/indian-express-malayalam/media/media_files/uploads/2019/03/k-muralidharan.jpg)
തിരുവനന്തപുരം: വടകരയിൽ കെ.മുരളീധരൻ യുഡിഎഫ് സ്ഥാനാർഥിയാകും. മത്സരിക്കാൻ തയാറാണെന്ന് മുരളീധരൻ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു. നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയാണ് മുരളീധരൻ. വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായി മുരളീധരൻ എത്തുന്നതോടെ മത്സരം വാശിയേറുമെന്ന് ഉറപ്പായി. വടകരയിൽ പി.ജയരാജനാണ് സിപിഎം സ്ഥാനാർഥി.
വടകരയിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിസന്ധി ഉടലെടുത്തപ്പോൾ കോൺഗ്രസ് നേതൃത്വം മുരളീധരനോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. വയനാട് സീറ്റിലേക്കായിരുന്നു മുരളീധരന്റെ പേര് തിരഞ്ഞെടുപ്പ് സമിതിയിൽ ചർച്ചയായത്. വടകരയിൽ മുല്ലപ്പളളി രാമചന്ദ്രൻ മത്സരിക്കണമെന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും മത്സരിക്കുന്നില്ലെന്ന നിലപാടിലാണ് അദ്ദേഹം ഉറച്ചുനിന്നത്. ഇതോടെയാണ് മുരളീധരനുമേൽ സമ്മർദമുണ്ടായത്.
''മുരളീധരനുമായി സ്ഥാനാർഥിത്വത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു. മുരളീധരൻ നല്ലൊരു സ്ഥാനാർഥിയായിരിക്കും. വടകരയിൽ മികച്ച പോരാട്ടം കാഴ്ച വയ്ക്കാൻ മുരളീധരനാകും. വടകരയിൽ മുരളീധരൻ ആണെങ്കിൽ അനായാസേന ജയിക്കാനാവും. ഏറ്റവും മികച്ച സ്ഥാനാർഥിയാണ് മുരളീധരൻ. മത്സരിക്കാൻ മുരളീധരൻ സമ്മതിച്ചു,'' മുല്ലപ്പളളി പറഞ്ഞു.
വടകരയിൽ മുരളീധരൻ യുഡിഎഫ് സ്ഥാനാർഥി ആകുന്നതോടെ വയനാട്ടിൽ ടി.സിദ്ദിഖ് മത്സരിക്കുമെന്ന് ഉറപ്പായി. വടകര സീറ്റ് വിഷയത്തിൽ പരിഹാരമായതോടെ യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയായി. അധികം വൈകാതെ തന്നെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.