കോട്ടയം: കേരളം ഉറ്റുനോക്കിയ മത്സരം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരും മുന്‍പ് തന്നെ യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയ മാണി സി കാപ്പനും യുഡിഎഫ് അപമാനിച്ചുവെന്ന് പറഞ്ഞ ഇടത്തോട്ട് ചാഞ്ഞ ജോസ് കെ മാണിയും നേര്‍ക്കുനേര്‍ നടത്തിയ പോരാട്ടം. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ പാലാ ജോസിനെ കൈവിട്ടു. 15,378 വോട്ടിനാണു മാണി സി കാപ്പന്റെ വിജയം.
പാലായിലെ മാണി സി കാപ്പന്റെ മുന്നേറ്റം ഇടതുമുന്നണിക്കു കനത്ത തിരിച്ചടിയാണ്. 52 വർഷത്തോളം കെഎം മാണിയുടെ തട്ടകമായിരുന്നു പാലാ. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 2943 വോട്ടിനു പാല പിടിച്ചടക്കിയ മാണി സി കാപ്പൻ ഇത്തവണ സീറ്റ് നിഷേധിക്കപ്പെടുമെന്ന് വന്നതോടെയാണ് യുഡിഎഫിലെത്തിയത്. മാണിക്കെതിരെ മുൻപ് മത്സരിച്ചിരുന്ന കാപ്പൻ പാലായിൽ പതുക്കെപ്പതുക്കെ ഭൂരിപക്ഷം കുറച്ചശേഷമാണ് ഉപതിരഞ്ഞെടുപ്പിൽ ടോം പുലിക്കുന്നേലിനെ തോൽപ്പിച്ചത്.
കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശം തുടർഭരണത്തിലേക്കുള്ള യാത്രയിൽ ഇടതുമുന്നണിക്കു വൻ ഗുണമാണുണ്ടാക്കിയത്. അതേസമയം, മറ്റു സീറ്റുകളിൽ മുന്നേറാൻ കഴിഞ്ഞെങ്കിലും ജോസ് കെ മാണിയെന്ന നായകനുണ്ടായ തിരിച്ചടി കേരള കോൺഗ്രസിനെ വരുംനാളുകളിൽ വരും പ്രതിസന്ധിയിലാഴ്ത്തും.
Also Read: Kerala Election Results 2021 Live Updates: ആദ്യ വിജയം മന്ത്രി ടിപി രാമകൃഷ്ണന്, ഭൂരിപക്ഷം 5,033
ഇത്തവണ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതു മുതല്‍ ശക്തമായി പ്രചാരണമാണ് ഇരു മുന്നണികളും നടത്തിയത്. ഇടതിന്റെ തുടര്‍ഭരണത്തിന് പാലയില്‍ നിന്നൊരു എംഎല്‍എ, മന്ത്രി എന്നിങ്ങനെ ജോസ് കെ മാണിയുടെ അനുയായികള്‍ പാടി നടന്നു. ജനമനസില്‍ പാലയും ഉറപ്പായിരിക്കുമെന്ന് പറയിക്കാന്‍ ജോസിന് കഴിഞ്ഞിരുന്നു. മലയോര മേഖലകളില്‍ കര്‍ഷകുടുംബങ്ങള്‍ ഒന്നുവിടാതെയാണ് ജോസ് വോട്ടഭ്യര്‍ഥിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സിറ്റിങ് എംഎല്‍എ കൂടിയായ മാണി സി കാപ്പന്‍ എത്തുന്നതിന് മുന്‍പ് തന്നെ ജോസ് എത്തി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലഭിച്ച സ്വീകാര്യതയും വലുതായിരുന്നു. അവസാന റൗണ്ടിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ ജോസ് കെ മാണിക്കെതിരെ ജനവികാരമുണ്ടാകുന്നുവെന്ന് പല തവണ തോന്നിപ്പിച്ചിരുന്നു. പ്രത്യേകിച്ച് മലയോര മേഖലകളില്‍. പക്ഷേ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ കേരള കോണ്‍ഗ്രസിനു കഴിഞ്ഞില്ല.
2016 കെഎം മാണിയുടെ തോല്‍വിയായിരുന്നു പലരും പ്രവചിച്ചിരുന്നത്. എന്നാല്‍ മത്സരഫലം വന്നപ്പോള്‍ 4,703 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെഎം മാണി വിജയിച്ചു. കാപ്പന് 54,181 വോട്ടാണ് ലഭിച്ചത്, കെഎം മാണിക്ക് 58,884 വോട്ടും നേടാനായി.
കെഎം മാണിയുടെ മരണത്തെത്തുടര്‍ന്ന് 2019ലാണ് ഉപതിരഞ്ഞെടുപ്പെത്തുന്നത്. ജോസഫ്-ജോസ് പക്ഷങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍, കേരള കോണ്‍ഗ്രസിന് ചിഹ്നമില്ലാതിരുന്നതും ശക്തനായ സ്ഥാനാര്‍ഥിയുടെ പോരായ്മയുടെ ഇടതിന് തുണയായി.
മാണി സി കാപ്പനൊപ്പമാണ് പാല നിന്നത്. 54,137 വോട്ട് കാപ്പന് ലഭിച്ചു. രണ്ടാമതെത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലിന് നേടാനായത് 51,194 വോട്ടും. പാല ആദ്യമായി മാറി ചിന്തിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു 2019 ലേത്.