/indian-express-malayalam/media/media_files/uploads/2021/03/mullappally-ramachandran.jpg)
കോഴിക്കോട്: ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും സംസ്ഥാനത്ത് ശക്തമായ യുഡിഎഫ് തരംഗമുണ്ടെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വടകര ചോമ്പാല എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സമ്പ്രദായത്തില്‍ ബാലറ്റ് വെടിയുണ്ടയെക്കാള്‍ ശക്തമാണ്. ജനം ഭരണംമാറ്റം ആഗ്രഹിക്കുന്നു. അതിന് വേണ്ടിയുള്ള ഉറച്ച തീരുമാനം ജനം എടുത്തുകഴിഞ്ഞു. ആദ്യം നിശബ്ദ തരംഗം ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് ശക്തമായി. ജനങ്ങളിലാണ് കോണ്‍ഗ്രസിനും യുഡിഎഫിനും വിശ്വാസമെന്നും ഇക്കുറി യുഡിഎഫ് സെഞ്ചുറി അടിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read More: 'ഒരു സംശയവുമില്ല, ജനങ്ങൾ എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും' ; വോട്ട് രേഖപ്പെടുത്തി പിണറായി
കഴിഞ്ഞ അഞ്ചുവര്‍ഷം തങ്ങള്‍ പൂര്‍ണമായും വഞ്ചിക്കപ്പെട്ടെന്ന് ജനത്തിന് ബോധ്യമായി. സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണിത്. കോടികള്‍ ഒഴുക്കി പിആര്‍ വര്‍ക്കില്‍ മാത്രം നില്‍ക്കുന്ന സര്‍ക്കാരിനെയും പൊയ്ക്കാലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയെയുമാണ് ജനം കണ്ടത്. കാപട്യ രാഷ്ട്രീയമായി വീണ്ടും കബളിപ്പിക്കാന്‍ വന്നാല്‍ നിന്നുകൊടുക്കില്ലെന്ന് ജനം തീരുമാനമെടുത്തിട്ടുണ്ട്. യുഡിഎഫ് സെഞ്ചുറിയടിച്ച് അധികാരത്തിലെത്തും. ദക്ഷിണ-മധ്യ-മലബാര്‍ മേഖലകള്‍ യുഡിഎഫിന് അനുകൂലമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, ജനങ്ങൾ ഈ സർക്കാരിന് ചരിത്ര വിജയം സമ്മാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നീക്കങ്ങൾ നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും അത് നടന്നിരുന്നു. എന്നാൽ, അപവാദപ്രചാരണങ്ങളിൽ തളരുന്ന സമീപനമല്ല തങ്ങൾക്കെന്നും പിണറായി പറഞ്ഞു. “ജനങ്ങളാണ് ഈ സർക്കാരിന്റെ കൂടെ അണിനിരന്നത്. ഒരു സംശയവുമില്ല, ജനങ്ങൾ എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും,” വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പറഞ്ഞു.
“എന്തിനെയും നേരിടാൻ ജനം തയ്യാറായിരുന്നു. നേമത്തെ ബിജെപി അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും. വേറെ എവിടെയെങ്കിലും ബിജെപി-യുഡിഎഫ് ധാരണയുണ്ടോയെന്ന് അറിയില്ല. അത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലേ പറയാൻ സാധിക്കൂ. ജനങ്ങളുടെ കൂടെ ഞങ്ങൾ നിന്നു. അതുകൊണ്ട് ജനങ്ങൾ ഞങ്ങൾക്കൊപ്പവും നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകും. കഴിഞ്ഞ നിയമസഭയിൽ ഉണ്ടായതിനേക്കാൾ സീറ്റ് ലഭിക്കും,” പിണറായി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.