മലപ്പുറം: പൊന്നാനി സിപിഎമ്മിൽ പൊട്ടിത്തെറി. സ്ഥാനാർഥി നിർണത്തെ ചൊല്ലിയുള്ള തർക്കം തെരുവിൽ. പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് പാർട്ടി പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു ആളുകളാണ് തെരുവിൽ പ്രതിഷേധിച്ചത്. ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ചമ്രവട്ടത്തേക്ക് എത്തിയപ്പോഴേക്കും പ്രതിഷേധക്കാരുടെ എണ്ണം വർധിച്ചു. ‘നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. പാർട്ടി കൊടികളും ബാനറുകളും പ്രതിഷേധക്കാരുടെ കെെയിലുണ്ടായിരുന്നു.
രണ്ട് ടേം നിബന്ധന ഉള്ളതിനാലാണ് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണന് ഇത്തവണ പൊന്നാനിയിൽ മത്സരിക്കാൻ സാധിക്കാത്തത്. പകരം പൊതുസമ്മതനായ സ്ഥാനാർഥിയെ വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. പൊന്നാനി മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എം.സിദ്ദീഖ് ആയിരിക്കും സ്ഥാനാർഥിയെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. പിന്നീടാണ് സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.
Read Also: മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്‌നയെ നിർബന്ധിച്ചു; ഇ.ഡി.ക്കെതിരെ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി
സംസ്ഥാന സമിതിയിലാണ് പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു.
കേരളത്തിൽ മറ്റ് പല ഇടങ്ങളിലും സ്ഥാനാർഥി നിർണയത്തെ ചൊല്ലി പ്രതിഷേധം നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്.