തിരുവനന്തപുരം: കോവിഡിന്റെ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അധിക പോളിങ് ബൂത്തുകൾ ഒരുക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേരളത്തിൽ 15,730 അധിക പോളിങ് ബൂത്തുകളാണ് സജ്ജമാക്കുക. സംസ്ഥാനത്ത് അധിക പോളിങ് ബൂത്തുകൾ ഉൾപ്പെടെ 40,771 ബൂത്തുകളാണുണ്ടാവുക.
നിലവിൽ പോളിങ് ബൂത്തുകളുള്ള കെട്ടിടങ്ങളിൽ തന്നെ അധിക ബൂത്ത് സജ്ജീകരിക്കുന്നതിനാണ് ആദ്യ പരിഗണന. അതിനുള്ള സാഹചര്യമില്ലെങ്കിൽ അതേ വളപ്പിൽ തന്നെ ബൂത്ത് ഒരുക്കണം. ഇതിനായി താൽക്കാലിക കെട്ടിടം സജ്ജീകരിക്കാം. പോളിങ് ബൂത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട വളപ്പിൽ ഇതിനാവശ്യമായ സ്ഥലം ഇല്ലെങ്കിൽ 200 മീറ്റർ ചുറ്റളവിൽ താത്ക്കാലിക ബൂത്ത് സജ്ജീകരിക്കാമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
താൽക്കാലിക സജ്ജീകരണം ഒരുക്കുമ്പോൾ സർക്കാർ കെട്ടിടങ്ങൾക്ക് പ്രഥമ പരിഗണന നൽകണം. സർക്കാർ കെട്ടിടം 200 മീറ്റർ ചുറ്റളവിൽ ലഭ്യമല്ലെങ്കിൽ സ്വകാര്യ കെട്ടിടം ഇതിനായി ഏറ്റെടുക്കാം. എന്നാൽ ഈ കെട്ടിടങ്ങൾക്ക് രാഷ്ട്രീയ ബന്ധം ഇല്ലെന്ന് ജില്ലാ കലക്ടർമാർ ഉറപ്പാക്കണം.
Read Also: ‘ഞാൻ ആരാ മോൾ’, പെരുമ്പാമ്പിനെ കയ്യിലെടുത്ത് മംമ്തയുടെ ഫൊട്ടോഷൂട്ട്; വീഡിയോ
അധിക പോളിങ് ബൂത്തുകൾ ഒരുക്കുന്നതിന് മുൻപ് ജില്ലാ കലക്ടർമാർ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഈ വിഷയം ചർച്ച ചെയ്ത് സമ്മതം വാങ്ങണം. അധിക ബൂത്തുകൾ ഒരുക്കുന്നതിനെക്കുറിച്ച് വിപുലമായ പ്രചാരണവും ജനങ്ങൾക്കിടയിൽ നടത്തണം. പോളിങ് ബൂത്തിനായി താൽക്കാലിക സജ്ജീകരണം ഒരുക്കുന്നതിനുള്ള ഡിസൈൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. ഇത് ജില്ലാ കലക്ടർമാർക്ക് നൽകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
അധിക ബൂത്തുകൾ സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ ജില്ലാ കലക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്. റാമ്പുകൾ, വെളിച്ചം, കുടിവെള്ളം, ഫർണിച്ചറുകൾ എന്നിവ ഈ ബൂത്തുകളിൽ ഉണ്ടായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.