കൊച്ചി: എറണാകുളം, വയനാട് മണ്ഡലത്തിൽ നൽകിയിരുന്ന സരിത എസ്.നായരുടെ നാമനിർദേശ പത്രികകൾ തളളി. സോളർ കേസുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിൽ സരിത നായരെ ശിക്ഷിച്ചിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രിക തളളിയത്. ശിക്ഷ റദ്ദാക്കി കൊണ്ടുളള ഉത്തരവ് ഹാജരാക്കാൻ ഇന്നു പത്തര വരെ സരിതയ്ക്ക് സമയം അനുവദിച്ചിരുന്നു. പക്ഷേ ഉത്തരവ് ഹാജരാക്കിയില്ല. തുടർന്നാണ് പത്രികകൾ തളളാൻ തീരുമാനിച്ചത്.
എറണാകുളം, വയനാട് ലോക്സഭാ മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സരിത എസ്.നായർ നാമനിര്‍ദേശ പത്രിക നൽകിയത്. സരിതയുടെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങളില്‍ അവ്യക്തത നിലനിന്നതിനാൽ നാമനിര്‍ദേശ പത്രികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Read: സരിത എസ്.നായര്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കും; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് അയോഗ്യത ഉണ്ടാകും.
എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥി ഹൈബി ഈഡനാണ്. ഹൈബിക്കെതിരെ പ്രചാരണം നടത്തുമെന്ന് സരിത വ്യക്തമാക്കിയിരുന്നു. സോളാർ കേസിൽ ആരോപണവിധേയരായ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് താൻ കത്ത് നൽകിയെന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനാലാണ് വയനാട്ടിൽ സ്ഥാനാർഥിയാകാൻ തീരുമാനിച്ചതെന്ന് സരിത പറഞ്ഞിരുന്നു. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയാണ് രാഹുൽ ഗാന്ധി.