കൊച്ചി: ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിലെ നാമനിർദേശക പത്രികകൾ തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം കോടതി അംഗീകരിച്ചു. ആവശ്യത്തിൽ ഇടപെടാനാവില്ലെന്ന് കോടതി ജസ്റ്റിസ് എൻ നാഗ രേഷ് വ്യക്തമാക്കി. തലശ്ശേരിയിലെ സ്ഥാനാർത്ഥി എൻ.ഹരിദാസ്, ഗുരുവായൂരിലെ സ്ഥാനാർത്ഥി നിവേദിതാ സുബ്രഹ്മണ്യൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ കോടതിക്ക് ഇടപെടാനാകില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതാണെന്നും വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മീഷന് കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ പറഞ്ഞു. ദേവികുളത്തെ ബി ജെ പി സഖ്യകക്ഷി അണ്ണാ ഡിഎംകെയുടെ സ്ഥാനാർത്ഥി എം.ആർ.ധനലക്ഷ്മിയുടെ ഹർജിയും തള്ളി.
പത്രികകളിൽ സാങ്കേതിക പിഴവുകളാണ് സംഭവിച്ചതെന്ന് കഴിഞ്ഞ ദിവസം ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. തിരുത്താൻ പറ്റുന്ന തെറ്റുകൾ മാത്രമാണുള്ളത്. സൂക്ഷ്മ പരിശോധന സമയത്ത് റിട്ടേണിങ് ഓഫീസർക്ക് ഇക്കാര്യം സൂചിപ്പിക്കാമായിരുന്നതേയുള്ളൂ. അതിന് പകരം പത്രികകൾ തള്ളിയത് നീതികരിക്കാനാവില്ല. പിഴവുകൾ തിരുത്താൻ റിട്ടേണിങ് ഓഫീസർ അവസരം നൽകിയില്ല. അതില്ലെങ്കിൽ സ്വതന്ത്രരായി മത്സരിക്കാം. എ, ബി, ഫോമുകൾ വേണ്ടത് പാർട്ടി സ്ഥാനാർഥിയാകാനും ചിഹ്നം ലഭിക്കുന്നതിനുമാണ്. ഇതിന്റെ പേരിൽ പത്രിക തള്ളാൻ ആവില്ല. ഫോം എയില്‍ ദേശീയ അധ്യക്ഷന്റെ ഒപ്പില്ല എന്ന ഒറ്റകാരണം കൊണ്ട് നാമനിര്‍ദേശ പത്രിക തള്ളാനാകില്ലെന്നുമാണ് സ്ഥാനാർഥികളുടെ വാദങ്ങള്‍.
Read More: ‘പൂതന’ പ്രയോഗം; പോരിനുറച്ച് ശോഭ, ജനം വിലയിരുത്തുമെന്ന് കടകംപള്ളി
കൊണ്ടോട്ടി, പിറവം മണ്ഡലങ്ങളിൽ ഫോം, ബി പിഴവ് തിരുത്താൻ സമയം അനുവദിച്ചിട്ടുണ്ട്. പത്രിക സ്വീകരണത്തിന്റെ പേരിൽ സംസ്ഥാനത്ത് രണ്ട് നീതിയാണെന്നും ഹർജിക്കാർ ആരോപിച്ചു. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർഥികൾ കോടതിയെ സമീപിച്ചത്. പത്രികകൾ തള്ളിയ വരണാധികാരികളുടെ നടപടി ഏകപക്ഷീയമാണെന്നാണ് വാദം.
എന്നാൽ, തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കോടതി ഇടപെടുന്നതിൽ തടസമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു.. കോടതി ഇടപെടൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ തിരഞ്ഞെടുപ്പിൽ ഇടപെടാനാകൂവെന്നും കമ്മീഷൻ ബോധിപ്പിച്ചു.
ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ എൻ.ഹരിദാസിന്റെ നിമനിർദേശപത്രികയാണ് തലശേരിയിൽ തള്ളിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ ഒപ്പ് ഇല്ലാത്തതിനാലാണ് തലശേരിയിൽ എൻ.ഹരിദാസിന്റെ പത്രിക തള്ളിയത്. സമാന കാരണം ചൂണ്ടിക്കാട്ടി ബിജെപിയുടെ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളി. ദേശീയ പ്രസിഡന്റിന്റെ ഒപ്പിനു പകരം സീല്‍ വച്ചതാണ് പത്രിക തള്ളാന്‍ കാരണം. ബിജെപിക്കു ജില്ലയിൽ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശേരി. 2016 ൽ സിപിഎം സ്ഥാനാർഥി എ.എൻ.ഷംസീർ 34,117 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച തലശേരിയിൽ ബിജെപി സ്ഥാനാർഥി വി.കെ.സജീവനു 22,125 വോട്ടുകളാണ് ലഭിച്ചത്.
ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മഹിളാ മോര്‍ച്ച അധ്യക്ഷയുമായ നിവേദിതയുടെ പത്രികയും തള്ളിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നല്കിയ കത്തില്‍ ഒപ്പില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് നിവേദിതയുടെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയുടെ പത്രികയും പൂർണമല്ല.