/indian-express-malayalam/media/media_files/uploads/2019/04/Anil-Akkara-Video.jpg)
പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അവസാന വോട്ടും ഉറപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ആരോപണ പ്രത്യാരോപണങ്ങളാല്‍ കളം നിറയുകയാണ് വിവിധ മുന്നണികള്‍. ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് കല്ലേറില്‍ പരുക്ക് പറ്റിയതിനെ ചൊല്ലിയാണ് ആരോപണ പ്രത്യാരോപണങ്ങൾ.
എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്ന് കഴിഞ്ഞ ദിവസം തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാല്‍, അതിനു പിന്നാലെ മറുപടിയുമായി എല്‍ഡിഎഫ് രംഗത്തെത്തി. യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെയാണ് കല്ലേറ് നടത്തിയതെന്നായിരുന്നു എല്‍ഡിഎഫ് ആരോപിച്ചത്. ഇപ്പോള്‍ സംശയം ഉണര്‍ത്തുന്ന ഒരു വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറായിരുന്നോ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തോന്നും വിധമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
Read More: പരസ്യ പ്രചരണം അവസാനിച്ചു: കൊട്ടിക്കലാശത്തിനിടെ വ്യാപക സംഘര്‍ഷം
ഇതില്‍ കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി എംഎല്‍എയുമായ അനില്‍ അക്കര കല്ലെറിയുന്ന യുഡിഎഫ് പ്രവര്‍ത്തകരെ ആക്രോശിക്കുന്നതായി കാണാം. കല്ലെറിയുന്നവരോട് 'ചതിക്കല്ലെടാ, ചതിക്കല്ലേ' എന്ന് അനില്‍ അക്കര പറയുന്നത് വീഡിയോയില്‍ കാണാം. അതിന് ശേഷം വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ അനില്‍ അക്കര ശ്രമിക്കുന്നുണ്ട്. എന്നാല്‍, യുഡിഎഫ് പ്രവര്‍ത്തകര്‍ വീണ്ടും കല്ലേറ് തുടരുന്നുണ്ട്. ഈ വീഡിയോയില്‍ ഏറെ ദൂരെയാണ് എല്‍ഡിഎഫിന്റെ വാഹന വ്യൂഹം നില്‍ക്കുന്നത്.
ഇന്നലെ നടന്ന കൊട്ടിക്കലാശത്തിലാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനും അനില്‍ അക്കരയ്ക്കും കല്ലേറില്‍ പരുക്ക് പറ്റിയതായി യുഡിഎഫ് ആരോപിച്ചത്. ഇരുവരും ആശുപത്രിയിലായിരുന്നു.
അതേസമയം, ആരോപണങ്ങളെ തള്ളി അനിൽ അക്കരയും രംഗത്തെത്തി. ഇങ്ങോട്ട് കല്ലെറിഞ്ഞ ഇടതുമുന്നണി പ്രവര്‍ത്തകരെ തിരിച്ച് എറിയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാനും സംഘർഷ സാധ്യത ഒഴിവാക്കാനുമാണ് താൻ ശ്രമിച്ചതെന്ന് അനിൽ അക്കര പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.