/indian-express-malayalam/media/media_files/uploads/2021/03/Shobha-and-Kadakampally-Surendran.jpg)
തിരുവനന്തപുരം: ചെമ്പഴന്തി അണിയൂരിലെ ബിജെപി-സിപിഎം സംഘർഷത്തിൽ പ്രതികരണവുമായി കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർഥിയും ദേവസ്വം വകുപ്പ് മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ. അണിയൂർ ബിജെപി ശക്തി കേന്ദ്രമാണെന്നും ബിജെപിക്കാരാണ് സിപിഎം പ്രവർത്തകനെ ആക്രമിച്ചതെന്നും കടകംപള്ളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.
കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെയും കടകംപള്ളി രൂക്ഷ വിമർശനം ഉന്നയിച്ചു. ബിജെപിക്ക് അകത്തുള്ള പ്രശ്നങ്ങളെ തങ്ങളുടെ മുന്നണിയുടെ ചെലവിൽ തീർക്കാൻ നോക്കുകയാണെന്ന് കടകംപള്ളി ആരോപിച്ചു.
"നൂറു കണക്കിന് വാഹനങ്ങളിൽ വന്ന ശോഭ സുരേന്ദ്രന്റെ പ്രചാരണം തടഞ്ഞുവെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പട്ടിക്ക് മുറുമുറുപ്പ് എന്ന രീതിയാണ് ഇന്നലെ സംഭവിച്ചത്," കടകംപള്ളി പറഞ്ഞു. ബിജെപി സ്ഥാനാർഥി എല്ലാ സീമകളും ലംഘിക്കുകയാണെന്നും ഏപ്രിൽ ആറ് കഴിഞ്ഞ് കഴകൂട്ടത്ത് നിന്ന് പോകും മുമ്പ് ഇവിടം ഒരു കലാപ ഭൂമിയാക്കാനാണ് ശോഭ സുരേന്ദ്രൻ ശ്രമിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
"ശോഭ സുരേന്ദ്രൻ വന്നതിന് ശേഷം നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് കഴക്കൂട്ടമാണ്. അവർ ജനിച്ചു വളർന്ന നാടല്ല. ഇവിടെ ദയനീയമായ പരാജയമാകും അവരെ കാത്തിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന സമിതിക്ക് താൽപര്യം ഇല്ലാതിരുന്ന സ്ഥാനാർഥിയായിരുന്നു ശോഭ സുരേന്ദ്രനെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രത്തിനും വലിയ താൽപര്യമില്ല. ഇന്നും നാളെയുമായി എത്തുന്ന ബിജെപിയുടെ ദേശീയ നേതാക്കൾ കഴക്കൂട്ടത്ത് വരുന്നുമില്ല," കടകംപള്ളി പറഞ്ഞു.
Read More: 'പൂതന' പ്രയോഗം; പോരിനുറച്ച് ശോഭ, ജനം വിലയിരുത്തുമെന്ന് കടകംപള്ളി
പ്രചാരണത്തിന്റെ തുടക്കം മുതലേ ശോഭ സുരേന്ദ്രനും കടകംപള്ളി സുരേന്ദ്രനും തമ്മിൽ വാക്കേറ്റങ്ങൾ ആരംഭിച്ചിരുന്നു. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രൻ നേരത്തേ പറഞ്ഞത്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്‌ണന്മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പൂതന പ്രയോഗത്തിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് പിന്നീട് ശോഭ ആവർത്തിക്കുകയും ചെയ്തു.
എന്നാൽ, ശോഭയുടെ പൂതന പ്രയോഗത്തോട് കടകംപള്ളി മിതഭാഷയിലാണ് പ്രതികരിച്ചത്. പൂതന പ്രയോഗത്തെ കുറിച്ചുള്ള ചോദ്യത്തിനു ‘ജനം വിലയിരുത്തട്ടെ’ എന്നായിരുന്നു കടകംപള്ളി മറുപടി നൽകിയത്. താന്‍ തൊഴിലാളിവര്‍ഗ സംസ്‌കാരത്തിൽ വളര്‍ന്നുവന്ന നേതാവാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളതെന്നും കടകംപളളി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.