ന്യൂഡല്‍ഹി: വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിരാളിയായ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂറിന് തിരിച്ചടി. എസ് പി – ബിഎസ് പി – ആര്‍എല്‍ഡി സഖ്യത്തിന്റെ വാരണാസിയിലെ സ്ഥാനാര്‍ഥിയായ തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി. നാമനിർദേശ പത്രികയിൽ കൂടുതൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് വാരണാസിയിലെ റിട്ടേണിങ് ഓഫീസർ തേജ് ബഹാദൂറിന് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാമനിർദേശ പത്രിക തള്ളിയിരിക്കുന്നത്.
Read More: വൃത്തിയിൽ ഒന്നാം നമ്പറായി കോഴിക്കോട് റയിൽവേ സ്റ്റേഷൻ; മോദിയുടെ വാരണാസി വൃത്തിഹീനമെന്ന് സർവ്വേ
നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് തേജ് ബഹാദൂര്‍ പ്രതികരിച്ചത്. നാമനിര്‍ദേശ പത്രിക നല്‍കുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും തന്റെ പത്രിക തള്ളിയിരിക്കുകയാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും തേജ് ബഹാദൂര്‍ പ്രതികരിച്ചു.
വാരണാസിയിൽ മോദിക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.പി – ബി.എസ്.പി സഖ്യം തേജ് ബഹാദൂറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച ശാലിനി യാദവിനെ പിൻവലിച്ചാണ് മഹാസഖ്യം തേജ് ബഹാദൂറിന് പിന്തുണ നല്കിയത്. ‘ഞാനാണ് യഥാര്‍ത്ഥ കാവല്‍ക്കാരന്‍’ എന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ബഹാദൂര്‍ പ്രതികരിച്ചത്.
Read More: ചായക്കാരനെ കാവൽക്കാരനാക്കിയ ബിജെപി ഭരണം; ‘കാവൽക്കാരൻ’ പ്രചാരണത്തെ പരിഹസിച്ച് മായാവതി
‘ഞാനാണ് യഥാര്‍ഥ കാവല്‍ക്കാരന്‍. 21 വര്‍ഷത്തോളം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുകയും അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തുകയും ചെയ്ത ഞാനാണ് കാവല്‍ക്കാരന്‍. ചൗക്കിദാര്‍ എന്ന വാക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചേരില്ല,’ ബഹദൂര്‍ പറഞ്ഞു.
ബിഎസ്എഫ് കോണ്സ്റ്റബിളായിരിക്കവെയാണ് ജവാൻമാർക്ക് മോശം ഭക്ഷണം നൽകുന്നതിനെതിരെ തേജ് ബഹാദൂർ രംഗത്തെത്തിയത്. ഇതേത്തുടർന്ന് അച്ചടക്ക ലംഘനത്തിന്റെ പേരിൽ തേജ് ബഹാദൂറിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. 2017ലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. കേന്ദ്ര അഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. വിവാദത്തിൽ പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
Read More: ‘ഞാനാണ് യഥാര്‍ത്ഥ കാവല്‍ക്കാരന്‍’; മോദിക്കെതിരെ വരാണസിയില്‍ മുന്‍ ജവാന്‍ സ്ഥാനാര്‍ത്ഥി
എന്നാൽ തേജ് ബഹാദൂർ സ്ഥിരം പ്രശ്നക്കാരനാണെന്നായിരുന്നു ബിഎസ്എഫിലെ ഉന്നതരുടെ നിലപാട്. സംഭവം അന്വേഷിച്ച ആഭ്യന്തര മന്ത്രാലയം തേജ് ബഹാദൂറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കണ്ടെത്തി. പട്ടാളക്കോടതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തേജ് ബഹാദൂർ യാദവിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. ക്യാമ്പിലെ ദുരവസ്ഥ പുറത്തെത്തിച്ചതിന്‍റെ പേരിലുള്ള പ്രതികാര നടപടിയായാണ് തന്നെ പുറത്താക്കിയതെന്ന് തേജ് ബഹാദൂർ തുറന്നടിച്ചു. വീഡിയോ അടക്കമുള്ള തെളിവുകൾ ഇപ്പോഴും തന്‍റെ കയ്യിലുണ്ടെന്നും ഇതൊന്നും ആരും പരിശോധിച്ചില്ലെന്നും തേജ് ബഹാദൂർ ആരോപിച്ചു.
മെയ് 19 നാണ് വാരാണാസിയിൽ വോട്ടെടുപ്പ് നടക്കുക.