തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതിയിൽ ഇടപെടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ. തിരഞ്ഞെടുപ്പ് കമ്മീഷനെയടക്കം ബിജെപി വരുതിയിലാക്കിയെന്ന് വിജയരാഘവൻ വിമർശിച്ചു. കേസിൽ നിന്ന് രക്ഷിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സ്വപ്നയുടെ രഹസ്യ മൊഴിയെടുത്തത്. സ്വപ്നയെ മാനസികമായി പരുവപ്പെടുത്തി കോടതിക്ക് മുന്നിലേക്ക് തള്ളിവിട്ടെന്നും എ.വിജയരാഘവൻ വിമർശിച്ചു. സിപിഎം മുഖപത്രം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം.
കേന്ദ്ര ഏജന്‍സികളെ തുടലഴിച്ചു വിട്ടതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ അന്വേഷണം തടയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതികരിച്ചത്. ഇതില്‍ അത്ഭുതമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി വരുതിയിലാക്കിയെന്നും എ.വിജയരാഘവന് ആരോപിച്ചു.
Read More: തൃശൂർ പൂരം: ചടങ്ങുകൾ പഴയ പടി നടത്തിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് സംഘാടകര്‍
“നീതിപൂര്‍വം അന്വേഷണം നടത്തി കേസുകള്‍ തെളിയിക്കുന്നതിനു പകരം ബിജെപിയുടെ ക്വട്ടേഷന്‍ സംഘങ്ങളായാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുന്നതും സ്വര്‍ണക്കടത്തു കേസില്‍ ഹൈക്കോടതിയില്‍ മാര്‍ച്ച് നാലിന് പ്രിവന്റീവ് കസ്റ്റംസ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രസ്താവനയും ഇത്തരം നീക്കങ്ങളുടെ പുതിയ ഉദാഹരണങ്ങളാണ്. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികളെ കരിവാരിത്തേക്കുന്നതിന് നീതിന്യായ വേദികള്‍ പോലും ദുരുപയോഗിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മടിയില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമായി ഇതിനെ കാണണം. ഇത്തരം നടപടികള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്,” വിജയരാഘവന് പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്ത ശേഷം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കള്‍ ഒരേ പോലെയാണ് സംസാരിക്കുന്നതെന്ന് വിജയരാഘവന് പറഞ്ഞു. ഞായറാഴ്ച അമിത് ഷാ സംസാരിച്ചതു പോലെയാണ് കുറച്ചു ദിവസം മുമ്പ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് സംസാരിച്ചതെന്ന് വിജയരാഘവന് ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെയും വിജയരാഘവന് രൂക്ഷമായി വിമര്‍ശിച്ചു.