scorecardresearch

കേരളത്തിൽ കോൺഗ്രസ് ജയിക്കും; ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു: എ.കെ ആന്റണി

ആർക്ക് വോട്ട് ചെയ്യണം എന്ന് ഇനിയും തീരുമാനിക്കാത്തവരും സ്വതന്ത്ര വോട്ടർമാരുമായിരിക്കും കേരളത്തിലെ വിധി നിർണയിക്കുകയെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി

ak antony, congress, ie malayalam

1. അധികാരത്തിലിരിക്കുന്ന സർക്കാരിനെ പുറത്താക്കി, അടുത്ത സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. എന്നാൽ ഇക്കുറി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഗവൺമെന്റിന് തുടർഭരണം ലഭിക്കും എന്നാണ് സംസാരം. എന്ത് മാറ്റമാണ് ഇക്കുറി സംഭവിച്ചിരിക്കുന്നത്?

ഇപ്പോഴത്തെ സർക്കാർ തുടരില്ല എന്നത് ഉറപ്പാണ്. കേരളത്തിലെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും മാറ്റം ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ പിണറായി വിജയൻ സർക്കാർ തുടരുന്നതിനെ ജനങ്ങൾ ഭയപ്പെടുന്നു. ഈ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ഒരു കോൺഗ്രസ് മുഖ്യമന്ത്രിയുടെ കീഴിൽ അധികാരത്തിൽ വരും.

ഞങ്ങൾ സർവേകളിൽ വിശ്വസിക്കുന്നില്ല (അഭിപ്രായ വോട്ടെടുപ്പ്). ഈ സർവേകളെല്ലാം, ജനസംഖ്യയുടെ വലിയൊരു വിഭാഗം ഇനിയും തീരുമാനമെടുക്കാൻ ഉണ്ടെന്നാണ്. ഇത്തവണ, തീരുമാനമെടുക്കാത്ത ഈ വോട്ടർമാരും സ്വതന്ത്ര വോട്ടർമാരും ഇടതുപക്ഷ വോട്ടർമാരിൽ ഒരു വിഭാഗവും, യുഡിഎഫിന് വോട്ടുചെയ്യും. എൽഡിഎഫ് അധികാരം നിലനിർത്തിയാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ വിധി പശ്ചിമ ബംഗാൾ സിപിഎമ്മിന് തുല്യമാകുമെന്ന് ഇടതുപക്ഷക്കാരിൽ ഒരു വിഭാഗം പോലും കരുതുന്നു. പശ്ചിമ ബംഗാളിൽ 35 വർഷത്തെ തുടർച്ചയായ സർക്കാരിനുശേഷം, സിപിഎം ഇപ്പോൾ അവിടെ ഇല്ല. എൽ‌ഡി‌എഫിന്റെ രണ്ടാമത്തെ ടേം അർത്ഥമാക്കുന്നത് കേരളത്തിലെ സി‌പി‌എമ്മിനും ഇതേ വിധി നേരിടേണ്ടിവരും എന്നാണ്.

2. കേരളത്തിൽ നിങ്ങൾ സിപിഎമ്മുമായി മത്സരിക്കുമ്പോഴും, ബംഗാളിൽ കോൺഗ്രസ് സിപിഎമ്മിനോട് കൈകോർക്കുന്നുണ്ട്. നിങ്ങളുടെ മുൻനിര നേതാക്കളാരും, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദയും, ആദ്യ രണ്ട് ഘട്ടങ്ങളിൽ പ്രചാരണത്തിനായി ബംഗാളിലേക്ക് പോയിട്ടില്ല.

ബംഗാളിലെ സിപിഎം പഴയ സിപിഎം അല്ല. അവരുടെ പ്രബലരായ നേതാക്കൾ പ്രധാനമായും ടിഎംസിയിലേക്കും ബിജെപിക്കും പോയി. അതുകൊണ്ടാണ് ബംഗാളിലെ ഞങ്ങളുടെ പാർട്ടി തിരഞ്ഞെടുപ്പിൽ സിപിഎമ്മിനോട് സഹകരിക്കാൻ തീരുമാനിച്ചത്. കേരളത്തിൽ, ഇടതുപക്ഷത്തിന്റെ രണ്ടാമത്തെ ടേം അർത്ഥമാക്കുന്നത് കേരള സിപിഎമ്മും ഇതേ വിധി നേരിടും എന്നാണ്.

3. ഇത്തവണ കേരളത്തിൽ കോൺഗ്രസ് നേരിടുന്ന വെല്ലുവിളികൾ ഏതാണ്?

കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണിത്, ബിജെപി ഒരു നാമമാത്ര ശക്തിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്ക് ഒരു സീറ്റ് ലഭിച്ചു. ഇത്തവണ അവർക്ക് ആ സീറ്റ് നിലനിർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.

4. സംസ്ഥാനത്തെ ബിജെപിയുടെ ഏക സീറ്റായ നേമത്ത് ശക്തനായ ഒരു സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിലൂടെ കോൺഗ്രസ് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം? ഇത് കോൺഗ്രസിന് ഗുണം ചെയ്യുമോ?

ബിജെപിയിൽ നിന്ന് നേമം തിരിച്ചുപിടിക്കാൻ ഏറ്റവും മികച്ച സ്ഥാനാർത്ഥി ആരാണെന്ന് ഞങ്ങൾ ചർച്ച ചെയ്തു. ഞങ്ങൾ പല പേരുകളെക്കുറിച്ച് ചിന്തിച്ചു. ആത്യന്തികമായി (ലോക്സഭാ എംപി) കെ മുരളീധരനാണ് മികച്ച സ്ഥാനാർത്ഥി എന്ന് പാർട്ടി തീരുമാനിച്ചു. വട്ടിയൂർകാവിൽ നിന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുരളീധരൻ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പരാജയപ്പെടുത്തിയിരുന്നു.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സി‌പി‌എം ശക്തികേന്ദ്രമായ വടകരയിൽ നിന്ന് മത്സരിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ആ സീറ്റ് പിടിച്ചെടുത്തു. മുരളീധരന്റെ പിതാവ് പരേതനായ കെ കരുണകരൻ ഒരു കാലത്ത് നേമം സീറ്റിനെ പ്രതിനിധീകരിച്ചിരുന്നു. തിരുവനന്തപുരത്തെ ജനങ്ങൾക്ക്, പ്രത്യേകിച്ച് നേമത്തുള്ളവർക്ക് കരുണാകരനോട് ഒരു പ്രത്യേക സ്നേഹമുണ്ട്. മുരളീധരനും ഒരു പോരാളിയാണ്.

5. എന്നാൽ കേരളത്തിൽ നിന്ന് ബിജെപിയെ ഉന്മൂലനം ചെയ്യുന്നത് കോൺഗ്രസ് ഗൗരവത്തോടെ കാണുന്നു എന്ന സന്ദേശം നൽകാൻ സാധിച്ചോ? കൂടുതൽ ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കാൻ ഇത് നിങ്ങളെ സഹായിക്കുമോ?

ഞാൻ ഒരു പകൽ സ്വപ്നക്കാരനല്ല. അവിടേയും ഇവിടേയുമൊക്കെയായി ബിജെപിക്ക് ശക്തിയുണ്ടാകും. ബിജെപിക്കു മുമ്പുതന്നെ, ചില ഇടങ്ങളിൽ ജനസംഘം ശക്തമായിരുന്നു. പാലക്കാട്, കാസർഗോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ. എന്നാൽ കഴിഞ്ഞതവണ മാത്രമാണ് അവർക്ക് ഒരു സീറ്റ് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവർക്ക് 16% വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ പ്രതിനിധിയില്ലാതെ പുതിയ നിയമസഭ നടത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ ബിജെപിക്ക് പ്രവർത്തകരോ അനുഭാവികളോ ഇല്ലെന്നല്ല ഇതിനർത്ഥം… എന്നാൽ നിയമസഭയിൽ ബിജെപി എം‌എൽ‌എ ഇല്ലെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഒരു പാർട്ടി എന്ന നിലയിൽ ബിജെപി കേരളത്തിൽ നിലനിൽക്കും, പക്ഷേ ദുർബലമായ പാർട്ടിയായിരിക്കും.

6. കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് മാറിയതുമുതൽ യുഡിഎഫ് ക്രിസ്ത്യൻ വോട്ടർമാരെക്കുറിച്ച് ആശങ്കാകുലരാണോ? ‘ലവ് ജിഹാദ്’ എന്ന ബിജെപിയുടെ ആയുധം ക്രിസ്ത്യൻ സമൂഹത്തെ ആകർഷിക്കുന്നതായി കേൾക്കുന്നു.

അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎം ജാതികളെയും സമുദായങ്ങളെയും ഭിന്നിപ്പിച്ചു. ശബരിമലയുടെ പേരിൽ അവർ ഹിന്ദു സമൂഹത്തെ ‘നവോത്ഥാനത്തെ പിന്തുണയ്ക്കുന്നവരും’ ‘എതിർക്കുന്നവരും’ എന്നിങ്ങൻെ വിഭജിച്ചു. അവർ ബുദ്ധിപൂർവ്വം ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിൽ വിള്ളൽ സൃഷ്ടിച്ചു.

എന്നാൽ അതെല്ലാം ഇപ്പോൾ അവസാനിച്ചു. ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുമിച്ച് അയൽവാസികളായി ജീവിക്കുന്നുവെന്ന് കേരളത്തിലെ ഓരോ സമൂഹവും മനസ്സിലാക്കുന്നു. അതിനാൽ തങ്ങൾക്ക് പരസ്പരം വ്യത്യാസങ്ങളുണ്ടെന്ന് സമുദായ നേതാക്കൾ മനസിലാക്കുന്നു. പക്ഷേ അത് വ്രണപ്പെടുത്താൻ അനുവദിക്കരുത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുശേഷം, പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമുദായ നേതാക്കൾ തന്നെ മുൻകൈയെടുത്തു. ഇപ്പോൾ പരിഹാസമായി. ഇതിൽ കോൺഗ്രസും ഒരു പങ്കുവഹിച്ചു. സമുദായങ്ങളെ ഭിന്നിപ്പിച്ച് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പാർട്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല. ഞങ്ങൾ എല്ലാ ജാതികളെയും സമുദായങ്ങളെയും ഏകീകരിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു.

7. കോൺഗ്രസിനെപ്പോലെ സ്വയം പുരോഗമനവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പാർട്ടി എല്ലാ സ്ത്രീകളെയും ശബരിമലയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാൻ ഒരു നിയമം കൊണ്ടുവരുമെന്ന് പറയുന്നത് ശരിയാണോ? അത് ബിജെപിയുടെ നിലപാടല്ലേ?

അതിൽ ഒരു സങ്കീർണതയുമില്ല. കാരണം ഒരു പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് ഭരണഘടനയിൽ വിശ്വസിക്കുന്നു. ഭരണഘടനം മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്നു. മതമോ പ്രദേശമോ നോക്കാതെ ഓരോ ഇന്ത്യക്കാരനും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരാൻ അനുവാദമുണ്ട്. അതാണ് ഇന്ത്യയുടെ കരുത്ത്. നാനാത്വത്തിൽ ഏകത്വം, ബഹുസ്വരത. ഈ ബഹുസ്വരതയെ ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ ആളുകളുടെയും വിശ്വാസങ്ങൾ, ആചാരങ്ങൾ, ഭാഷ, സംസ്കാരം എന്നിവ സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു… കേരളത്തിൽ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളുണ്ട്. അവരുടെ ആചാരങ്ങൾ വ്യത്യസ്തമാണ്. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിൽ മാത്രം 10 വയസ്സിന് മുകളിലുള്ളവരും 60 വയസ്സിന് താഴെയുള്ളവരുമായ സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുവാദമില്ല. ഞങ്ങൾ ആ വിശ്വാസം സംരക്ഷിക്കും, അത്രയേ ഉള്ളൂ.

ശബരിമല ഒഴികെ മറ്റെല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശിക്കാൻ സ്വാതന്ത്ര്യമുണ്ട്. കർണാടകയിലെ മൂകാംബിക ക്ഷേത്രത്തിൽ ക്രിസ്ത്യാനികൾക്ക് പോലും പോകാം. കേരളത്തിലെ പല ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പോകാം. ശബരിമലയിൽ മാത്രം ഇതുപോലുള്ള ഒരു ആചാരമുണ്ട്. ഹിന്ദു സ്ത്രീകൾ പോലും ഇത് സംരക്ഷിക്കുന്നതിൽ താത്പര്യമുള്ളവരാണ്. ഇത് സ്ത്രീവിരുദ്ധമല്ല, ഇത് ഒരു ആചാരമാണ്.

8. കേരളത്തിലെയും അസമിലെയും തിരഞ്ഞെടുപ്പ് കോൺഗ്രസിന് വളരെ പ്രധാനമാണ്. ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മോശം പ്രകടനം നടത്തുകയാണെങ്കിൽ, അത് പാർട്ടിയെ എങ്ങനെ ബാധിക്കും? അതുപോലെ, ഒരു വിജയം വ്യവഹാരത്തെ എങ്ങനെ മാറ്റും? പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് പുതിയ പ്രസിഡന്റിനെ നിയമിക്കേണ്ടതുണ്ട് എന്നതിനാൽ.

ഞങ്ങൾ അസമിൽ നല്ല പ്രകടനം കാഴ്ച വയ്ക്കും. അവിടെ ഞങ്ങൾ മെച്ചപ്പെട്ട നിലയിലാണ്. തമിഴ്‌നാട്ടിൽ സഖ്യകക്ഷിയായ ഡിഎംകെ ഞങ്ങളുടെ പിന്തുണയോടെ വോട്ടെടുപ്പ് തുടരും. കേരളത്തിൽ, ഞങ്ങൾക്ക് കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് കരുതുന്നു, അത് ദേശീയ തലത്തിൽ പാർട്ടിയുടെ പുനരുജ്ജീവനത്തെ സഹായിക്കും. 1969 ൽ കോൺഗ്രസ് (ഒ)യും കോൺഗ്രസ്(ഐയുമായി പിളർന്നതിന് ശേഷം 1970 ൽ ആദ്യത്തെ തിരഞ്ഞെടുപ്പ് കേരളത്തിലായിരുന്നു. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി. കേരളത്തിൽ നിന്ന് ഇന്ദിരാജിയുടെ കോൺഗ്രസ് മുന്നോട്ടുള്ള യാത്ര ആരംഭിച്ചു. ഇത്തവണയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ, കോൺഗ്രസിന്റെ പുനരുജ്ജീവന പ്രക്രിയയെ വേഗത്തിലാക്കും. ഈ പ്രക്രിയ രാഹുൽ ഗാന്ധിയുടെ കീഴിലുള്ള കോൺഗ്രസിനെ, 2024 ൽ മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സഹായിക്കും. ഇതാണ് ഞങ്ങളുടെ ദീർഘകാല കാഴ്ചപ്പാട്.

9. കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന് വെളിപ്പെടുത്തിയിരുന്നോ? അത് സഹായിക്കുമായിരുന്നോ?

കേരള പാർട്ടി നേതാക്കൾ പരിഗണിച്ച തീരുമാനമായിരുന്നു അത്. നിരവധി ദിവസത്തെ ചർച്ചകൾക്കു ശേഷം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിൽ നിന്നും കൂടുതൽ വോട്ടുകൾ നേടുന്നതിനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. കൂട്ടായ നേതൃത്വം ഉയർത്തിക്കാട്ടുന്നതാണ് നല്ലത്… തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തിൽ ഒരു തർക്കവും ഉണ്ടാകില്ല. കോൺഗ്രസ് ഹൈക്കമാൻഡ് കേരളവുമായി ബന്ധപ്പെട്ടവരുമായി ആലോചിച്ച ശേഷം ഒരു മുഖ്യമന്ത്രിയെ ഏകകണ്ഠമായി തിരഞ്ഞെടുക്കും.

10. മുഖ്യമന്ത്രി പിണറായി വിജയനെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു?

വ്യക്തിപരമായി, ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് ഒരു വിരോധവും ഇല്ല. എന്നാൽ മുഖ്യമന്ത്രിയെന്ന നിലയിൽ എനിക്ക് അദ്ദേഹത്തിന്റെ ശൈലി ഇഷ്ടമല്ല. ഇത് ഒരു സ്വേച്ഛാധിപത്യ രീതിയാണ്. അദ്ദേഹം അക്ഷമനാണ്, കേരളത്തിലെ വിവിധ സാമൂഹിക സംഘടനകൾ, പ്രതിപക്ഷം, മാധ്യമങ്ങൾ, എന്നിവിടങ്ങളിൽ നിന്നുള്ള​ വിമർശനങ്ങൾക്ക് അദ്ദേഹം ചെവി കൊടുക്കുന്നില്ല.

11. അദ്ദേഹം വളരെ ജനപ്രിയനാണെന്ന് തോന്നുന്നു.

എല്ലാ സർവേകളും പറയുന്നത് സ്വതന്ത്ര വോട്ടർമാരിൽ വലിയൊരു വിഭാഗം ഉണ്ടെന്നാണ്… തീരുമാനമെടുക്കാത്തതും സ്വതന്ത്രരുമായ വോട്ടർമാർ കേരള തിരഞ്ഞെടുപ്പിന്റെ വിധി തീരുമാനിക്കും. നിലവിലെ സർക്കാർ തുടരാൻ അവർക്ക് താൽപ്പര്യമില്ല…

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Kerala assembly election 2021 ak antony udf ldf bjp