്ടെഴുതി വിഡിയോ പുറത്തിറക്കിയപ്പോള്‍ പാര്‍ട്ടി നടപടിയെടുത്തിരുന്നു.
Read More: പറഞ്ഞതൊന്നും ചെയ്യാൻ പറ്റിയില്ലല്ലോയെന്ന് ആലോചിച്ച് ശരണം വിളിച്ചതാകും; മോദിയെ പരിഹസിച്ച് പിണറായി
ക്യാപ്റ്റൻ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി ഒരിടത്തും നൽകിയിട്ടില്ലെന്ന് ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ജനങ്ങളാണ് അത്തരം വിശേഷണങ്ങൾ നൽകുന്നത്. ജനകീയ ഇടപെടലിന്റെ ഭാഗമായി അതിനെയെല്ലാം കണ്ടാൽ മതിയെന്നും കോടിയേരി പറഞ്ഞു. പാർട്ടി എടുക്കുന്ന തീരുമാനങ്ങളാണ് കേരളത്തിൽ മുഖ്യമന്ത്രി നടപ്പിലാക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ ‘എല്ലാവരും സഖാക്ക’ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതുകൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.