തിരുവനന്തപുരം: നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടുമെന്ന പിണറായി വിജയന്റെ വാക്കുകൾ യാഥാർത്ഥ്യമായി. നേമവും പാലക്കാടും മഞ്ചേശ്വരവും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വൻ പ്രതീക്ഷിയർപ്പിച്ച ബിജെപി ഉള്ളതുപോലും നിലനിർത്താൻ കഴിയാതെ തകർന്നു.
2016 ൽ ബിജെപി സംസ്ഥാനത്ത് ആദ്യമായി അക്കണ്ട് തുന്ന നേമം, അതേ സ്ഥാനാർഥിയായ വി ശിവൻ കുട്ടിയെ നിയോഗിച്ച് തിരിച്ചുപിടിച്ചതോടെ രാഷ്ട്രീയപരമായി ഏറെ തിളങ്ങുന്നതായി സിപിഎം വിജയം. കഴിഞ്ഞ തവണ 8671 വോട്ടിന് ഒ രാജഗോപാൽ വിജയിച്ച മണ്ഡലം 3949 വോട്ടിനാണ് ശിവൻകുട്ടി ചുവപ്പിച്ചത്.
കേരളത്തിലെ ഗുജറാത്തെന്ന് ബിജെപി അവകാശപ്പെട്ട മണ്ഡലമാണ് നേമം. നേമത്ത് കുമ്മനം രാജശേഖരനായിരുന്നു ബിജെപിയുടെ സ്ഥാനാർഥി. തുടക്കത്തിൽ കുമ്മനം ലീഡ് ഉയർത്തിയെങ്കിലും അവസാന നിമിഷം ലീഡ് നില മാറിമറിഞ്ഞു. കെ.മുരളീധരനിലൂടെ മണ്ഡലം പിടിക്കാന്‍ യുഡിഎഫ് ശ്രമം നടത്തിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
കഴിഞ്ഞ തവണയും മൂന്നാം സ്ഥാനത്തായിരുന്ന യുഡിഎഫ് വൻതോതിൽ വോട്ട് മറിച്ചതാണ് ഒ രാജഗോപാലിന്റെ വിജയത്തിനു കാരണമെന്നായിരുന്നു ഇടതുപക്ഷം ഉയർത്തിയ ആരോപണം. എൽഡിഎഫ് വോട്ട് നിലനിർത്താൻ വി ശിവൻകുട്ടിക്ക് 2016ൽ കഴിഞ്ഞിരുന്നു. ഇതേ വോട്ട് നിലനിർത്താൻ കഴിയുകയും യുഡിഎഫ് അവരുടെ വോട്ട് മറിക്കാതിരിക്കുകയും ചെയ്താൽ ഇത്തവണ വിജയം ഉറപ്പാണെന്നായിരുന്നു സിപിഎം കണക്കുകൂട്ടൽ. ഇതുശരിവയ്ക്കുന്നതാണ് ശിവൻകുട്ടിയുടെ വിജയം.
Also Read: പി.സി.ജോർജിനെ കൈവിട്ട് പൂഞ്ഞാർ, സെബാസ്റ്റ്യൻ കുളത്തുങ്കലിന് ജയം
ഈ തിരഞ്ഞെടുപ്പിൽ 35 സീറ്റിൽ വിജയിക്കുമെന്നും കേരളത്തിൽ ഭരണം നേടുമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞത്. പക്ഷേ, ഇത്തവണ ബിജെപിക്ക് കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ എളുപ്പമായില്ല. ജയിക്കുമെന്ന് ശുഭപ്രതീക്ഷ വച്ചിരുന്ന പല സീറ്റുകളും കൈവിട്ടുപോയി.
പാലക്കാട് മെട്രോമാൻ ഇ.ശ്രീധരൻ ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. തുടക്കം മുതൽ ശ്രീധരനായിരുന്നു ലീഡ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ഇ.ശ്രീധരൻ വിജയത്തിലേക്ക് അടുത്തിരുന്നു. എന്നാൽ അവസാനഘട്ടത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ലീഡ് നില ഉയർത്തുകയായിരുന്നു. 3859 വോട്ടിനു ഷാഫി പറമ്പിൽ ബിജെപിയുടെ മോഹങ്ങൾക്ക് തിരശീലയിട്ടു.
തൃശൂരില്‍ സുരേഷ് ഗോപി ഏതാനും മണിക്കൂറുകള്‍ മുന്നിട്ടുനിന്നെങ്കിലും പിന്നീട് പുറകിലായി. എൽഡിഎഫ് സ്ഥാനാർഥി പി.ബാലചന്ദ്രൻ 946 വോട്ടിനാണു ജയിച്ചത്. ആദ്യഘട്ടത്തിൽ സുരേഷ് ഗോപിക്ക് വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാൽ, അവസാന ഘട്ടമായപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലാണ് രണ്ടാം സ്ഥാനത്ത്.
ബിജെപി ഏറെ പ്രതീക്ഷ പുലർത്തിയ മഞ്ചേശ്വരത്തും കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. മഞ്ചേശ്വരം, കോന്നി എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കനത്ത പരാജയം ഏറ്റുവാങ്ങി. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ കോന്നിയിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാർഥി എകെഎം അഷ്റഫിനും കോന്നിയിൽ എൽഡിഎഫിലെ കെയു ജനീഷ് കുമാറിനുമാണു വിജയം.
കഴക്കൂട്ടത്ത് സീറ്റ് ചോദിച്ച് വാങ്ങിയ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനും പരാജയം ഏറ്റുവാങ്ങി. എൽഡിഎഫ് സ്ഥാനാർഥി കടകംപളളി സുരേന്ദ്രനായിരുന്നു ജയം.